Thursday, April 7, 2011

ഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍

പെണ്‍ വാണിഭക്കാരെ കൈയാമം വെച്ച് പൊതുനിരത്തിലൂടെ നടത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു വി.എസ്. എന്ന വിപ്ലനായകന്റെ ആരാധകര്‍ ഇക്കാലമത്രയും. രജനീകാന്ത്-മമ്മൂട്ടി-മൊഹന്‍ലാല്‍-സുരേഷ് ഗോപി സ്റ്റൈലില്‍ നായികയെ സംരക്ഷിക്കുന്ന നായകന്‍ പരിവേഷമണിഞ്ഞ വി.എസിന്റെ നാവില്‍ നിന്ന് സാക്ഷാല്‍ സ്ത്രീവിദ്വേഷി [misogynist] പ്രയോഗിക്കാറുള്ള ചില പദപ്രയോഗങ്ങള്‍ തെറിച്ചു വീണപ്പോള്‍ അതൊക്കെ അബദ്ധത്തില്‍ വന്നുപോയ സ്ഖലിതങ്ങളാണെന്നാണ് വി.എസ്.ഫാനുകള്‍ കരുതിയത്. ഒരിക്കല്‍ ഒരു മാന്യവനിതയെക്കുറിച്ച് “ഒരു തള്ള” എന്നാണ് സാക്ഷാല്‍ മുഖ്യമന്ത്രിപ്പട്ടം കെട്ടിയ വി.എസ്. പരാമര്‍ശിച്ചത്. സിന്ധു ജോയി പാര്‍ട്ടി വിട്ടതിനെ പുച്ഛിച്ചത് “ഒരുത്തി കോണ്‍ഗ്രസ്സില്‍ ചേരാന്‍ പോയി” എന്നു പറഞ്ഞാണ്. പാര്‍ട്ടി വിട്ട് ശത്രുപക്ഷത്ത് ചേര്‍ന്ന ആളിനെ ഒരുത്തിയെന്നല്ലാതെ പിന്നെ എന്ത് വാക്കുപയോഗിച്ച് സൂചിപ്പികുമെന്നായിരിക്കും സ്ത്രീവിദ്വേഷികളായ ആരാധകരും ചിന്തിക്കുന്നത്. തള്ള, ഒരുത്തി തുടങ്ങിയ സ്ത്രീവിദ്വേഷസൂചകങ്ങളായ പരാമര്‍ശങ്ങള്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായപ്പോള്‍ അതൊക്കെ നിസ്സാരമാക്കി അഗണ്യകോടിയില്‍ തള്ളിയ വി.എസ്. ആരാധകനായ സി. ആര്‍. നീലകണ്ഠനുപോലും മലമ്പുഴയില്‍ തന്നെ എതിര്‍ക്കുന്ന വനിത കുപ്രസിദ്ധയാണെന്ന് പത്രസമ്മേളനത്തില്‍ വ്യംഗ്യമായി പറഞ്ഞതിനെ ന്യായീകരിക്കാന്‍ കഴിയുന്നില്ല. കാരണം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്നത് ചമ്പല്‍ പ്രദേശത്തെ ഒരു സ്ത്രീ കുപ്രസിദ്ധയാകുന്ന കാരണങ്ങളാലല്ലല്ലൊ. എതിര്‍സ്ഥാനാര്‍ത്ഥി ലതിക കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയ്ക്ക് പ്രസിദ്ധയാണെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്ന് പറഞ്ഞ് വി.എസ്. ന്യായീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സ്ത്രീവിദ്വേഷിയുടെ തനി നിറമാണ് പുറത്ത് വരുന്നത്.  
       വി.എസിലെ സ്ത്രീ വിദ്വേഷത്തിന്റെ ദംഷ്ട്രകള്‍ നേരിട്ട് കണ്ട അനുഭവം വിവരിക്കട്ടെ. ഇരുപത്തഞ്ച കൊല്ലം മുമ്പാണ് സംഭവം. ഞാന്‍ ഗസറ്റഡ് ഓഫീ‍സേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലം. സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഭാര്യ എന്റെ അടുക്കല്‍ ഒരു പരാതിയുമായി വന്നു. വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ആള്‍ ഡോക്ടറും ഭാര്യ ഒരു ആശുപത്രി ജീവനക്കാരിയുമാണ്. അവര്‍ പ്രണയബദ്ധരായി വിവാഹം ചെയ്തതായിരുന്നു. കൌമാരപ്രായത്തിലെത്തിയ രണ്ട് കുട്ടികളുണ്ടായിരുന്നു അവര്‍ക്ക്.
       തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥയുമായി അടുപ്പത്തിലാണെന്നും അത് തുടര്‍ന്നാല്‍ തന്നെ ഉപേക്ഷിക്കുമെന്നുമായിരുന്നു ഭാര്യയുടെ പരാതി. അതുകൊണ്ട് സംഘടന ഇടപെട്ട് അത് വിലക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. പ്രശ്നം വളരെ വികാരവിക്ഷുബ്ധക്ഷമമായതിനാല്‍ ഞാന്‍ കരുതലോടെയാണ് വൈസ്പ്രസിഡന്റിനോട് സംസാരിച്ചത്. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ പറഞ്ഞു: “സഖാവിന്റെ വൈഫ് ലത എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു.” [പേര് മാറ്റിയതാണ്] അത് കേട്ടപടി വൈസ്പ്രസിഡന്റ് എന്നോട് പറഞ്ഞു: “എന്റ് വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. എന്റെ ഭാര്യ നിങ്ങളോട് എന്നെക്കുറിച്ച പറയുന്നതൊക്കെ കേള്‍ക്കാന്‍ നിങ്ങളെ ആര് ചുമതലപ്പെടുത്തി?” ഞാന്‍ സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്‍: “സോറി.”
       വൈസ്പ്രസഡിന്റെ അവിഹിത ബന്ധം പുറത്തറിഞ്ഞാല്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കമാവുമെന്നുള്ളതു കൊണ്ട് നടന്ന കാര്യങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭഗീരഥന്‍ സാറിനോട് പറഞ്ഞു. പാര്‍ട്ടിയെ അറിയിക്കാനായിരുന്നു പ്രസിഡന്റിന്റെ ഉപദേശം. ഞാന്‍ പാര്‍ട്ടി സെക്രട്ടറി ചടയന്‍ സഖാവിനോട് കാര്യം പറഞ്ഞു. രണ്ടു ദിവസം മുമ്പ് സംഘടനയുടെ വൈസ്പ്രസിഡന്റ് എ.കെ.ജി. സെന്റില്‍ വന്ന് വി.എസുമായി ഇക്കാര്യം സംസാരിച്ചെന്നായിരുന്നു ചടയന്‍ സഖാവിന്റെ മറുപടി. തന്റെ ഭാര്യ മറ്റൊരുത്തനുമായിട്ട് അവിഹിതബന്ധത്തിലാണെന്നും അതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കുകയാണെന്നും വി.എസി.നോട് പറഞ്ഞത്രേ. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള അനുവാദവും വി.എസ്. അയാള്‍ക്ക് കൊടുത്തെന്നാണ് ചടയന്‍ സഖാവ് എന്നോട് പറഞ്ഞത്. തങ്ങളുടെ കുടുംബപ്രശ്നത്തില്‍ സംഘടന ഇടപെട്ടതിന്റെ ഫലമറിയാന്‍ ലത വരുമ്പോള്‍ എന്തു പറയുമെന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ലത എന്നെ കാണാന്‍ വന്നില്ല,  
       ആറു മാസങ്ങള്‍ക്കു ശേഷം ‘ലത‘ എന്നെ കാണാന്‍ വീണ്ടും വന്നു. കുടുംബപ്രശ്നം എവിടെ വരെ എത്തി എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ അവര്‍ വിവരിച്ചു തുടങ്ങി. അവര്‍ പറഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അത് അതേപടി ചേര്‍ക്കട്ടെ: “ഞാന്‍ സാറിനെക്കണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തി വേറെ വിവാഹം ചെയ്യാന്‍ പാര്‍ട്ടി അനുവാദം തന്നെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പിറ്റേന്ന് തന്നെ വി.എസിനെക്കണ്ട് കാര്യം പറഞ്ഞു. വി.എസ്. പറഞ്ഞത് കേട്ടപ്പം ഞാന്‍ ഞെട്ടിപ്പോയി സാറെ. ഞാന്‍ കണ്ടമാനം നടന്നത് കാരണമാണ് ഡോക്ടറ്ക്ക് വേറെ വിവാഹം ചെയ്യേണ്ടി വന്നതെന്നാണ് വി.എസ്. പറഞ്ഞത്. ഒരാള്‍ പറഞ്ഞത് മാത്രം കേട്ടിട്ട് സഖാവ് ഇങ്ങനെയൊന്നും പറയരുതെന്ന് ഞാന്‍ പറഞ്ഞപ്പം വി.എസ്. പറഞ്ഞതെന്താണെന്നോ? ഡോക്ടര്‍ ഇക്കാര്യത്തില്‍ കള്ളം പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ലെന്ന്.“
ഞാന്‍ ചോദിച്ചു: “ലതയ്ക്ക് ഈ പ്രശ്നത്തെ നിയമപരമായി നേരിട്ടുകൂടെ?”
ലത നിസ്സഹായയായി പറഞ്ഞു: “നിയമത്തിന്റെ വഴിയില്‍ പോകാന്‍ പ്രയാസമാണ്. ഒന്നാ‍മത് ഒരുപാട് പണം വേണം. രണ്ടാമത് ഞങ്ങളുടെ വിവാഹത്തിന് നിയമ സാധുതയില്ലെന്നാണ് ഡോക്ടറ് തന്നെ പറയുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹക്കാര്യം പരസ്യപ്പെടുത്തി ഒരു മാസം കാത്തിരുന്ന് വിവാഹത്തിന് എതിരൊന്നുമില്ലെന്ന് ഉറപ്പായതിനുശേഷം രജിസ്റ്റ്ര് ചെയ്യുന്ന വിവാഹത്തിനേ നിയമസാധുതയുള്ളുവത്രേ. എന്തായാലും ഞാന്‍ നിയമയുദ്ധത്തിനൊന്നും പോണില്ല. ഒരു സഹായം മാത്രം ചെയ്താല്‍ മതി. ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഉടനെ മാറണമെന്നാണ് ഡോക്ടര്‍ വാശി പിടിക്കുന്നത്. എന്നെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് ഡോക്ടറോട് വി.എസിനെക്കൊണ്ട് പറയിക്കണം.”
ചടയന്‍ സഖാവ് ശ്വാസകോശാര്‍ബുദരോഗം മൂര്‍ച്ഛിച്ച് ആര്‍.സി.സി.യില്‍ ആയിരുന്നതിനാല്‍ സംഘടനയുടെ പ്രശനങ്ങള്‍ വി.എസിനോട് തന്നെയാണ് പറഞ്ഞിരുന്നത്. അതനുസരിച്ച് ലതയെ ഉടനെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് വൈസ്പ്രസിഡന്റിന് നിര്‍ദേശം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ എ.കെ,ജി.സെന്റില്‍ ചെന്ന് വി.എസിനെ കണ്ടു. ഞാന്‍ പറഞ്ഞത് ശ്രദ്ധാപൂ‍ര്‍വ്വം കേട്ടതിനു ശേഷം വി.എസ്. പറഞ്ഞു: “കണ്ടമാനം നടക്കുന്ന പെണ്ണുങ്ങടെ സംരക്ഷണമൊന്നും ഏറ്റെടുക്കാന്‍ കഴിയില്ല.”
       സ്ത്രീവിദ്വേഷിയായ ഒരാള്‍ പെണ്‍ വാണിഭക്കാരെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വീമ്പിളക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് വളരെ വ്യക്തമാണ്. താനൊരു പൊരുതുന്ന വിപ്ലവകാരിയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുക. അത്രമാത്രം. പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസ്. ഉത്സവപ്പറമ്പിലെ ആനമയിലൊട്ടകത്തട്ടിപ്പുകാരനെപ്പോലെ പലതരം “ജനകീയപ്രശ്നങ്ങള്‍” ഏറ്റെടുത്ത് ക്വിക്സോട്ടിക് പട വെട്ടി നടന്നിരുന്ന കാലത്ത് ചില പെണ്‍ വാണിഭക്കേസുകള്‍ ഒത്തുകിട്ടിയപ്പോള്‍ അങ്ങേറ്റെടുത്തു എന്നു മാത്രം. പാവം അജിതയും സ്ത്രീവേദിക്കാരും അത് കണ്ടിട്ടാണ് വി.എസില്‍ യതാര്‍ത്ഥ രക്ഷകനെ ദര്‍ശിച്ചത്. 

12 comments:

സത്യാന്വേഷി said...

വി എസ് സ്ത്രീ വിദ്വേഷി മാത്രമല്ല,തൊഴിലാളി- ദലിത്- മുസ്ലിം വിരോധി കൂടിയാണ്. ടി ജെ ആഞ്ജലോസിനെപ്പറ്റി കടപ്പുറത്ത് മീന്‍ പെറുക്കി വിറ്റു നടന്നിരുന്ന പയ്യന്‍ എന്നു പറഞ്ഞത്, ചെങ്ങറ സമരക്കാരെ മോഷ്ടാക്കള്‍ എന്നാക്ഷേപിച്ചത്, കെ ഈ എന്നിനെ കുരങ്ങന്‍ എന്നു വിളിച്ചത്, മലപ്പുറത്ത് കോപ്പിയടിച്ചാണ് ഉന്നത വിജയം ഉണ്ടാകുന്നതെന്നു പരിഹസിച്ചത്, ഇരുപതുകൊല്ലം കൊണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കിമാറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍...
ഡോക്റ്റര്‍, പാര്‍ട്ടിക്കാരനായിട്ടും ധീരതയോടെ താങ്കള്‍ സത്യം പറഞ്ഞു. അഭിനന്ദനം.

Subair said...

കൊള്ളാം, സംഘടന കുടുംബ പ്രശ്നങ്ങളില്‍ എല്ലാം ഇടപെടും അല്ലെ?

നിസ്സഹായന്‍ said...

മുകളില്‍ സത്യാന്വേഷി പറഞ്ഞ കാര്യങ്ങളോട് നൂറുശതമാനം യോജിപ്പാണ്. പക്ഷെ ഈ തെരെഞ്ഞടുപ്പില്‍ ഇരുപക്ഷത്തെയും തൂക്കിനോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മനെന്ന ആപ്തവാക്യത്തെ ആശ്രയിച്ചു കൊണ്ട് ആകെയുള്ള ഓപ്ഷനെന്ന നിലയില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ തോന്നുന്നു. അച്ചുതാനന്ദനെ മുന്‍ നിറുത്തിയുള്ള മല്‍സരത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആകെയുള്ള പ്രതീക്ഷ. അല്ലാതെ അവരെ അവര്‍ക്കു തന്നെ വിശ്വാസമില്ല. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ പരിതാപകരമല്ലേ കോണ്‍ഗ്രസ്സും വലതു പക്ഷവും.

ദളിത് വിരോധം, മുസ്ലീം വിരോധം തുടങ്ങിയ കാര്യങ്ങളില്‍ ഇരുമുന്നണികളും കണക്കാണ്. നിസ്വവര്‍ഗങ്ങള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ അവര്‍ ഒറ്റക്കെട്ടായി, ഇരുമുന്നണികളുമായി ബാര്‍ഗയിന്‍ ചെയ്യാന്‍ ശേഷി നേടുകയാണ് വേണ്ടത്.

Unknown said...

സംഘടന കുടുംബപ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് സുബൈര്‍. ഇദ്ദേഹത്തിന്‍ ബൂര്‍ഷ്വാസംഘടനകളെപ്പറ്റി മാത്രമെ അറിയൂ.

ശ്രീജിത് കൊണ്ടോട്ടി. said...

ബഹുമാനപ്പെട്ട മുഹമ്മദ്‌ അലി സാര്‍.. സാര്‍ സി.പി.ഐ-എം പാര്‍ട്ടി മെമ്പര്‍ ആണോ? അല്ലെങ്കില്‍ ഏതെന്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗം ആണോ?

Unknown said...

ശ്രീജിത്ത് ഉത്തരം അര്‍ഹിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

സാര്‍.. താങ്കളുടെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ പേജില്‍ ഒരു സി.പി.എം മെമ്പര്‍ എന്ന് എഴുതിയത് കണ്ടു. അതുകൊണ്ട് ചോദിച്ചതാണ്. ദയവായി തെറ്റിദ്ധരിക്കരുത്. (Political Views Member of CPI[M])

പതിമൂന്നാം തീയതി ആണ് തിരഞ്ഞെടുപ്പ്‌. കേരളം മുഴുവന്‍ വി.എസ്-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എം മെമ്പര്‍ എന്ന് അവകാശപ്പെടുന്ന താങ്കള്‍ കുഞ്ഞാലിക്കുട്ടിയെ, രേമേഷ്‌ ചെന്നിത്തലയെ എല്ലാം വെല്ലുന്ന രീതിയില്‍, വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ ആയി, അല്ലെങ്കില്‍ വി.എസ് എന്ന ജനകീയ നേതാവിന് കേരളീയ പൊതു സമൂഹം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയില്‍ അസൂയ പൂണ്ട് വലതുപക്ഷ ജിഹ്വകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ അല്ലെ? താന്‍ ഒരു മാര്‍ക്സിസ്റ്റ്‌ ആണ് സ്വയം അവകാശപ്പെടുന്ന, പാര്‍ട്ടി മെമ്പര്‍ ആണെന്ന് പറയുന്ന ആള്‍ക്ക് വി.എസ്-ന്റെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ ആവുന്നതെങ്ങനെ. സി.പി.എം-ലെ അനിഷേധ്യ നേതാവായ സഖാവ്. വി.എസ്-നെതിരെ ചന്ദിക/മനോരമ/ വീക്ഷണം രീതികളില്‍ ലേഖനങ്ങള്‍ അടിച്ചു വിടുന്നതിനെ ഇടതുപക്ഷ വിരുദ്ധവും, തീവ്ര വലതുപക്ഷത്തിന് വേണ്ടിയുള്ള പാദസേവയും ആയി മാത്രമേ കാണാന്‍ ആവൂ.. വി.എസ് ആരാണ് എന്ന് ജനം തന്നെ വിലയിരുത്തട്ടെ. വിലയിരുത്തുന്നുമുണ്ടല്ലോ..!! ഇടതുപക്ഷത് നിലയുറപ്പിക്കുന്നു എന്ന് നടിച്ച് തീവ്ര വലതുപക്ഷത്തിന് വേണ്ടി പേനയുന്തുന്നത് പരിഹാസ്യം ആണ് എന്ന് പറയാതെ വയ്യ.. പലയിടത്തും ഈ "കോമണ്‍സെന്‍സ്" നെ കുറിച്ചാണ് ചര്‍ച്ച. ലീഗുകാരും, കൊണ്ഗ്രെസ്സ്-കാരും അവരുടെ വേദപുസ്തകം പോലെ ആണ് "ഈ കറകളഞ്ഞ കമ്മ്യൂണിസ്റ് (ഇത് അവരുടെ വിശേഷണം ആണ് കേട്ടോ) കാരന്റെ ബ്ലോഗിനെ കാണുന്നത്..

ഓടോ: കല്യാണസൌഗന്ധികം തുള്ളലില്‍ "കൂനന്‍ മദിക്കുകില്‍ ഗോപുരം കുത്തുമോ" എന്ന വരികള്‍ ഉണ്ട്. :)

നിസ്സഹായന്‍ said...

ശ്രീജിത്ത് ചോദിച്ച ചോദ്യം സാമാന്യയുക്തിക്കു നിരക്കുന്നതല്ലേ ? താങ്കള്‍ പാര്‍ട്ടി മെമ്പറാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. മെമ്പറാണെങ്കരില്‍ ഇത് അസംബന്ധമല്ലേ ?!!

Noushad Vadakkel said...

മൂന്നാറിലെ പൂച്ചകളുടെ പേരില്‍
നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അച്ചുതാനന്തന്‍ വല്ലാതെ സന്തോഷിച്ചു ..

ഒരു വട്ടം കൂടി ഇടുക്കി ജില്ലയില്‍ ഒന്ന് പോകാം ...
(ഇനി മൂന്നാറില്‍ കണ്ടാല്‍ വിവരം അറിയും എന്ന് പാര്‍ട്ടിയുടെ ജില്ല സെക്രെട്ടരി കണ്ണുരുട്ടിയപ്പോള്‍ തീര്‍ന്നതാണ് മൂന്നാറിനോടുള്ള പൂതി )

അതേ ജില്ല സെക്രട്ടറി യുടെ മുന്നില്‍ ഞെളിഞ്ഞിരുന്ന് കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നൊക്കെ തട്ടി വിടുന്നത് ഭാവനയില്‍ കണ്ടു പ്രൈവറ്റ് സെക്രട്ടറി യോട് ചോദിച്ചു :

എന്നാണു ഇടുക്കി ജില്ലയില്‍ എന്റെ പരിപാടി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് ...?

പ്രൈവറ്റ് സെക്രട്ടറി: അതിനു പാര്‍ട്ടി ഇടുക്കിയില്‍ താങ്കളുടെ പരിപാടിയൊന്നും വെച്ചിട്ടില്ലാല്ലോ

മുഖ്യന്‍ : അതെന്താ ???!!!!

പ്രൈവറ്റ് സെക്രട്ടറി: അത് വേറൊന്നുമല്ല ...മൂന്നാറിലെ ഒഴിപ്പിക്കല്‍ നാടകം പൊളിഞ്ഞു ..ഇപ്പോള്‍ ഇടുക്കി എം പി യു ഡി എഫിലെ പി ടി തോമസാണ് (അന്നത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും ഇപ്പോള്‍ യു ഡി എഫ്ഫിലാണ് )

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍

ജില്ലാ പഞ്ചായത്തിലെ പതിനാറില്‍ പതിനാറും(16/16) യു ഡി എഫാണ് നേടിയത് ,(ചരിത്രത്തില്‍ ആദ്യമായി ഇടതിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും ഇത്തവണയാണ് )
തീര്‍ന്നില്ല ബ്ലോക്ക്‌ പഞ്ചായത്ത് എട്ടില്‍ എട്ടും(8/8) യു ഡി എഫ്ഫ്‌ നേടി
ആകെയുള്ള നഗരസഭയായ തൊടുപുഴയും യു ഡി എഫ് നേടി ...

തീര്‍ന്നില്ല ഗ്രാമ പഞ്ചായത്തുകളില്‍ ആകെയുള്ള അന്‍പത്തി നാലില്‍ നാല്പത്തി ആറും(46/54) യു ഡി എഫു ആണ് ഭരിക്കുന്നത് ..
നമുക്ക് കിട്ടിയ എട്ടില്‍ രണ്ടെണ്ണം നറുക്കിട്ട് കിട്ടിയതാണ് ...അല്ലെങ്കില്‍ വെറും ആറു പഞ്ചായത്തില്‍ ഒതുങ്ങിയേനെ ...

ഇനിയും താങ്കളെ അവിടെ കണ്ടാല്‍ ജനം ഓടിച്ചിട്ട്‌ തല്ലി കൊല്ലും ..അത് കൊണ്ടാ ഇടുക്കിയില്‍ താങ്കളെ പന്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് ....
(മുഖ്യന്‍ തല കുനിച്ചു എന്തോ ആലോചിച്ചു, ഇടുക്കിയില്‍ പോയി ഒള്ള ആറു പഞ്ചായത്തും കളയണ്ട എന്നായിരിക്കും ....അതോ മൂന്നാറിലെ പൂച്ചകളെ തല്ലിക്കൊന്ന അവസ്ഥ തനിക്കും വരുമോ എന്നോര്തിട്ടോ ? )

പത്രക്കാര്‍ ചോദിച്ചു : അല്ല താങ്കളെ പ്രസിദ്ധനാക്കിയ ഇടുക്കി ജില്ലയില്‍ ഇത്തവണ പ്രചാരണത്തിന് പോകുന്നില്ലേ ?

(ഉളുപ്പില്ലാതെ ഗൌരവം നടിച്ചു ) മുഖ്യന്‍ ..ഇല്ല ഞാന്‍ ഒരല്പം തിരക്കിലാ ....

ഗ്രീഷ്മയുടെ ലോകം said...

ഈ ബ്ലോഗ്‌ വായിക്കുന്നത് ആദ്യമായാണ് . വി എസ് ഒരു കപട വേഷക്കാരനാണ് എന്നത് തെളിയിക്കാന്‍ താങ്കള്‍ ഉദാഹരണം സഹിതം ശ്രമിക്കുമ്പോള്‍ ചില സംശയങ്ങള്‍ മനസ്സില്‍ തോന്നിയത് ചോദിക്കട്ടെ:
കലുഷിതമായ വിവാഹ ബന്ധം നിലനിര്‍ത്താന്‍ താങ്കള്‍ ശ്രമിച്ചിട്ട് നടന്നില്ല . യഥാര്‍ഥത്തില്‍ അവരുടെ വിവാഹ ബന്ധം തകരാന്‍ കാരണം എന്തായിരിക്കാം?
എന്തുകൊണ്ട് പാര്‍ട്ടി ഫലപ്രദമായി ഇടപെട്ടില്ല?
അന്ന്‍ വി എസ് പറയുന്നത് മാത്രമായിരുന്നുവോ പാര്‍ട്ടി നയം?
പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദനെ യഥാര്‍ത്ഥ്യം ധരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയാതെ പോയതിനു കാരണം വ്യക്തമാവുന്നില്ല.

ഇത്രയ്ക്കു കൊള്ളരുതാത്തവനെയൊക്കെ എന്തിനാ സാര്‍ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ?

Kavil said...

25 years back? com. Chadayan was state secretary during late 90s. just before Pinarayi became secretary. isnt it?

ashraf meleveetil said...

സ്വന്തം നിലനില്‍പ്പിന് എങ്ങിനെ സഹായകമാകും എന്നതിനെ ആശ്രയിച്ചിരിക്കും വി എസിന്‍റെ സ്ത്രീ പ്രശ്നങ്ങളോടുള്ള സമീപനം.....ശാരിയും,ലതികയും,രജീനയും പിന്നെ ശശിയും തമ്മിലുള്ള വ്യത്യാസവും അതു തന്നെ........