Thursday, September 17, 2009

അഭയ കേസും നാര്‍ക്കോഅനാലിസിസും

നാര്‍ക്കോഅനാലിസിസ് ശാസ്ത്രീയവും കുറ്റമറ്റതും ആയ കുറ്റാന്വേഷണ ഉപാധിയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോപരിശോധനാസമയത്ത് കുറ്റാരോപിതന്‍ പറയുന്നത് തെളിവായി കോടതികള്‍ സ്വീകരിക്കണമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്.ഈ വാദം അംഗീകരിക്കപ്പെട്ടാല്‍ നീതിനിര്‍വ്വഹണരംഗത്ത് ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങള്‍ ഉളവാക്കും.

നാര്‍ക്കോഅനാലിസിസ് (Narcoanalysis) സൈക്കോഅനാലിസിസില്‍ (Psychoanalyisis) നിന്നാണ് ജന്മം കൊണ്ടത്. അനാലിസിസ് (analyisis)എന്നാല്‍ അപഗ്രഥനം, വിശകലനം, വിശ്ലേണം എന്നൊക്കെ അര്‍ത്ഥം. രസതന്ത്രത്തില്‍ (chemistry) മാത്രമുണ്ടായിരുന്ന അനാലിസിസിനെ മന:ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നത് സിഗ്മണ്ട് ഫ്രോയിഡ് എന്ന യുഗപുരുഷനായിരുന്നു. സൈക്കോഅനാലിസിസിന്റെ ഉപജ്ഞാതാവ് ഫ്രോയിഡ് ആണ്. രസതന്ത്രപരീക്ഷണങ്ങള്‍ മറ്റുശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തിയ കാലഘട്ടമായിരുന്നു അത്. രാസവസ്തുക്കളെപ്പോലെ മനസ്സിനെയും വിശകലനം ചെയ്യാമെന്ന് ഫ്രോയിഡിനു തോന്നി. ഫ്രോയിഡിന്റെ സൈക്കോഅനാലിസിസ് മനസ്സിന്റെ മുഴുവനായുള്ള അപഗ്രഥനമല്ല, അബോധമനസ്സിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. മനസ്സിന് ബോധമനസ്സ് (Conscious Mind)ഉപബോധമനസ്സ് (Subconscious Mind) അബോധമനസ്സ് (The Unconscious) എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടെന്നും അബോധമനസ്സിലെ സംഘര്‍ഷങ്ങളാണ് മനോരോഗങ്ങള്‍ക്ക് നിദാനം എന്നുമായിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. അബോധമനസ്സിലെ സംഘര്‍ഷങ്ങളെ പുറത്ത് കൊണ്ടുവന്ന് വിശകലനം ചെയ്ത് രോഗിയെ ബോധ്യപ്പെടുത്തിയാല്‍ രോഗം മാറും എന്നായിരുന്നു ഫ്രോയിഡിന്റെ വിശ്വാസം. ആദ്യമൊക്കെ രോഗിയെ ഹിപ്നോട്ടിക്ക് നിദ്രയിലാക്കിയതിനു ശേഷമായിരുന്നു അബോധത്തിലെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്. എല്ലാവരെയും ഹിപ്നോട്ടിക്ക് നിദ്രയിലാക്കാന്‍ കഴിയുകയില്ലെന്നും ചിലര്‍ ഹിപ്നോട്ടിക് നിദ്രയില്‍ പറഞ്ഞ കാര്യങ്ങള്‍ അവിശ്വസനീയങ്ങളോ നുണകളോ ആയിരുന്നുവെന്നും ഉള്ള തിരിച്ചറിവ് ഈ സങ്കേതം ഉപേക്ഷിക്കാന്‍ ഫ്രോയിഡിനെ നിര്‍ബ്ബന്ധിതനാക്കി. അതിനുശേഷം അനിബദ്ധ സംശ്ലേഷണം (Free Association) എന്ന രീതി ഉപയോഗിക്കാന്‍ തുടങ്ങി. രോഗിയെ ചാരുകട്ടിലില്‍ (couch) കിടത്തി ചികിത്സകന്‍ രോഗിയുടെ തലഭാഗത്ത് രോഗിയുടെ കണ്ണില്‍ പെടാത്തവിധം ഇരിക്കുന്നു. മനസ്സില്‍ വരുന്നതെല്ലാം ഉറക്കെ പറയാന്‍ രോഗിയോട് ആവശ്യപ്പെടുന്നു. രോഗി പറയുന്നത് ശ്രവിച്ച് അബോധമനസ്സിലെ കാര്യങ്ങള്‍ ചികിത്സകന്‍ മനസ്സിലാക്കി വിശകലനം ചെയ്യുന്നു. ഈ ഫ്രീ അസോസിയേഷന്‍ രീതിയാണ് പിന്നീട് സൈക്കോഅനാലിസിസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രോയിഡ് തന്നെയാണ് പേരുമാറ്റം നടത്തിയത്.

സൈക്കോഅനാലിസിസില്‍ നിന്നും നാര്‍ക്കോഅനാലിസിസ് ജന്മം കൊള്ളാന്‍ കാരണക്കാരന്‍ അമേരിക്കയിലെ ഡാലസില്‍ ജോലി ചെയ്തിരുന്ന പ്രസവശുശ്രൂഷകന്‍ ഡോ.റോബര്‍ട്ട് ഹൌസാണ്. പ്രസവവേദന അറിയാതിരിക്കാന്‍ ഇദ്ദേഹം ഒരു യുവതിക്ക് സ്കോപൊലമീന്‍ എന്ന മരുന്നു കുത്തിവെച്ചു. യുവതി അനിയന്ത്രിതമായി മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.1922ല്‍ ആയിരുന്നു ഈ സംഭവം. ഇതറിഞ്ഞ ചില സൈക്യാട്രിസ്റ്റുകള്‍ മനോരോഗികളുടെ മനസ്സിലുള്ളതറിയാന്‍ സൈക്കോഅനാലിസിസിനു പകരം പെന്റോഥാല്‍ സോഡിയം എന്ന മയക്കുമരുന്നു കുത്തിവെച്ച് സംസാരിപ്പിക്കുന്ന വിദ്യ പ്രയോഗിക്കാന്‍ തുടങ്ങി. ഈ വിദ്യയാണ് നാര്‍ക്കോഅനാലിസിസ്. നാര്‍ക്കോഅനാലിസിസിനു വേണ്ടി കുത്തിവെയ്ക്കുന്ന മയക്കുമരുന്നിന് “സത്യദ്രാവകം” (truth serum) എന്ന കാല്പനികത തുളുമ്പുന്ന പേരാണ് സാധാരണക്കാര്‍ കൊടുത്തത്.

സത്യദ്രാവകം മനസ്സിന്റെ ഗതിവിഗതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ശാസ്ത്രീയഗവേഷണങ്ങള്‍ തുടര്‍ന്ന് നടന്നു. മദ്യം (alcohol - ethanol) മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സത്യദ്രാവകത്തിലുള്ള ബാര്‍ബിച്യുറേറ്റ് എന്ന മയക്കുമരുന്നും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ വ്യക്തി വായാടിയാകുന്നതും മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതും നിത്യവും നാം കാണുന്നതാണല്ലോ. മദ്യം മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു. അതേ പ്രക്രിയ തന്നെയാണ് നാര്‍ക്കോഅനാലിസിസിലും നടക്കുന്നത്. മദ്യത്തിന്റെ അളവ് കൂടുന്തോറും മനസ്സിന്റെ നിയന്ത്രണത്തിന്റെ തോത് കുറയുന്നു. മദ്യം അധികമായാല്‍ ആള്‍ ഉറക്കത്തിലേക്ക് വഴുതിവീഴും. അതിലും കൂടുതലായാല്‍ അബോധാവസ്ഥയായിരിക്കും ഫലം. നാര്‍ക്കോഅനാലിസിസിനായി കുത്തിവെയ്ക്കുന്ന സത്യദ്രാവകത്തില്‍ ബാര്‍ബിച്യുറേറ്റിന്റെ അളവ് കൂടിയാല്‍ വ്യക്തി അബോധാവസ്തയിലായിപ്പോകും. വ്യക്തിയെ അര്‍ദ്ധബോധാവസ്തയില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമാണ് നാര്‍ക്കോഅനാലിസിസില്‍ സ്വീകരിക്കുന്നത്. അപ്പോള്‍ ചോദ്യത്തിന്റെ ഉത്തരം മനസ്സിലുണ്ടെങ്കില്‍ പറയാതെ പിടിച്ചു നില്‍ക്കാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നു. സത്യം മറച്ചുവെക്കാനോ നുണ ഭാവനയില്‍ സൃഷ്ടിച്ച് പറയാനോ ഉള്ള മാനസികശേഷിയും ഉണ്ടായിരിക്കുകയില്ല.

1970കള്‍ ആയപ്പോഴേയ്ക്കും മനോരോഗചികിത്സകര്‍ സൈക്കോഅനാലിസിസും നാര്‍ക്കോഅനാലിസിസും കൈവെടിഞ്ഞു. കാരണം രണ്ടും ഫലപ്രദമായ ചികിത്സയ്ക്ക് ഉതകുന്നവയല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. സൈക്കോഅനാലിസിസിലും നാര്‍ക്കോഅനാലിസിസിലും രോഗി പറയുന്നത് മുഴുവന്‍ വസ്തുതാപരമല്ലെന്നും മനസ്സിലായി. എങ്കിലും “സത്യദ്രാവകം” എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാവനകളിള്‍ തങ്ങി നിന്നു. അവിടെ നിന്നുമാണ് അത് കുറ്റാന്വേഷണ രംഗത്തേയ്ക്ക് നൃത്തച്ചുവടുകള്‍വെച്ച് കടന്നുവന്നത്. കുറ്റാന്വേഷണത്തില്‍ നാര്‍ക്കോഅനാലിസിസ് പ്രതീക്ഷിച്ചതുപോലെ ഫലം തരുന്നില്ലെന്ന് പല രാജ്യങ്ങളിലെയും പോലീസുകാര്‍ അധികം താ‍മസിയാതെ തിരിച്ചറിഞ്ഞു. കാരണം മയക്കുമരുന്ന് കുത്തിവെച്ചതിനുശേഷം ഉണ്ടാകുന്ന അര്‍ദ്ധബോധാവസ്ഥയില്‍ വ്യക്തി പറയുന്ന കാര്യങ്ങള്‍ പലതും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഭ്രമകല്പനകളുമായിരുന്നു. എല്ലാ രാജ്യങ്ങളിലെയും പോലീസുകാര്‍ നാര്‍ക്കോഅനാലിസിസ് ഉപേക്ഷിച്ചു. അവര്‍ വലിച്ചെറിഞ്ഞത് സി.ഐ.എ.എന്ന ചാരസംഘടന‍ ഏറ്റെടുത്തു. അവരത് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള “നാലാം മുറ” ആയി ഉപയോഗിച്ചു തുടങ്ങി. ഈ ചരിത്രപശ്ചാത്തലത്തിലാണ് നാര്‍ക്കോഅനാലിസിസിനെ “മന:ശാസ്ത്രത്തിലെ മുന്നാം മുറ” എന്ന് തമിഴ്നാട് ഗവണ്മെന്റിന്റെ ഫോറന്‍സിക്ക് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന ഡോ.പി.ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ഫലപ്രദമല്ലെന്ന് മനസ്സിലായതോടെ ചാരസംഘടനയും “സത്യദ്രാവകപ്രയോഗം” ഉപേക്ഷിച്ചു. 1977ല്‍ അമേരിക്കയിലെ സെനറ്റ് വിചാരണയില്‍ “ടുത്ത് സീറം” എന്ന മാന്ത്രികവിദ്യ ഫലപ്രദമല്ലെന്ന് സി.ഐ.എ. തെളിവു നല്‍കി. മനുഷ്യന്റെ മൌലികമായ അവകാശങ്ങളെ ധ്വംസിക്കുന്ന മൂന്നാം മുറ പ്രയോഗത്തില്‍ പെട്ടത് തന്നെയാണ് നാര്‍ക്കോഅനാലിസിസും എന്ന കാര‍ണത്താല്‍ മിക്കവാറും രാജ്യങ്ങള്‍ അതുപേക്ഷിച്ചു.

പരിഷ്കൃതജനതകളും രാജ്യങ്ങളും ഉപേക്ഷിച്ച നാര്‍ക്കോഅനാലിസിസിന് അടുത്തകാലത്ത് ഇന്ത്യയില്‍ പ്രിയമേറാന്‍ തുടങ്ങിയിരിക്കുന്നത് വിരോധാഭാസം തന്നെ. ചില സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അവരുടെ പോലീസ് നാര്‍ക്കോഅനാലിസിസ് ഉപയോഗപ്പെടുത്തണമെന്നുണ്ട്. നാര്‍ക്കോഅനാലിസിസിലൂടെ കിട്ടുന്ന വിവരങ്ങള്‍ കോടതികളിള്‍ അതേപടി തെളിവായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്ന “നിയമജ്ഞരും” ഉണ്ട്. യുക്തിവാദികളും അത് തന്നെ ആവശ്യപ്പെടുന്നതായി യുക്തിരേഖ എന്ന മാസികയിലെ ഒരു കുറിപ്പില്‍ നിന്ന് മനസ്സിലായി. യുക്തിവാദികള്‍ നാര്‍കോഅനാലിസിസിന്റെ അശാസ്ത്രീയതയെക്കുറിച്ച് മനസ്സിലാക്കാതെയാണ് ഈ അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാണ്. നാര്‍ക്കോഅനാലിസിസില്‍ ഒരു വ്യക്തി പറയുന്ന കാര്യങ്ങള്‍ തെളിവായി സ്വീകരിച്ചാല്‍ ഉണ്ടാകവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കാ‍ത്തത് കൊണ്ടും നാര്‍ക്കോഅനാലിസിസിന്റെ മാന്ത്രികഫലസിദ്ധിയിലുള്ള അന്ധമായ വിശ്വാസം കൊണ്ടും ആണ് ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത്.

നാര്‍ക്കോഅനാലിസിസ് നടത്തുമ്പോള്‍ അതിനു വിധേയനാകുന്ന വ്യക്തിയെക്കൊണ്ട് പോലീസ് ആഗ്രഹിക്കുന്ന രീതിയില്‍ പറയിക്കാന്‍ പോലീസിനു കഴിയും എന്നുള്ളതാണ് ഈ സങ്കേതത്തിന്റെ ഏറ്റവും വലിയ അപകടം. നാര്‍ക്കോഅനാലിസിസിനു വിധേയനാക്കാന്‍ പോകുന്ന വ്യക്തിയോട് ടെസ്റ്റിനു മുമ്പ് ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞാല്‍ ടെസ്റ്റിന്റെ സമയത്ത് അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ അത് തന്നെ പറയാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി ഒരു കൊലപാതകക്കേസില്‍ കുറ്റം ചെയ്തെന്ന് സംശയിക്കപ്പെടുന്ന ആളോട് നിങ്ങളാണ് കൊല ചെയ്തതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ നാര്‍ക്കോഅനാലിസിസിന്റെ സമയത്ത് താനാണ് കൊല ചെയ്തതെന്ന് അയാള്‍ പറയാന്‍ സാധ്യതയുണ്ട്. ഇതാണ് പ്രത്യായനത്തിന്റെ ഫലം (effect of suggestion).

പ്രത്യായനം (suggestion) മന:ശസ്ത്രത്തിലെ ഒരു സങ്കേതമാണ്. പ്രത്യായന വിദ്യ ആദ്യം ഉപയോഗിച്ചത് ആന്റ്ണ്‍ മെസ്മര്‍ എന്ന ഫ്രഞ്ച് വൈദ്യനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മെസ്മെറിസം എന്ന പദം നിഷ്പാദിച്ചത്. തന്റെ ശരീരത്തില്‍ കാന്തികശക്തിയുണ്ടെന്നും താന്‍ തൊടുമ്പോള്‍ അത് രോഗിയിലേക്ക് വ്യാപിച്ച് രോഗം ഭേദമാകും എന്ന് മെസ്മെര്‍ രോഗിയോട് പറഞ്ഞുകൊണ്ട് രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നു. മാനസികകാരണങ്ങള്‍ കൊണ്ടുണ്ടായ ചില രോഗങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്തു. രോഗിയെ തൊടുന്നതിനു മുമ്പുള്ള ആ പറച്ചിലാണ് പ്രത്യായനം. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി സ്വീകരിച്ചുകൊള്ളും എന്ന് ഗീബത്സിയന്‍ സിദ്ധാന്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്ര തത്ത്വവും പ്രത്യായനം തന്നെ. പരസ്യങ്ങള്‍ ഫലപ്രദമാകുന്നതും പ്രത്യായനത്തിന്റെ സ്വാധീനം മൂലമാണ്. ഇന്നത്തെ ചില മാധ്യമങ്ങള്‍ നുണകള്‍ ആവര്‍ത്തിക്കുന്നതും പ്രത്യായനം തന്നെ.

മരുന്നുകള്‍ മനുഷ്യന്റെ മസ്തിഷ്ക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതുവഴി മനുഷ്യമനസ്സിന്റെ ഗതിവിഗതികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിക്കുന്ന ശാസ്ത്രമാണ് സൈക്കോഫാര്‍മക്കോളജി. ബാംഗ്ലൂരിലെ നിംഹാന്‍സിലെ പ്രൊഫസറും ലോകപ്രശസ്ത സൈക്കോഫാര്‍മക്കോളജിസ്റ്റുമായ ഡോ. ചിത്തരഞ്ജന്‍ അന്ദ്രാദെ പറയുന്നു:“പ്രത്യായനത്തിന്റെ ഫലമായി വളരെ സുബോധത്തോടെ ഇരിക്കുന്ന ആള് പോലും ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടും”.(Frontline; May 5-18, 2007) കുറ്റാന്വേഷണത്തില്‍ നാര്‍ക്കോപരിശോധനയുടെ വിശ്വസനീയത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ മേധാവി ഡോ. ബി. മോഹനന്‍ അവകാശപ്പെടുന്നത് നാര്‍ക്കോ പരിശോധനകള്‍ 96 മുതല്‍ 97 ശതമാനം വരെ വിജയിക്കുന്നുവെന്നാണ്. ഈ അവകാശവാദത്തിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല.

നാര്‍ക്കോഅനാലിസിസിന്റെ അര്‍ദ്ധനിദ്രാവസ്ഥയില്‍ ഒരാള്‍ക്ക് നുണ പറയാന്‍ കഴിയില്ല എന്നത് മന:ശാസ്ത്രപരമായ വസ്തുതയാണ്. പക്ഷേ നാര്‍ക്കോഅനാലിസിസ് തുടങ്ങുന്നതിനുമുമ്പ് പ്രത്യായനത്തിലൂടെ ഒരു കാര്യം മനസ്സില്‍ പതിപ്പിച്ചാല്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്തും അയാള്‍ അത് തന്നെ പറയും എന്നതും മന:ശാസ്ത്രസത്യം തന്നെ. ഇത്തരത്തില്‍ ഒരു നിരപരാധിയെക്കൊണ്ട് പോലീസിന് നാര്‍ക്കോഅനാലിസിസില്‍ “കുറ്റസമ്മതം” നടത്തിക്കാന്‍ കഴിയും. സിസ്റ്റര്‍ അഭയക്കേസില്‍ രണ്ട് വൈദികരും കന്യാസ്ത്രീയും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” “കോടാലി” “ചുറ്റിക” “കൊണ്ട് തലക്കടിച്ചു” “സിസ്റ്റര്‍ അഭയയെ കിണറ്റിലിട്ടു” “സ്നേഹബന്ധമുണ്ട്” തുടങ്ങിയ വാക്കുകള്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്ത് പറഞ്ഞത് പ്രത്യായനത്തിന്റെ ഫലമായിരുന്നു. മൂന്നു പേരും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. പാതിരിമാര്‍ ഇംഗ്ലീഷിലും കന്യാസ്ത്രീ മലയാളത്തിലും പറയുന്നു. “അഭയയെ ഞാന്‍ കൊന്നു” അല്ലെങ്കില്‍ “അഭയയെ ഞങ്ങള്‍ കൊന്നു” എന്ന് ആരും പറയുന്നില്ല. “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” എന്ന പ്രസ്താവന സി.ബി.ഐ. ഉദ്യോഗസ്തന്മാര്‍ മൂന്നു പേരോടും ആവര്‍ത്തിച്ച് പറഞ്ഞതിന്റെ ഫലമായിട്ടാണ് നാര്‍ക്കോ പരിശോധനാസമയത്ത് മൂന്നു പേരും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു” എന്നു പറഞ്ഞത്.

എനിക്ക് മതസ്ഥാപനങ്ങളോട് തീരെ മമതയില്ല. മനുഷ്യനെ ചൂഷണം ചെയ്യാനും മനുഷ്യന്റെ സ്വതന്ത്ര ചിന്തയ്ക്ക് കൂച്ചുവിലങ്ങിടാനും മാത്രമാണ് മതങ്ങളും മതസ്ഥാപനങ്ങളും നിലകൊള്ളുന്നത് എന്ന സുചിന്തിതമായ അഭിപ്രായം എനിക്കുണ്ട്. ക്രിസ്തീയസഭകള്‍ ഭുതകാലത്ത് ചെയ്തതും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ മാനവികവിരുദ്ധ പ്രവൃത്തികളുടെ പേരില്‍ അഭയക്കേസില്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നവര്‍ക്കെതിരെ മുന്‍ വിധി പാടില്ല. പതിനാറ് കൊല്ലം മുമ്പ് സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ അതൊരു കൊലപാതകമാണെന്ന സംശയം ആദ്യമുന്നയിച്ചത് അഭയയുടെ കോണ്‍ വെന്റും പള്ളിയും തന്നെയാണ്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും വിടുന്നത്.

പള്ളിവിരോധികളും ഹിന്ദുത്വത്തോട് അനുഭാവമുള്ള ചില മാധ്യമങ്ങളും കോടതിയും അഭയ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐയെ സമ്മതിക്കാത്ത സാഹചര്യത്തില്‍ കേസ് വിചാരണക്കോടതിയില്‍ “അവസാനിപ്പിക്കാന്‍” ഉള്ള തീരുമാനമെടുത്തുകൊണ്ടാണ് സി.ബി.ഐ. നീങ്ങുന്നത്. ‘ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും കേസ് തോറ്റു പോയി’ എന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.ബി.ഐ.ക്കുള്ളത്. ആ ലക്ഷ്യത്തോടെയാണ് കുറ്റപത്രവും നാര്‍ക്കോ പരിശോധനയുടെ സി.ഡി.യും മാധ്യമങ്ങള്‍ക്ക് സി.ബി.ഐ. തന്നെ “ചോര്‍ത്തി” കൊടുത്തത്.

നാര്‍ക്കോഅനാലിസിസില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് നമ്മുടെ നീതിന്യായചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ക്കും.

14 comments:

Suraj said...

വര്‍ക്കേഴ്സ് ഫോറത്തില്‍ വന്ന വേര്‍ഷനാണ് വായിച്ചത് ആദ്യം. ഇപ്പോള്‍ ഈ എക്സ്പാന്റഡ് പോസ്റ്റും. സുന്ദരമായ ഭാഷയില്‍ ഋജുവായി യുക്തിസഹമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അഭിവാദ്യങ്ങള്‍ മാഷേ !

Anonymous said...

ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും നുണപരിശോധന
Posted on: 06 Oct 2009
ആലപ്പുഴ: പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി പോലീസിന് അനുമതി നല്‍കി....


ഇന്നത്തെ വാര്‍ത്ത.

Anonymous said...

http://www.mathrubhumi.com/story.php?id=58831

അനോണി ആന്റണി said...

ലേഖനം വളരെ നന്നായി ഡോക്ടര്‍. അവസരോചിതവും.

മനശാസ്ത്രത്തില്‍ കാര്യമായ പിടിപാടൊന്നുമില്ലെങ്കിലും നാര്‍കോ അനാലിസിസ് തെളിവാക്കി കോടതി കുറ്റാരോപിതരെ ശിക്ഷിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നിയിരുന്നു. ഒരുത്തനെ പിടിച്ച് ഇടിക്കട്ട കൊണ്ട് ഇടിച്ച് പോലീസ് ഒരു കുറ്റസമ്മതം നടത്തിച്ചാല്‍ അത് കോടതി എന്തുകൊണ്ട് തെളിവായി സ്വീകരിക്കില്ലേ അതേ കാരണം കൊണ്ട് കെമിക്കലി ഒരുത്തന്റെ മനസ്സിനെ മാനിപ്പുലേറ്റ് ‍ ചെയ്ത് നടത്തിക്കുന്ന കുറ്റസമ്മതം തെളിവല്ലാതെ പോകും എന്നാണ്‌ മനസ്സില്‍ തോന്നിയത്. ഇടിയും ഡ്രഗ്ഗിങ്ങും (രണ്ടും ആശാസ്യമായ കുറ്റാന്വേഷണമാണെന്ന് വിവക്ഷിക്കുന്നില്ല) ഒരുപക്ഷേ കേസന്വേഷണത്തിന്റെ പുരോഗതിക്ക് സഹായിക്കാവുന്ന വിവരങ്ങള്‍ വല്ലതും പ്രതിയില്‍ നിന്നു കിട്ടാന്‍ സഹായിച്ചേക്കും എന്നു മാത്രം.


പുറത്തായ ദൃശ്യങ്ങള്‍ ടീവിയില്‍ കാണാനുള്ള മനസ്സാക്ഷിയില്ലായ്മ എനിക്കില്ലാത്തതുകാരണം കണ്ടില്ല. പക്ഷേ വാഹനത്തിലിരിക്കുമ്പോള്‍ റേഡിയോ നാര്‍ക്കോ അനാലിസിസിന്റെ ഓഡിയോ ട്രാക്ക് സമ്പ്രേക്ഷണം ചെയ്തതു കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചോദ്യങ്ങളുടെ സീക്വന്‍സിങ്ങ് ഡോക്റ്റര്‍ പറഞ്ഞതുപോലെ വളരെ സജസ്റ്റീവ് ആയിരുന്നു. സമ്മറൈസ് ചെയ്താല്‍ പുരോഹിതന്‍ അര്‍ദ്ധബോധാവസ്ഥയില്‍ ചോദ്യം ചെയ്യപ്പെട്ടത് ഇങ്ങനെയാണ്‌:
കന്യാസ്ത്രീകളുമായി നിങ്ങള്‍ക്ക് ലൈംഗികബന്ധമില്ലേ?
അഭയ കൊല്ലപ്പെട്ടതില്‍ നിങ്ങള്‍ക്ക് പങ്കില്ലേ?
എന്തിനാണ്‌ നിങ്ങള്‍ അഭയയെ കൊന്നത്?
എങ്ങനെയാണ്‌ അഭയയെ കൊന്നത്?

ഈ ചോദ്യരീതിക്ക് ലീഡിങ്ങ് ക്വസ്റ്റ്യന്‍സ് എന്നാണു കോടതി പറയുക (ഉത്തരമെന്തെന്ന് ധ്വനി ചോദ്യങ്ങളില്‍ വരുത്തല്‍) അത് കോടതിമുറിയില്‍ പോലും പ്രത്യേകസാഹചര്യമില്ലാതെ അനുവദനീയമല്ലാത്ത സ്ഥിതിക്ക് മയക്കുമരുന്ന് കുത്തിവച്ച ഒരുത്തനോട് ചോദിച്ചാല്‍ പ്രതീക്ഷിക്കുന്ന ഉത്തരത്തിലേക്ക് ഈ രീതി എത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്‌, കാരണം ഈ ചോദ്യങ്ങള്‍ ഒരു കഥയുടെ രത്നച്ചുരുക്കത്തിന്റെ രീതിയിലും സീക്വന്‍സിലുമാണ്‌ ചെയ്തിരിക്കുന്നത്.

ബഞ്ചില്‍ കിടത്തി ഉലക്ക കൊണ്ട് ഉരുട്ടിയിട്ട് "പറയെടാ നീ എന്തിനാണ്‌ അയാളെ കൊന്നത്" എന്നു ചോദിക്കുന്നതില്‍ നിന്നും വളരെയൊന്നും ദൂരെയാണ്‌ ഈ രീതിയെന്ന് എനിക്കു തോന്നിയില്ല.

പ്രതികളാവാം അഭയയെ കൊന്നത്, അല്ലെന്നുമാവാം- ഈ തെളിവ് രണ്ടു ഉത്തരത്തിലേക്കും എത്താനുള്ള സഹായകമല്ല. മറിച്ച് അഭയയെ ഇവര്‍ കൊലപ്പെടുത്തിയെന്നുള്ളതിന്റെ ഒരു തെളിവ്, സോളിഡ് എവിഡന്‍സ് കണ്ടെടുക്കാന്‍ ഈ മര്‍ദ്ദന മുറയിലെ വെളിപ്പെടുത്തല്‍ സഹായിച്ചെങ്കില്‍ നാര്‍കോ അനാലിസിസ് വിജയിച്ചെന്ന് കരുതാമായിരുന്നു. ഫിസിക്കല്‍ അബ്യൂസില്‍ അതിന്റെ ഇക്വിവാലന്റ്:
"പറയെടാ, നീയല്ലേ അയാളെ കൊന്നത്"
"അതേ സാര്‍"
"എന്നിട്ടു ജഡം എവിടെ?"
"കിണറ്റിലിട്ടിട്ടുണ്ട് സാര്‍"
പോലീസ് കിണറ്റില്‍ തപ്പി ശവം കണ്ടെത്തുന്നെങ്കില്‍ ആ (തെറ്റായ, ക്രൂരമായ, നിയമവിരുദ്ധമായ) ചോദ്യം ചെയ്യല്‍ വിജയിച്ചു.

Suni said...

അബ്ദുള്‍ നാസര്‍ മദനിയെ മാധ്യമങ്ങള്‍ വര്‍ഗീയവാദിയെന്നു നിരന്തരം വിളിച്ചപ്പോള്‍ ചിലര്‍ക്കു തോന്നിയ സന്തോഷം, മന്ത്രി സുധാകരന്‍ ദേവസ്വം ബോഡിനെയും ചില സന്യാസിമാരെയും വിമര്‍ശിക്കുംബോള്‍ കുറച്ചുപേര്‍ക്കു തോന്നുന്ന സുഖം,നാര്‍ക്കോ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ക്രിസ്തീയ സഭകളോടു മനസ്സില്‍ വിരോധമുള്ളവരെയാണു കൂടുതല്‍ സന്തോഷിപ്പിച്ചതു്‌.
നാര്‍കോ പരിശോധനയെ കുറിച്ചുള്ള ഡോക്ടറുടെ ശാസ്ത്രീയ വിശകലനങ്ങള്‍ കോടതികളുടെ ശ്രദ്ധയില്‍ പെടേണ്ടതാണു.


വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്.....

പാമരന്‍ said...

nalla post. thank you.

Unknown said...

അഭയ കേസിനെ നയിക്കുന്നത് ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന തരത്തിലുള്ള മുന്‍ വിധികളാണ്. കേരളത്തിലെ ജനങ്ങളുടെ പൊതുമനസ്സ് (COMMONSENSE)മന്ദം ആണെന്ന് ഇത് തെളിയിക്കുന്നു.

Zebu Bull::മാണിക്കൻ said...

[മുകളില്‍ കമന്റിട്ടയാള്‍ക്ക്: പക്ഷേ യഥാര്‍‌ത്ഥത്തില്‍ കീചകനെ കൊന്നത് ഭീമനായിരുന്നല്ലോ. മുന്‍‌വിധിയേക്കാളുപരി, ലോജിക്കലായി ചിന്തിക്കാനുള്ള ഭീഷ്മരുടെ കഴിവാണ്‌ ആ വാചകം കാണിക്കുന്നത്.]

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും, ഈ കക്ഷികള്‍ക്കൊക്കെ അതില്‍ എന്തൊക്കെയോ പങ്കുണ്ടെന്നുമൊക്കെ വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാനും. പക്ഷേ തെളിവുകള്‍ കൃത്രിമമായി നിര്‍‌മ്മിക്കപ്പെടുന്നതുകാണുമ്പോള്‍ ഇപ്പോള്‍ എനിക്കു പ്രതികളോടാണു സഹതാപം തോന്നുന്നത്.

Unknown said...

Zebu Bull::മാണിക്കന്: പേരിനെ അന്വര്‍ത്ഥമാക്കുന്ന ഞായം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. കീചകനെ കൊന്നത് ഭീമന്‍ തന്നെ. അതു പോലെ അഭയെ കൊന്നത് പാതിരിമാരും കന്യാസ്ത്രീയും ചേര്‍ന്നാണ് എന്ന് പറയുന്നതാണ് മുന്‍ വിധി എന്നു പറയുന്നത്. ബ്ലൊഗ് ലോകത്ത് വിഹരിക്കുന്നവരിലധികവും പൈങ്കിളിക്കാരും മന്ദബുദ്ധികളുമാണെന്ന് മാതൃഭൂമി ആഴചപ്പ്പതിപ്പിലെ ലേഖനത്തില്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.

N.J Joju said...

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ്‌ എന്നതുപോലെ തന്നെ അഭയയെ കൊന്നത് പുരോഹിതരും കന്യാസ്ത്രീയും ചേര്‍ന്നാണ്‌ എന്നും എനിയ്ക്ക് വിശ്വസിയ്ക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടൂണ്ട്. ഈ മൂന്നുപേരു മാത്രമറിഞ്ഞ് ഇങ്ങനെയൊരു കൃത്യം ഒരു കന്യാസ്ത്രീ മഠത്തില്‍ നടത്താന്‍ പ്രായോഗികമായി അസാധ്യമാണ്‌ എന്നു തന്നെയാണ്‌ എന്റെ വിശ്വാസം. അല്ലെങ്കില്‍ മറ്റു പലരും ഇത് മറ്റു പലരുടെയും അറിവോടെയായിരിയ്ക്കണം.

നാര്‍ക്കോ അനാലിസ്സിസ് അശാസ്ത്രീയമാണ്‌ എന്നു പറഞ്ഞ ജസ്റ്റീസ് കെ.ടി തോമസ് അടക്കമുള്ളവരോട് എനിയ്ക്ക് വിയോജിപ്പാണ്‌ ഉള്ളത്. നാര്‍ക്കോ അനാലിസിസില്‍ മദ്യലഹരിയിലെന്നപോലെ സത്യം പുറത്തുവരാനുള്ള സാധ്യതയുണ്ട്. ഡോക്ടറിന്റെ ഈ ലേഖനം അതു ശരിവയ്ക്കുന്നു.

അബോധാവസ്ഥയില്‍ പറയുന്നത് ശരിയാകണമെന്നില്ല. ചില കടുത്ത പനിയുള്ളവര്‍ പരസ്പരബന്ധമില്ലാതെ പലതും പറയും എന്നു കേട്ടീട്ടൂണ്ട്. അപ്പോള്‍ നാര്‍ക്കോ അനാലിസിസ് പൂര്‍ണ്ണമായും വിശ്വസനീയമാണോ (പ്രത്യായനമില്ലാതെ തന്നെ) എന്നും സംശയമുണ്ട്.

ബോധപൂര്‍വ്വമായ പ്രത്യയനമല്ലാതെ തന്നെ മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെയോ ചില കേട്ടറിവുകളിലൂടെയോ അസത്യമോ അര്‍ദ്ധസത്യമോ സത്യമെന്നു ധരിയ്ക്കാനും സാധ്യതയുണ്ട്. വ്യക്തിപരമായി എത്തിച്ചേര്‍ന്ന ചില തെറ്റിദ്ധാരണകള്‍ സത്യം എന്ന രീതിയില്‍ നാര്‍ക്കോ അനാലിസിസിനു വിധേയനായ വ്യക്തി പറയാന്‍ സാധ്യതയില്ലേ?

ബോധപൂര്‍വ്വമായ പ്രത്യയനത്തെക്കുറിച്ച് ഡോക്ടര്‍പറഞ്ഞു കഴിഞ്ഞു.

നാര്‍ക്കോ അനാലിസ്സിസ് തെളിവായി എടുക്കുന്നതിനോട് യോജിപ്പില്ല. എങ്കിലും അന്വേഷണത്തിനെ സഹായിക്കുന്ന രീതി എന്ന നിലയില്‍ അത് ഉപയോഗിയ്ക്കണം എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം.

Unknown said...

Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്ടാവുക.. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുകയെന്നതു ഒരു എഴുത്തുകാരനു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണ്.. എങ്കിലേ വായനക്കാരനോടു നീതിപുലര്‍ത്താനാവൂ..താങ്കള്‍ നീതിപുലര്‍ത്തുന്നു..101%

Unknown said...

Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്ടാവുക.. സ്വന്തം മനസ്സാക്ഷിയോടു നീതി പുലര്‍ത്തുന്ന എഴുത്തുകാര്‍ക്കേ വായനക്കാരനോടു നീതി പുലര്‍ത്താനാവൂ.. താങ്കള്‍ നീതി പുലര്‍ത്തുന്നുവെന്നു വീണ്ടും തെളിയിച്ചു..

Unknown said...
This comment has been removed by the author.
അശോക് കർത്താ said...

മൊഴി നൽകി എന്നതു കൊണ്ട് ഒരു ഇന്ത്യൻ കോടതിയും അത് തെളിവായി സ്വീകരിക്കില്ല. മൊഴികൾ വസ്തുതയുമായി ചേർന്ന് സാക്ഷ്യപ്പെടണം. അല്ലെങ്കിൽ തെളിവു നിയമത്തിന്റെ പരിധിയിൽ വരില്ല. അതുകൊണ്ടു തന്നെ സ്റ്റേഷനിൽ വച്ചെടുക്കുന്ന മൊഴികൾ കോടതി അംഗീകരിക്കാറില്ല. അത് ചിലപ്പോൾ നിർബ്ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് കോടതി എപ്പോഴും സംശയിക്കുന്നു. അതേ സമയം ആ മൊഴിക്ക് വസ്തുതാപരമായ സാക്ഷ്യം ഉണ്ടെങ്കിൽ മൊഴി തെളിവായി സ്വീകരിക്കാം. നാർക്കോ അനാലിസിസ് തെളിവായി എടുക്കാമെന്ന് ഒരു കോടതിയും ഇതുവരെ സമ്മതിച്ചതായി അറിവില്ല. ഭീകരപ്രവർത്തകരെ പിടികൂടുമ്പോൾ ഇതുപയോഗിച്ച് തെളിവിന്റെ ലക്ഷ്യം കണ്ടുപിടിക്കാൻ കഴിയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.