Tuesday, October 13, 2009

പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം

മുസ്ലിം യുവാവ് മറ്റു മതത്തില്‍ പെട്ട യുവതിയുമായി പ്രണയത്തിലായാല്‍ കാമുകിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് നിര്‍ബ്ബന്ധിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ പ്രേമജിഹാദ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കാമുകി സ്വന്തം മതത്തില്‍ തുടരുന്നത് അനുവദിക്കാന്‍ മുസ്ലിം കാമുകന് കഴിയുന്നില്ല. യുവാക്കളില്‍ ‘പ്രേമജിഹാദ് മനോഭാവം’ രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ പൊതുവായ ചില കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
മൃദുഹിന്ദുത്വവും മൃദുഇസ്ലാമിസവും
ഏതാണ്ട് രണ്ടരക്കൊല്ലം മുന്‍പ് ബാങ്ക് ജീവനക്കാരുടെ മാസിക സോളിഡാരിറ്റി യില്‍ ഞാന്‍ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്നായിരുന്നു. ലേഖനം തുടങ്ങിയത്, മതപരമായി ബഹുസ്വരതയുള്ള കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ച കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ, പുരോഗമന കലാസാഹിത്യസംഘത്തില്‍‍ നിന്നു പുറത്താക്കണമെന്ന് കവി ഓ.എന്‍.വി.കുറുപ്പ് ഒരു പുസ്തകപ്രകാശനചടങ്ങില്‍‍ ആക്രോശിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്ക് പ്രഭാവമുണ്ടായിരുന്ന കേരളീയ പൊതുമനസ്സില്‍ (COMMONSENSE)ഇപ്പോള്‍ മൃദുഹിന്ദുത്വം മേധാവിത്വം (hegemony) പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം ആക്രോശങ്ങള്‍ ഉണ്ടാകുന്നത് എന്ന മന:ശാസ്ത്രപരമായ നിരീക്ഷണമാണ് ഞാന്‍ ലേഖനത്തില്‍ അവതരിപ്പിച്ചത്.

ഇസ്ലാമിസവും ഫാഷിസവും
ഇന്ത്യയിലെ ഫാഷിസത്തിന്റെ രൂപമാണ് ഹിന്ദുത്വം (ഹൈന്ദവത അല്ല)എന്നാണെന്റെ അഭിപ്രായം. ഇസ്ലാമിസത്തിനും (രാഷ്ട്രീയ ഇസ്ലാം) ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹൂഡ്) എന്ന സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ ജിഹാദ് ചിന്തകളെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദിയുടെ ‘ദൈവിക ഭരണം’ (ഹുക്മെ ഇലാഹ്) സിദ്ധാന്തങ്ങളെയും വിലയിരുത്തിയപ്പോള്‍ ഉണ്ടായ അഭിപ്രായമാണത്. മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ ഞാന്‍ ഇസ്ലാമിസത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
ഇന്ത്യയിലെ രണ്ടാമത്തെ ഫാഷിസ്റ്റ് ശക്തി ഇസ്ലാമിസമാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും അല്ലാഹുവിന്റെ ഭരണത്തിലുള്ളതുമായ സാമ്രാജ്യമാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ഈ ദൈവികസാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയ്ക്ക് അമേരിക്കന്‍ സാമ്രാജ്യത്തിന്റേതില്‍ നിന്ന് വ്യത്യാസമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും പാശ്ചാത്യസംസ്കാരത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെയും പോരാടുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ അവകാശവാദം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതപരമായ പുനരുജ്ജീവനത്തിനാണ് (revival of Islam). പഴയ ‘നിഷ്കളങ്കമായ’ മതത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപത്തിലാണ് മൃദുഇസ്ലാമിസം കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമികപുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

ലേഖനം തുടര്‍ന്നു:
ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖം ഭീകരപ്രവര്‍ത്തനത്തിന്റേതാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അതിനു തക്കതായ ഒരു മാനസികാവസ്ഥ വിശ്വാസികളില്‍ പൊതുവായും യുവതീയുവാക്കളില്‍ വിശേഷമായിട്ടും സൃഷ്ടിക്കേണ്ടതുണ്ട്. മതമൌലികവാദവും പുനരുജ്ജീവനസിദ്ധാന്തങ്ങളുമടങ്ങുന്ന മൃദുഇസ്ലാമിസം ഈ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഏജന്‍സി എന്‍.ഡി.എഫിനാണ്. ആര്‍.എസ്.എസ്. അക്രമത്തിന് അക്രമത്തിലൂടെ തന്നെ പകപോക്കുക എന്ന അജണ്ടയാണവരുടേത്. മതത്തിനകത്ത് നിന്നുയരുന്ന ഭിന്നശബ്ദങ്ങളെയും അമര്‍ച്ച ചെയ്യുക എന്ന പരിപാടിയുമുണ്ട്. മലപ്പുറം ജില്ലയിലും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിലും അവര്‍ ഈ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുന്നു. വേഷഭൂഷകളില്‍ ഇസ്ലാമികസ്വത്വം (Islamic identity) പ്രകടമാകണമെന്ന് അവര്‍ ശഠിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ലാമിസം അധീശത്വം സ്ഥാപിച്ചു തുടങ്ങിയതിന്റെ തെളിവാണ്.

‘സമൂഹത്തിന്റെ പൊതുമനസ്സില്‍’ എന്നപ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത് മുസ്ലിംസമൂഹത്തെയാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെയും അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കൂട്ടുപ്രതിയായിരുന്നു ഇസ്ലാമിസം എന്ന ചരിത്രയാഥാര്‍ത്ഥ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഞാന്‍ ലേഖനം അവസാനിപ്പിച്ചതിങ്ങനെയാണ്:
രണ്ട് ഫാഷിസ്റ്റ് ശക്തികളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പൊതുമണ്ഡലത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുക; മുസ്ലിങ്ങള്‍ ഇസ്ലാമിസ്റ്റ് രീതികള്‍ അനുഷ്ഠിക്കുക. ഇത് രണ്ടിനെയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല, വിശേഷിച്ച് മതത്തിനു പുറത്തുള്ളവര്‍. മുസ്ലിം പേരുള്ള ആള്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളെക്കുറിച്ചു വിമര്‍ശനപരമായി പറഞ്ഞാല്‍ പറഞ്ഞ ആളിനെ വര്‍ഗ്ഗീയവാദിയായി ചാപ കുത്തും, സംഘത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശഠിക്കുകയും ചെയ്യും. അയാള്‍ എല്ലാത്തിനെയും വിവാദമാക്കുന്ന ഫാഷിസ്റ്റാണെന്നും അയാളുടേത് ഫാഷിസ്റ്റ് തന്ത്രമാണെന്നും പറയും. കേരളത്തിന്റെ പൊതുബോധത്തില്‍ (COMMONSENSE) മൃദുഹിന്ദുത്വയുടെയും മൃദുഇസ്ലാമിസത്തിന്റെയും അധീശത്വം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ട് സജീവമായ പങ്കാണ് വഹിക്കുന്നത്. പല സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം ബോധമണ്ഡലത്തില്‍ ഫാഷിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നത് തിരിച്ചറിയുന്നില്ലെന്ന അപകടകരമായ സ്ഥിതിവിശേഷം കൂടിയുണ്ട് കേരളത്തില്‍.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പി.ഡി.എഫ്. കോപി ഇ-മെയില്‍ അറ്റാച്മെന്റായി അയച്ചു തരാം. drnmmohammedali@gmail.com

കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ നിലപാട്
യുക്തിവാദിസംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മേല്പറഞ്ഞ ലേഖനം ഞാനറിയാതെ പൂര്‍ണ്ണരൂപത്തില്‍ പുന:പ്രസിദ്ധീകരിച്ചു. അതൊരു നല്ലകാര്യമായതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. അത് വായിച്ചിട്ടില്ലെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് റ്റെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. എങ്കിലും, ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘മതം, സാമുദായികത, വര്‍ഗ്ഗീയത കേരളത്തില്‍’ എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ എഴുതി:“ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമം പത്രാധിപര്‍ ഓ.അബ്ദുറഹ്മാന്‍ ഇന്ത്യയിലെ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളെ എത്ര ‘മനോഹരമായി’ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നോക്കുക: “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത മുസ്ലിം സമൂഹത്തില്‍ പ്രതികരണങ്ങള്‍ ചിലപ്പോഴെല്ലാം പരിധിവിടുന്നത് തീവ്രവാദാരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.”

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെ http://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ശഠിക്കുന്ന ചിന്തകരുണ്ട് കേരളത്തില്‍. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) അമ്പത്തേഴു കൊല്ലം മുമ്പ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഇതേ ബ്ലോഗിലെ “മുഹമ്മദലി ജിന്നയും ഞാനും” എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്.
പ്രേമജിഹാദ് - പാലിലെ പാഷാണം
ജിഹാദ് എന്നാല്‍ യുദ്ധം എന്നാണര്‍ത്ഥം. വ്യാഖ്യാനങ്ങള്‍ പലതുണ്ട്. അതിലേക്ക് കടക്കുന്നില്ല. പ്രേമം കാമത്തിന്റെ ഉദാത്തീകൃത (sublimed) രൂപമാണ്. കാമം ജന്തുക്കളുടെ പ്രഥമവികാരങ്ങളിലൊന്നാണ്. ജീവന്റെ നിലനില്പും വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട വികാരങ്ങളാണ് പ്രഥമവികാരങ്ങള്‍. സാമൂഹികജീവിതസംബന്ധിയായ വികാരങ്ങള്‍ ദ്വിതീയവികാരങ്ങളാണ്. മതവികാരം, ദേശസ്നേഹം, പാര്‍ട്ടിക്കൂറ് തുടങ്ങിയവ ദ്വിതീയവികാരങ്ങളാണ്. പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ട് വരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നത് പോലെയാണ്.

പ്രണയജിഹാദ് സംഘപരിവാറിന്റെയും ചില മാധ്യമങ്ങളുടെയും ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്ന് സമര്‍ത്ഥിക്കാനായി മാധ്യമം “പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍” എന്ന പേരില്‍ ‘അന്വേഷണം’ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഏതെങ്കിലും ഇസ്ലാമിസ്റ്റ് സംഘടന തയ്യാറാക്കിയ ജിഹാദ് പരിപാടി അനുസരിച്ചാണ് മുസ്ലിം കാമുകന്മാര്‍ അമുസ്ലിം കാമുകിമാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. കാമുകി കാഫിര്‍ (അവിശ്വാസിനി) ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാധ്യമല്ല. കാരണം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥകയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തില്‍ പാഷാണം ചേര്‍ക്കാന്‍ ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രണയജിഹാദിനെ നേരിടാന്‍ സംഘപരിവാറിന്റെ കൈയാളായി ക്ലെരിക്കല്‍ ഫാഷിസ്റ്റുകള്‍ അഥവാ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് നിരാകരിക്കുന്ന “മൃദുക്രിസ്ത്യാനികത” രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടു നില്‍ക്കരുതെന്നും ഖത്തീബ്മാരോടും മുസലിയാക്കന്മാരോടും ജമാ‍അത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുള്ള മതസൌഹാര്‍ദ്ദമെങ്കിലും നിലനിറുത്താനും അതാവശ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടത് ബുദ്ധിജീവികള്‍ ഏറ്റു പറയാതിരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു. എന്തായാലും ഇതു സംബന്ധിച്ച് ആരോഗ്യകരമായ ഒരു സംവാദം (വിവാദമല്ല) നടക്കുന്നത് നന്നായിരിക്കും. യുവതീയുവാക്കള്‍ക്ക് മതം നോക്കാതെ പ്രണയിക്കാനും പ്രണയത്തിലായാല്‍ അവരവരുടെ മതങ്ങളില്‍ തുടരാനും അങ്ങനെ തന്നെ വിവാഹിതരായി ജീവിതം തുടരാനുമുള്ള മനോഘടനയും (mindset) പൊതു അന്തരീക്ഷവും ഉണ്ടാകണം.
എന്റെ അനുഭവം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്റെമകള്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഈഴവയുവാവുമായി പ്രണയത്തിലായി. വിശ്വാസികളും ഭക്തരും വൃദ്ധരും ആയ എന്റെ മാതാപിതാക്കളെ എങ്ങനെ വിവരം അറിയിക്കുമെന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രശ്നം. നേരിട്ടു പറയാനുള്ള അധൈര്യം കാരണം കത്തിലൂടെ വിവരം അറിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാപ്പ കൊടുങ്ങല്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി, വിവരങ്ങള്‍ നേരിട്ടറിയാന്‍. വിവിരങ്ങള്‍ അറിഞ്ഞപ്പോള്‍ എണ്‍പത്താറുകാരനായിരുന്ന ബാപ്പ പറഞ്ഞത് ഇതാണ്:
“അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ”.
മക്കള്‍ അമുസ്ലിങ്ങളുമായി പ്രണയത്തിലായാല്‍ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുവാനുള്ള COMMONSENSE സമൂഹത്തില്‍ വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

17 comments:

ദൈവം said...

ഈ വാക്കുകൾക്കു മുന്നിൽ ആദരം

Rajeeve Chelanat said...

ലേഖനത്തിന്റെ വിലയിരുത്തലിനോട് പൊതുവായി ഐക്യദാര്‍ഢ്യം ഉറപ്പിക്കുമ്പോഴും, ഈ പറയുന്ന ‘ലവ് ജിഹാദ്’ ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. അമുസ്ലിം സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി അവരെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയും ചെയ്യുന്ന തീരെ ചെറിയ ന്യൂനപക്ഷം ഒരു പക്ഷേ കണ്ടുവെന്നു വരാം. എങ്കിലും അത് ബോധപൂര്‍വ്വം ഒരു അജണ്ടയായി ഈ ‘ഇസ്ലാമിസ്റ്റ് ജിഹാദികള്‍’ നടത്തുന്നു എന്നത് പ്രബുദ്ധ കേരളത്തിനു കിട്ടിയ പുതിയൊരു ചൂടപ്പം മാത്രമാണ്. മതപരിവര്‍ത്തനവും, പ്രണയം നടിച്ച് വഞ്ചിക്കലും, സ്ത്രീകളെ റാക്കറ്റുകളിലേക്ക് എത്തിക്കുന്നവരും എല്ലാം എല്ലാ വിഭാഗങ്ങളിലുമുണ്ട്. സത്യസന്ധമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍ പോലും ഭാര്യമായെ ഇത്തരത്തിലുള്ള മത പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നത് നമ്മള്‍ നിത്യേന കാണുന്നുണ്ട്. സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഒക്കെ ഈ അഭ്യാസങ്ങള്‍ നടക്കുന്നില്ലേ?

എന്നാല്‍, ഇന്ന്, ഇത് ഒരു മതവിഭാഗം അവരുടെ അജണ്ടയാക്കിയിരിക്കുന്നുവെന്നും അവരെ സൂക്ഷിക്കണമെന്നുമൊക്കെ ധ്വനിപ്പിക്കുന്നത്, ഇതര വിഭാഗങ്ങളുടെ സമാനമായ അജണ്ടയെത്തന്നെയാണ് വെളിവാക്കുന്നത്.

സത്യസന്ധമായി ഒരു അന്യമതക്കാരിയെ പ്രണയിക്കുന്ന ഒരു മുസ്ലിമിനെപ്പോലും സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളിയും തീവ്രവാദിയുമാക്കി ചിത്രീകരിക്കാന്‍ മാത്രമേ ഈ രീതിയിലുള്ള പ്രചരണങ്ങള്‍ സഹായിക്കൂ.

സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളെയും അവരെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന സംസ്കാരത്തിനെയും എതിര്‍ക്കുമ്പോള്‍ തന്നെ, പ്രണയത്തില്‍ പോലും പാഷാണം കലക്കുന്ന സമൂഹത്തിലെ കുടിലബുദ്ധികളെ തിരിച്ചറിയുകയും വേണം.

മതവിഭാഗങ്ങളെ തമ്മിലകറ്റാനും, സംശയത്തിന്റെയും വൈരാഗ്യത്തിന്റെയും വിത്തുകള്‍ പാകി അവരെ പരസ്പരം പോരടിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

എല്ലാ നല്ല പ്രണയങ്ങളും ഒരുതരത്തില്‍ ജിഹാദു തന്നെയാണ്. സ്വന്തം മതത്തിലെയും മനസ്സിലെയും സമൂഹത്തിലെയും വിലക്കുകളുടെ മതിലുകളെല്ലാം തകര്‍ത്ത് പ്രണയികളുടെ ഒരു മനോഹര ലോകം തീര്‍ക്കാനുള്ള ജിഹാദ്.

അഭിവാദ്യങ്ങളോടെ

Post said...

മാഷെ,

വളരെ വ്യക്തതയോടെ എഴുതിയിരിക്കുന്ന പോസ്റ്റിന് നന്ദി.

ഈ ലവ് ജിഹാദ് ജ്വരം നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ ചുരുക്കുകയേ ഉള്ളൂ. മതമൗലികവാദികള്‍ക്ക് - അത് മ്രുദു വാദിയായാലും തീവ്രവാദിയായാലും - വേണ്ടതും ഇതു തന്നെയാണല്ലോ.

suni azhicode said...

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകരില്‍ അധികം പേരും പ്രണയിക്കുന്നതും തുടര്‍ന്നു വിവാഹം കഴിക്കുന്നതും പെണ്‍കുട്ടി മുസ്ലിമാണോ, മക്കന ധരിക്കുന്നവളാണോ എന്നൊക്കെ നോക്കിത്തന്നെയാണു. പലരും ഇതിനെ'ഇസ്ലാമിക പ്രണയം' എന്നൊക്കെ പറഞ്ഞു വരുന്നു.
നാടന്‍ മുസ്ലിം റോമിയോമാരില്‍ അധികം പേരും ക്റ്ത്യമായ ഇസ്ലാമിക ചിട്ടകളോടെ ജീവിക്കുന്നവരൊന്നുമല്ല.വിവാഹാനന്തരം വരുന്ന നിരവധി ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങേണ്ടി വരുന്നതാണു മത പരിവര്‍ത്തനത്തിലേക്കു നയിക്കുന്നതു.
കേരളത്തിന്‍റെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തില്‍ 'ലവ് ജിഹാദ്' പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

t.k. formerly known as thomman said...

Good article. However I cannot agree with your argument that Islamism is a kind of Fascism. The latter is usually identified with lack of a coherent ideology and thus its followers' tendency to rally around powerful personalities (instead of ideas), and its nationalistic or racist nature that gives it a local flavor. Also, Fascism is largely practical and at least in the beginning it brings some sort of material or security benefits to its adherents. None of those could be attributed to Islamism- it is international in its scope, impractical and invariably brings destruction to its immediate followers and enemies. In that respect it is closer to Communism- both are Utopian, international, and idealistic however irrational that may be.

However, Sangh Parivar has all the classic attributes of Fascism, and I don't think I need to elaborate on that.

Unknown said...
This comment has been removed by the author.
Unknown said...

പ്രണയിക്കുന്നവരില്‍ ഒരാള്‍ മുസ്ലിം ആണെങ്കില്‍ മറ്റേയാള്‍ ഇസ്ലാമിലേക്കു മതപരിനര്‍ത്തനം നടത്തുകയെന്നതു വളരെ പണ്ടു മുതലേ കണ്ടുവരുന്ന രീതിയാണ്.. പ്രണയരംഗത്തു കണ്ടുവരുന്ന മറ്റൊരു പരിവര്‍ത്തനം ക്രിസ്ത്യന്‍ വിഭാഗത്തിലേക്കാണ്.. ഇതിനു വിരുദ്ധമായി മലപ്പുറം ജില്ലയില്‍ നടന്ന ഒരേയൊരു പരിവര്‍ത്തനം (ഇസ്ലാമില്‍ നിന്നു ഹിന്ദുവായി) എന്റെ മുത്തശ്ശിയില്‍ നിന്നുള്ള കേട്ടറിവു മാത്രം.. ആ വ്യക്തിയെ വധിക്കുകയായിരുന്നു.. ‘രാമസിംഹം’ വധവും തുടര്‍ന്നുള്ള കേസും ചരിത്രസംഭവമായി മാറിയതാണ്..
അതുകൊണ്ടുതന്നെ ഇതു ഒരു പുത്തന്‍ പ്രതിഭാസമാണെന്ന വിധത്തില്‍ “ലൌ ജിഹാദ്” എന്ന പേരു നല്‍കി കോലാഹലങ്ങളുണ്ടാക്കുമ്പോള്‍ നിഷ്കളങ്കരായ മതവിശ്വാസികള്‍ പോലും ഇതു മതത്തിനെതിരായ ആക്രമണമാണെന്നു തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്.. അത്തരത്തില്‍ പദപ്രയോഗത്തിനെതിരെ പ്രചരണവും നടക്കുന്നു.. മൃദുഇസ്ലാമിസത്തിന്റെ സ്വാധീനമാകാം..

നന്ദന said...

നിങ്ങളുടെ പിതാവിന്റെ മഹാമനസ്കത എല്ലാവര്ക്കും കാണില്ല ഡോക്ടര്‍
പ്രണയം അത്‌ മഹത്തരമാണ് - ഏത്‌ മതത്തിലും പ്രണയമുള്ള മനസുകള്‍ കാണും മതം മാറ്റണം എന്ന് തോന്നുന്നവര്‍ പ്രണയിക്കാന്‍ പോകരുത്‌
ഇവിടെ വാക്കുകള്‍ കൊണ്ട കസര്‍ത്ത് കളിക്കുന്നു
പത്രമാധ്യമങ്ങളുടെ വിറ്റഴിക്കല്‍ തന്ട്രനങളില്‍ ഒന്നുമാത്രം എന്ന് മനസിലാക്കുവാന്‍ ആളുകള്‍ക്ക്‌ കഴിഞ്ഞെങ്കില്‍ എന്നാശിച്ചുപോകുന്നു
നന്ദന

Anonymous said...

A very clever analysis. But must have mentioned CPI (M) as perhaps the most fascist organization in the state. Violence whether psychological or physical is one characteristic of fascism.

Anand

സന്ദേഹി-cinic said...

ലവ്‌ ജിഹാദ്പ്രചരണത്തിനെതിരെ
സംവാദജിഹാദ്‌ നടത്തുന്നവർ
അറിയാൻ,അവരോട്‌ ചോദിക്കാൻ ചിലകാര്യങ്ങൾ.

ലവ്‌ ജിഹാദ്‌ പ്രോപഗണ്ടയെ നിങ്ങൾ എതിർക്കുന്നത്‌ ഇസ്ലാം കൊണ്ടോ അതോ പ്രണയിക്കാൻ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്‌ എന്ന മനുഷ്യാവകാശബോധത്താലോ?
പ്രണയത്തെ നിങ്ങൾ പിന്തുണക്കുന്നുവെങ്കിൽ അതിന്റെ ഇസ്ലാമിക വിധിയെന്താണ്‌? വ്യക്തമാക്കണം.പ്രായപൂർത്തിയായ മുസ്ലിം യുവാവിനും യുവതിക്കും പ്രണയിക്കാനും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കും എന്ന് പറയാൻ ധൈര്യമുണ്ടോ?
അന്യമതത്തിൽപെട്ട യുവാവിനെയോ യുവതിയേയോ പണയിക്കാനും അനുവദിക്കുമോ? അതിനെ പിന്തുണച്ചില്ലെങ്കിലും പാരവെക്കാതെങ്കിലും ഇരിക്കുമോ?
അതോ ഒൺ-വേ പ്രണയം മാത്രം ശരി എന്നാണോ പറയുന്നത്‌?ഇസ്ലാമിലേക്കുള്ള പ്രണയം വിപ്ലവകരം.അന്യമതത്തിലേക്കുള്ള പ്രണയങ്ങൾ നിഷിദ്ധം എനാണോ?
തസ്നിബാനുവിന്റെ പ്രണയത്തിനെതിരെ ജിഹാദ്‌ നടത്തിയത്‌ ശരിയായിരുന്നോ? അവരുടെ വാപ്പാക്കു വേണ്ടി ഞമ്മന്റെ യാൾക്കാർ ജിഹാദ്‌ നടത്തിയപോലെ ഇപ്പോൾ കത്തോലിക്കനും സവർണ്ണനും വെള്ളാപിള്ളേരും അവരുടെ പെൺകുട്യാൾക്ക്‌ വേണ്ടി ജിഹാദ്‌ നടത്തുന്നു. അത്രമാത്രം.
ഏതെങ്കിലും മുസ്ലിം പെൺകുട്ടിയെ ഹിന്ദു പ്രണയിച്ചാൽ അവന്‌ എങ്ങനെയെങ്കിലും ഒരു ആറെസ്സസ്‌ ബന്ധം (പൂളക്കണ്ടത്തിൽ തൂറിയ ബന്ധം എന്ന ഒരു നാടൻ പ്രയോഗമുണ്ട്‌,അതു പോലൊരു ബന്ധം) കണ്ടെത്തി അതിനെതിരെ ഡി ഫെൻസ്‌ ജിഹാദ്‌ തീർക്കുന്ന തന്ത്രം നിർത്തുമോ?
പൊതുസമൂഹം ലവ്‌ ജിഹാദ്‌ പ്രോപഗണ്ടക്കെതിരെ രംഗത്തു വരണമെങ്കിൽ മുസ്ലിം സംഘടനകൾ ആദ്യം പുനർ വിചിന്തനം നടത്തട്ടെ.

കുരുത്തം കെട്ടവന്‍ said...

ഒരു ഒന്നൊന്നര ചോദ്യങ്ങളാണ് "സന്ദേഹി" ചോദിച്ചിരിക്കുന്നത്. കേരളീയ സമൂഹം ഉത്തരം മുട്ടിപോയി. അല്ല എനിക്കൊരു സംശയം "ഞമ്മെളല്ലാം കൂടി" പിന്തുണച്ച് കെട്ടിച്ചു വിട്ട ആ തസ്നീ ബാനുവിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ഭര്‍ത്താവ് അവളെ ഒന്നും രണ്ടും ചൊല്ലി എന്നൊക്കെ കേള്‍കുന്നു?
ഒരു ഹമീദ്‌ ചെന്ദമന്ഗല്ലുര്, എം എന്‍ കാരശ്ശേരി, എന്‍ എം മുഹമ്മദലി, ആര്യാടന്‍ മുഹമ്മദ്‌, കെ എം ഷാജി തുടങ്ങിയ കുറച്ചു പേര്‍ക്ക് ആന്റി ജമാഅത്തെ ഇസ്ലാമി പ്രേതം കൂടിയിട്ടു കുറച്ചധികം കാലമായി. അവര്‍ (ജമാഅത്ത്‌ ഇസ്ലാമി) എന്ത് ചെയ്താലും ഇവര്‍ക്ക് അരിശം തീരാറില്ല. ഇവറ്റകള്‍ എന്ത് എഴുതിയും പറഞ്ഞും തുടങ്ങിയാലും അത് അവസാനികുന്നതും അതിന് മുഴുവന്‍ കാരണ ക്കാര്‍ ജമാഅത്തെ ഇസ്ലാമി ആയിരിക്കും. ഇവരെല്ലാം എല്ലാ കാര്യത്തിലും ഭിന്നാഭി പ്രായക്കാരനെങ്കിലും ഈ കാര്യത്തില്‍ നല്ല യോജിപ്പാണ്!! അവര്‍ ചില സ്ഥലങ്ങളില്‍ എല്‍ ഡി എഫിന് പിന്തുണ കൊടുത്തപ്പോള്‍ അതായി വലിയ പ്രശ്നം. ആ ഒറ്റ കാരണം കൊണ്ടു ഇവറ്റകള്‍ എല്‍ ഡി എഫിന് വെറുത്തു തുടങ്ങി. ജമാ അതിന്റെ പിന്തുണയുടെ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. അത് ചിലപ്പോള്‍ യു ഡി എഫിനും മറ്റു ചിലാപോള്‍ എല്ടി എഫിനും വേറെ ചില സമയത്തു ആര്ക്കും പിന്തുനയില്ലതെയും ഒക്കെ സംഭവിക്കാറുണ്ട്. അതൊക്കെ പോട്ടെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപെട്ട പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. വെറുതെ ഇരിക്കുമ്പോ വായിച്ചു രസിക്കമല്ലോ.

chithrakaran:ചിത്രകാരന്‍ said...

വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കുന്ന ഈ പോസ്റ്റ് നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ചിന്തകള്‍ പങ്കുവക്കുന്നു.
ഈ പോസ്റ്റിനു നന്ദി പറയട്ടെ.

ചിത്രകാരന്റെ ചിന്തയില്‍ മൃദു മത വിശ്വാസം എന്നൊന്നില്ല. ഉറങ്ങിക്കിടക്കുന്ന മത വിശ്വാസത്തെ നമ്മുടെ ആശ്വാസത്തിനായി മൃദു മത വിശ്വാസം എന്ന് തല്‍ക്കാലം വിളിക്കാം. എല്ലാ മത വിശ്വാസികളും ആ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ മത ഭീകരന്മാരോടുപോലും ധാര്‍മ്മികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അഞ്ചു നേരം നിസ്ക്കരിക്കുന്ന സാത്വികനായ ഒരു മുസല്‍മാനും,എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കൃസ്ത്യാനിയും,മാസത്തിലൊരിക്കലെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുവും മതവര്‍ഗ്ഗീയതക്ക് അടിപ്പെട്ടവര്‍തന്നെയാണ്. ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് മത നേതൃത്വങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നതും,സാധുവിശ്വാസിയായി വേഷംകെട്ടുന്നതും!

ഇസ്ലാം മതവിശ്വാസികള്‍ ബുദ്ധിവികാസമില്ലായ്മയുടെ വര്‍ഗ്ഗീയ വൈറസ്സ് രോഗത്തിന്റെ ഇരകളെന്ന നിലയില്‍ സഹാനുഭൂതിക്ക് അര്‍ഹരാണെങ്കിലും,മറ്റൊരു മത വര്‍ഗ്ഗീയവിശ്വാസികളുമായും സമത്വപ്പെടുത്താന്‍ കഴിയാത്തവിധം ഒരു പക്ഷേ, നാസികള്‍ക്കു തുല്യമായ രീതിയില്‍ ഫാസിസ്റ്റ് രോഗചിന്തകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമേ ഇസ്ലാമിക ഫാസിസ്റ്റുകളെ അതിലംഘിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പ്രേമ ജിഹാദിന്റെ പേരിലായാലും ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിഷ ചിന്തകള്‍ പുറത്തുവരത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു.

പ്രേമത്തിലൂടെ അന്യ മതങ്ങളിലേക്കോ, മതമില്ലാത്ത മാനവിക തലത്തിലേക്കോ പറിച്ചു നടപ്പെടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഇസ്ലാമിക സമൂഹം സഹിഷ്ണുതയുടെ സമാധാനാന്തരീക്ഷം നല്‍കും എന്നൊരു ഉറപ്പെങ്കിലും ഇസ്ലാം മത പ്രമുഖരില്‍ നിന്നും പ്രത്യേകിച്ച് മൌദൂദികളായ ജമാ‍അത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും,അവരുടെ പത്രങ്ങളില്‍ നിന്നും സമൂഹത്തിനു ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഗ്ഗീയ പ്രശ്നം മത നിരപേക്ഷതയുടേയും പൊതുജനത്തിന്റെ മൊത്തത്തിലുള്ളതുമായ വിജയമായിരിക്കും.

അതുമാത്രമല്ല, ലൌ ജിഹാദിന്റെ പേരില്‍ പല്ലും നഖവും മൂര്‍ച്ച്കൂട്ടി വര്‍ഗ്ഗീയ ഇരപിടുത്തത്തിനിറങ്ങിയ സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും,കൃസ്ത്യന്‍ വര്‍ഗ്ഗീയസഭാപ്രവര്‍ത്തകര്‍ക്കും ചുണ്ടെലികളായി തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങാനുള്ള സ്ഥിതിവിശേഷവുമുണ്ടാക്കും.

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റിന്റെ പ്രചോദനം ചിത്രകാരനെക്കൊണ്ട് എഴുതിച്ച വായനപോസ്റ്റ് :പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

Unknown said...

വിനയത്തോടെ ചോദിക്കട്ടെ ഈ പുരോഗമന വാദി മതേതരവാദി എന്നുപറയുന്നത്‌ ഹിന്ദുക്കളേയും ഇന്ത്യിൽ നിലനിന്നിരുന്ന വ്യവസ്ഥിതിയേയും മാത്രം കുറ്റം പറയുന്നവരെ ആണോ?
ഓ താങ്കൾ എങ്കിലും സമ്മതിയച്ചാല്ലോ ഹിന്ദുത്വത്തിനു മാത്രമല്ല ഫാസിസ്റ്റ്‌ സ്വഭാവം ഉള്ളതെന്ന്.വളരെ സന്തോഷം.പിന്നെ ഇതൊക്കെ ആ കെ.ഈ.എൻ സാർ കണ്ടോ ആവോ?

ഇന്നത്തെ ഇടതുപക്ഷം സമുദായൈക ശക്തികൾക്ക്‌ അധീതമായി പ്രവർത്തിക്കുവൻ കെൽപ്പുള്ളവർ ആണെന്ന് താങ്കൾ കരുതുന്നുണ്ടോ?

അതുമെത്രോപോലിത്തയുടെ ചെറുപ്പകാലത്തെ കഥയാണ്‌ അതായത്‌ ചുരുങ്ങിയത്‌ ഒരു അമ്പതുവർഷം മുമ്പത്തെ കാര്യം.ഇന്ന് അതാണോ സ്ഥിതി?അതുകൊണ്ടുതന്നെ പതിറ്റാണ്ടുകൾ പഴക്കം ഉള്ള കാര്യം ഉപമിച്ച്‌ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നത്‌ അർത്ഥശൂന്യമല്ലേ?

രാജീവിന്റെ നിരീക്ഷണം അർത്ഥശൂന്യമാണ്‌. ഏതെങ്കിലും ഭീകരവാദി-രഹസ്യ അജണ്ടയുള്ള സംഘടനയും,സംഘങ്ങളും റജിസ്റ്റർ ചെയ്ത്‌ നയം വ്യക്തമാക്കി മെമ്പർഷിപ്പ്‌ കൊടുത്ത്‌ പ്രവർത്തിക്കും എന്ന് കരുതുന്നത്‌ ശരിയാണോ?

ലേഖകൻ വിഷയത്തെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ഇനിയും ഇത്തരത്തിൽ വസ്തുനിഷ്ഠമായി എഴുതുവാൻ അഭ്യർത്ഥിക്കുന്നു.

CKLatheef said...

@vinayan

'രാജീവിന്റെ നിരീക്ഷണം അർത്ഥശൂന്യമാണ്‌. ഏതെങ്കിലും ഭീകരവാദി-രഹസ്യ അജണ്ടയുള്ള സംഘടനയും,സംഘങ്ങളും റജിസ്റ്റർ ചെയ്ത്‌ നയം വ്യക്തമാക്കി മെമ്പർഷിപ്പ്‌ കൊടുത്ത്‌ പ്രവർത്തിക്കും എന്ന് കരുതുന്നത്‌ ശരിയാണോ?'

ഈ വിഷയത്തില്‍ ഏറെകുറെ വസ്തുനിഷ്ടമായും നിഷ്പക്ഷമായും കാര്യങ്ങളെ നോക്കിക്കണ്ടത് രാജീവ് ചേലനാട് ആണ്. ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രിയ രാജീവ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവരല്ല ഇവിടെ കാടിളക്കുന്ന ആരും. പക്ഷേ ഇതൊരു വീണുകിട്ടിയ അവസരമാണ്. ഓരോരുത്തരും അത് തങ്ങള്‍ക്കനുകൂലമായും തങ്ങള്‍ വെറുക്കുന്നവരെ കൈകാര്യം ചെയ്യാനും ഇത് നന്നായി മുതലാക്കുന്നു എന്ന് മാത്രം. ഇതിനിടയില്‍ പെട്ട് സത്യം വീര്‍പ്പുമുട്ടി മരിച്ചാലും മതസമൂഹങ്ങളുടെ വൈരത്തിന് അതിടയായാലും മതവിരുദ്ധ ശക്തികള്‍ക്ക് ചിരിക്കാന്‍ നല്ലവകയുണ്ട്. മുട്ടനാടുകളെ കൂട്ടിമുട്ടിച്ച് രക്തം കുടിക്കുന്ന കുറുക്കന്‍മാരെ നേരിട്ട് കാണണമെങ്കില്‍ കാത്തിരിക്കുക എല്ലാം ഇവിടെ പ്രത്യക്ഷപ്പെടും. വിനയനോട് ഒരു ചോദ്യം മാത്രം പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് അത്തരം കേസ്സുകള്‍. മെമ്പര്‍ഷിപ്പ് കൊടുത്തോ കൊടുക്കാതെയോ നടന്നുവെന്ന് പറയുന്ന സംഭവങ്ങള്‍ കാണിച്ചുകൊടുത്ത് ഈ പ്രശ്നം ഒന്നവസാനിപ്പിക്കരുതോ.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

പ്രണയത്തിനു മതമില്ല അഥവാ പ്രണയം തന്നെയാണ് ഒറിജിനല്‍ മതം.

എന്നാലും ഈ ഉലകില്‍ മതം തന്നെയാണ് വൈകല്യമുള്ള തമ്പുരാന്‍..!! മതമില്ലാതെ ജീവിക്കാന്‍ ഇമ്മിണി പാടാണ് തമ്പ്രാക്കന്മാരേയ്..!!

അതോണ്ട് പ്രണയിച്ചു കല്യാണം കഴിച്ചാല്‍ ആണിന്റെ മതത്തിലേക്ക് കാമുകി പൊയ്ക്കൊള്‍ക..(പെണ്ണാണല്ലോ എന്നും ഇര)...!!

മതം മാറ്റാന്‍ പ്രണയിക്കുന്ന കള്ളനായിന്റെ മക്കളുടെ ( ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്റ്റ്യനായാലും) അണ്ടി ഉടച്ചുകളയാന്‍ ഇവിടെ ആണുങ്ങള്‍ വേണം.!
എന്നാല്‍ നിഷ്കളങ്ക പ്രണയത്തിനു നമ്മള്‍ വഴിയൊഴിഞ്ഞു കൊടുത്തേ പറ്റൂ..എന്തിനാണ് ആ വിശുദ്ധ വായുവില്‍ നമ്മള്‍ വിഷപ്പുക ചിന്തുന്നത്..?



ഗീത, കുറാന്‍, ബൈബിള്‍ എന്നിവയിലെ സാമാന്യബുദ്ധിക്കു നിരക്കാത്ത നുണകളെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകങ്ങളല്ല യഥാര്‍ഥ ദൈവത്തിന്റെ കുപ്പായമെന്ന്‍ നമ്മുടെ പുതിയ തലമുറ മനസ്സിലാക്കി വളരട്ടെ..!!




അടിവര:-

മാഷിന്റെ ബാപ്പയുടെ തീരുമാനം കേട്ട് ജാതിയും മതവുമില്ലാത്ത ദൈവത്തിന്റെ കവിള്‍ അഭിമാനപൂരിതം തുടുത്തിരിക്കണം.

Pious Woman said...

Reference to your older post on Pious woman and Asianet's media terrorism. It appears that your political zeal is taking all efforts to join hands with worst of terrorists for the sake of personal interests. Kindly do not forward such links to our emails.