Monday, July 23, 2012

വിളവെടുപ്പ്‌ കഴിഞ്ഞു! ഇനിയെന്ത്‌?



ദാരുണവും ബീഭത്സവും ആയ ഒരു കൊലപാതകത്തെ രാഷ്ട്രീയലക്ഷ്യം നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തിപരമായ നേട്ടനങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വ്യക്തിക്കും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍. 2012 മെയ്‌ നാലിന് നടന്ന കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ ക്ലൈമാക്സ് (അഥവാ ആന്‍റിക്ലൈമാക്സ്) ആയിരുന്നു ജൂലൈ ഇരുപത്തിനാലിന് ഡല്‍ഹിയില്‍ അരങ്ങേറിയത്‌.
കൊലപാതകത്തിന്‍റെ വിളവെടുപ്പ് കഴിഞ്ഞു എന്നതിന് തെളിവാണ് കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകള്‍. അദ്ദേഹം പറഞ്ഞു: “ടി.പി. വധത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ യു. ഡി. എഫ്. ഗവണ്‍മെന്റിനു കഴിഞ്ഞില്ല.” എന്ന് വെച്ചാല്‍ അദ്ദേഹം മുന്‍പൊരിക്കല്‍ നിര്‍ദ്ദേശിച്ചത് പോലെ “വന്പന്‍ സ്രാവുകളെ” പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് പിടിച്ചില്ല! പിണറായിയെയും പി. ജയരാജനെയും അറസ്റ്റ്‌ ചെയ്യാന്‍ യു. ഡി. എഫ്. സര്‍ക്കാരിന് കഴിഞ്ഞില്ല! അതുകൊണ്ട് ടി.പി. വധത്തിന്‍റെ ഗുണഫലം നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ഒതുങ്ങിപ്പോകുമോ എന്നാണു മുല്ലപ്പള്ളി സംശയിക്കുന്നത്. വലിയ സ്രാവുകളെ പിടിച്ചിരുന്നെങ്കില്‍ അടുത്ത പാര്‍ല്യമെന്‍റ് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാകുമായിരുന്നു എന്നാണു മുല്ലപ്പള്ളി വിശ്വസിക്കുന്നത്.
നേട്ടം ഉണ്ടാക്കിയത് യു. ഡി. എഫ്. മാത്രമാണോ? അല്ലേ അല്ല. മാധ്യമങ്ങള്‍, വിശേഷിച്ചു ഏഷ്യാനെറ്റ്‌ ന്യൂസ്‌, മനോരമ ചാനല്‍, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമുണ്ടാക്കി. എങ്ങനെ? അവര്‍ മെയ്‌ നാല് രാത്രി മുതല്‍ ജൂലൈ ഇരുപത്തിരണ്ടു രാത്രി വരെയുള്ള  അമ്പതു ദിവസങ്ങളിലായി 100 മണിക്കൂറുകളാണ് കൂടുതലായി വാര്‍ത്ത‍ പ്രക്ഷേപണം ചെയ്തത്. ഈ അധിക മണിക്കൂറുകളില്‍ പരസ്യത്തില്‍ നിന്ന് കിട്ടിയ അധിക വരുമാനം കോടിക്കണക്കിനു രൂപയാണ്. സി.പി.ഐ. എം. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി ആണ്. ആ പാര്‍ട്ടിയെ കുറിച്ചുള്ള വാര്‍ത്ത കാണാന്‍ ആളുകള്‍ കൂടുതലായിരിക്കും. റേറ്റിംഗ് വര്ധിക്കുന്നതിനനുസരിച്ച്ചു പരസ്യവും കൂടുതല്‍ കിട്ടും. അതുകൊണ്ടാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഒരു കൊലപതക്കേസിനെ ഇത്രയും നാള്‍ കൊണ്ടാടിയതും യു.ഡി. എഫിന്‍റെ കൈയാളായി പ്രവര്‍ത്തിച്ചതും.
ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കിയ വ്യക്തി ആരാണെന്ന് ഞാന്‍ പറയുന്നില്ല. അതിനു പകരം മുന്‍പ്‌ ഒരിക്കല്‍ ഉണ്ടായ ചരക്കേസിനെ കുറിച്ചു പറയാം. ചാരക്കേസ് ഒരു “ഇല്ലാക്കേസ്” ആയിരുന്നു എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുമല്ലോ. തുടക്കം ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പറ്റിയ അബദ്ധം ആയിരുന്നു. അയാള്‍ ഒരു മാലി ദ്വീപു കാരിയെ അനാശാസ്യം ആരോപിച്ചു അറസ്റ്റ്‌ ചെയ്തു. അവരുടെ വിസ കാലാവധി കഴിയുന്നതിനു തൊട്ടു മുന്‍പായിരുന്നു അറസ്റ്റ്‌. വിസയുടെ കാലാവധി തീരുന്ന കാര്യം എസ്. ശ്രദ്ധിച്ചില്ല. കേസ്‌ എസ്.ഐ.യുടെ പേരില്‍ ആകാതിരിക്കാന്‍ മറിയം റഷീദ ചരപ്രവൃത്തി ചെയ്യുകയായിരുന്നു എന്ന് ആരോപിച് എന്‍. എസ്. എ. പ്രകാരം അറസ്റ്റ്‌ ചെയ്തു. ചാരപ്രവൃത്തി നടന്നത് കണ്ടു പിടിക്കാന്‍ കേരളത്തിലെ പോലീസിന് കഴിഞ്ഞില്ല എന്ന് വ്യാപകമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിനു പിന്നില്‍ കോണ്ഗ്രസിലെ എ. കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ആയിരുന്നു അവരുടെ രാഷ്ട്രീയ ലക്‌ഷ്യം ആഭ്യന്തരവകുപ്പ്‌ ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ. കരുണാകാരനെ പുകച്ചു പുറത്തു ചാടിക്കണം. സ്വന്തം പാര്‍ടിയിലെ നേതാവിനെ വക വരുത്തണം. അവരുടെ വ്യക്തിപരമായ രാഷ്ട്രീയലക്‌ഷ്യം നേടാന്‍ വേണ്ടി നിരപരാധിനിയായ ഒരു വനിത ദുരിതം അനുഭവിക്കേണ്ടി വന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ബലി കഴിക്കപ്പെട്ടു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ ചരക്കേസല്ല. പക്ഷേ ചില സമാനതകളുണ്ട്! അത്രമാത്രമേ എനിക്ക് പറയാന്‍ പാടുള്ളൂ.
ഒടുവില്‍ എന്ത് സംഭവിക്കും? ചന്ദ്രശേഖരനെ കൊന്ന വടകക്കൊലയാളികളില്‍ ചിലര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്കെതിരെ തെളിവുണ്ട്. ഗൂഡാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ത്ത നിരപരാധികളെ വെറുതെ വിടും. അവര്‍ക്കെതിരെ തെളിവൊന്നുമില്ല.  
യഥാര്‍ത്ഥത്തില്‍ കൊലയാളിസംഘത്തെക്കൊണ്ട് ചന്ദ്രശേഖരനെ കൊല്ലിച്ചത് ആരെന്നു കണ്ടു പിടിക്കാന്‍ ഇടതുപക്ഷ ജനാധിപധ്യ മുന്നണി വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം കേസിന്‍റെ തുടരന്വേഷണം നടത്തണം. അതുവരെ സത്യം പുറത്തു വരില്ല.

No comments: