Friday, March 4, 2011

വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും

വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാകും. അതോടെ അദ്ദേഹം മറവിയുടെ പടുതയ്ക്കപ്പുറത്താകുകയും ചെയ്യും. അദ്ദേഹത്തെക്കുറിച്ചൊരു തുറന്ന വിലയിരുത്തലിനു സമയമായി. എനിക്ക് അതിനുള്ള യോഗ്യത എന്താണെന്ന് ചോദിച്ചേക്കാം. ഒരു വ്യാഴവട്ടക്കാലത്തോളം വി.എസുമായി അടുത്തിടപെടാനും അദ്ദേഹത്തിന്റെ മനോഘടന പഠിക്കാനും അവസരം കിട്ടിയ ഒരു മന:ശാസ്ത്രജ്ഞന്‍ എന്നതു തന്നെയാണെന്റെ യോഗ്യത. പാര്‍ട്ടി അച്ചടക്കലംഘനത്തിനുള്ള ശിക്ഷ എന്ന ഖഡ്ഗം തലയ്ക്കു  മുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട് എന്ന ധാരണയോടെയാണ് ഒരു പാര്‍ട്ടി അംഗമായ ഞാന്‍ ഇതെഴുതുന്നത്.
            വി.എസ്. ഒരു വ്യക്തിയാണ്; ഒപ്പം ഒരു പ്രസ്ഥാനവുമാണിന്ന്. വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് ആദ്യം എഴുതട്ടെ. ഞാന്വി.എസിനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഇരുപത്തെട്ട് കൊല്ലം മുമ്പാണ്. അന്നദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സംസ്ഥാനക്കമ്മിറ്റി ചേരാനായി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഒരു സംസ്ഥാനക്കമ്മിറ്റി അംഗം എന്നോട് സ്വകാര്യമായി പറഞ്ഞു: ഡോക്ടര്‍പാര്‍ട്ടി സെക്രട്ടറി വി.എസിനെ ഒന്ന് കാണണം. എന്തിന്?” “ഒന്ന് കാണുന്നത് നല്ലതാണ്.
            സമ്മേളനത്തിനു മുമ്പ് ചേര്‍ന്ന ഫ്രാക്ഷന്യോഗത്തിന്റെ സന്ദര്‍ഭത്തില്‍ കേട്ടതും സുഹൃത്ത് പറഞ്ഞതും ഞാന്‍കൂട്ടിവായിചു. ഗസറ്റഡ് സംഘടനയുടെ  ജനറല്‍സെക്രട്ടറി ആയിരുന്ന സോമനാഥന്‍ പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ ഒഴിവിലേയ്ക്ക് വി.എസിന്റെ നോമിനി ഡോ. രാജഗോപാല് (ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍) ആണെന്നായിരുന്നു ഞാന്‍കേട്ടത്. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഒരു സംഘടനയുടെ ജനറല്‍ സെക്രട്ടറി ആരാകണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നും ഞാന്‍ ധരിച്ചു. ജനറല്‍ സെക്രട്ടറി ആയില്ലെങ്കിലും നിലവിലുള്ള  സ്ഥാനത്ത് (മൂന്നു സെക്രട്ടറിമാരില്‍ ഒരാള്‍) തുടരാന്‍ അനുവദിക്കുമെന്ന്  എനിക്കുറപ്പുണ്ടായിരുന്നു. അതിനു മുകളിലേക്ക് പോകണമെന്ന് മനോരോഗ ചികിത്സാരംഗത്ത് സജീവമായി നിന്നിരുന്ന ഒരു സൈക്യാട്രിസ്റ്റായ എനിക്ക് താല്പര്യവുമില്ലായിരുന്നു.  
       ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഫ്രാക്ഷന്റെ ചുമതല പാര്‍ട്ടി സെക്രട്ടരിയറ്റ് മെമ്പറായിരുന്ന പുത്തലത്ത് നാരായണനായിരുന്നു. ഫ്രാക്ഷന്‍ യോഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം അടുത്ത കൊല്ലത്തേക്കുള്ള ഭാരവാഹികള്‍ എന്ന വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ഒരാള്‍ ഡോ. രാജഗോപാലിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞു. അത് ശ്രദ്ധിക്കാതെ പുത്തലത്ത് എന്റെ പേര്‍ നിര്‍ദ്ദേശിക്കുകയും ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇല്ല എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. അന്ന് വി.എസ്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കിലും വര്‍ഗ്ഗ ബഹുജനസംഘടനകളുടെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് പുത്തലത്ത് നാരായണനും എം.വി.രാഘവനും ആയിരുന്നു. അതുകൊണ്ടാണ് സാക്ഷാല്‍ പാര്‍ട്ടി സെക്രട്ടറിയായ വി.എസിന്റെ നോമിനി പുറംതള്ളപ്പെട്ടു പോയത്.
       സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഞാന്‍ വി.എസിനെ കണ്ടില്ല. യാതൊരാവശ്യവുമില്ലാതെ പാര്‍ട്ടി സെക്രട്ടറിയെ “മുഖം കാണിക്കല്‍” ചടങ്ങ് നടത്താനായി മാത്രം വി.എസിനെ കാണേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി.
       രണ്ടു മാസങ്ങള്‍ക്കു ശേഷം എനിക്ക് പാര്‍ട്ടികേന്ദത്തില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. പാര്‍ട്ടിയുമായി അടുപ്പമുള്ള ഡോക്ടര്‍മാരുടെ ഒരു യോഗം സഖാവ് വി.എസ്. വിളിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇക്കാര്യം ഞാന്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സഹപ്രവര്‍ത്തകരില്‍ ഒരാളോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഉപദേശിച്ചതിങ്ങനെയാണ്: “ഡോക്ടര്‍മാരുടെ ഒരു പുതിയ സംഘടന രൂപീകരിച്ച് അതിന്റെ ഫ്രാക്ഷന്റെ ചുമതലക്കാരനാകാനുള്ള ഒരുക്കത്തിലാണ് വി.എസ്. നമ്മുടെ സംഘടനയുടെ ഫ്രാക്ഷന്റെ ചുമതലയുള്ള പുത്തലത്തിനോട് ചോദിച്ചതിനുശേഷം വി.എസ്. വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്താല്‍ മതി.“ പുത്തലത്തിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ: “യോഗത്തില്‍ പങ്കെടുത്തുകൊള്ളൂ. പുതിയ സംഘടന രൂപീകരിക്കാനുള്ള ചുമതലയൊന്നും ഡോക്ടര്‍ ഏറ്റെടുക്കരുത്. ഏറ്റെടുത്താല്‍ ഗസറ്റഡ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.”
       ഞാന്‍ വി.എസ്. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. അന്നാണ് കഥാനായകനെ അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും. പതിനഞ്ച് ഡോക്ടര്‍മാരായിരുന്നു ആ അനൌപചാരിക യോഗത്തില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരായ പി.കെ.ആര്‍. വാര്യര്‍, ബി.ഇക്ബാല്‍, രാജഗോപാല്‍ എന്നിവരെ മാത്രമെ എനിക്ക് നേരിട്ട് അറിയാമായിരുന്നുള്ളു. മറ്റുള്ളവരെല്ലാം ജൂനിയര്‍മാരായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. ഞാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ വി.എസ്. ഒന്ന് ഇരുത്തി മൂളി. ഇരുത്തി മൂളല്‍ ഇഷ്ടക്കേടിന്റെ ശരീരഭാഷയാണ്.
       ഞാന്‍ പ്രതീക്ഷിച്ചിരുന്നതു പോലെ ഐ.എം.എയ്ക്ക് ബദലായി ഇടതുപക്ഷ ഡോക്ടറ്മാരുടെ ഒരു സംഘടന രൂപവത്കരിക്കണം എന്നായിരുന്നു വി.എസിന്റെ നിര്‍ദ്ദേശം. അത് വളരെ ആവശ്യമാണെന്ന് പറഞ്ഞ് ഡോ. വാര്യരും ഇക്ബാലും രാജഗോപാലും വി.എസിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. മൌനം പാലിച്ച എന്നോട് അഭിപ്രായം തുറന്നു പറയാന്‍ വി.എസ്. പറഞ്ഞു. ഐ.എം.എ.യ്ക്ക് വലിയ സ്വാധീനമാണ് ഡോക്ടര്‍മാര്‍ക്കിടയിലുള്ളത്. പുതിയ സംഘടന രൂപവത്കരിച്ചാല്‍ വിരലിലെണ്ണാന്‍ പറ്റുന്നത്ര ഡോക്ടര്‍മാരെ മാത്രമെ കിട്ടുകയുള്ളു. അതുകൊണ്ട് ഈ ആശയം ഉപേക്ഷിച്ച് പാര്‍ട്ടി അനുഭാവികളായ ഡോക്ടര്‍മാര്‍ ഐ.എം.എ.യില്‍ സജീവമായി പങ്കെടുത്ത് അതിന്റെ നയപരിപടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരിക്കും നല്ലതെന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി അക്കാര്യമെല്ലാം പരിശോധിച്ചിട്ടാണ് പുതിയ സംഘടന ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അതുകൊണ്ട് ഇവിടെ വന്ന ഡോക്ടര്‍മാരെല്ലാം പുതിയ സംഘടന ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും വി.എസ്. പറഞ്ഞു. എന്റെ അഭ്യര്‍ഥന ഇങ്ങനെ ആയിരുന്നു: “ഞാന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്; അതുകൊണ്ട് എന്നെ പുതിയ സംഘടന ഉണ്ടാക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിവാക്കിത്തരണം.“ എടുത്തടിച്ചതുപോലെ വി.എസ്. പറഞ്ഞു: “പാര്‍ട്ടി മെമ്പര്‍മാര്‍ എവിടെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും.”
       ഗസറ്റഡ് സംഘടനയുടെ ഫ്രാക്ഷനില്‍ ഞാന്‍ ഇക്കാര്യം ഉന്നയിച്ചു. ഞാന്‍ ഗസറ്റഡ് സംഘടനയില്‍ത്തന്നെ പ്രവര്‍ത്തിക്കാനായിരുന്നു അവിടത്തെ തീരുമാനം. ഐ.എം.എ,യ്ക്ക് ബദലായി ഡി.എം.എ. (ഡെമോക്രാറ്റിക്ക് മെഡിക്കല്‍ അസോസിയേഷന്‍) രൂപവത്കരിച്ചു. വിസമ്മതം പ്രകടിപ്പിച്ചിട്ടും എന്നെ അതിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമാക്കി. ഗസറ്റ്ഡ് സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഡോക്ടര്‍മാരെ പുതിയ സംഘടനയില്‍ ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. “പാര്‍ട്ടി ഫ്രാക്ഷന്‍“ എന്ന കവച കുണ്ഡലങ്ങളോടെ വി.എസ്. പടച്ചുവിട്ട ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷന്‍ ഒരുകൊല്ലം തികയുന്നതിനു മുമ്പ് ഊര്‍ദ്ധ്വന്‍ വലിച്ചു. ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത് ഞാനും ഇക്ബാലും രാജഗോപാലും വാര്യര്‍സാറും ഉള്‍പ്പെടെ ഒമ്പത് പേര്‍! ഞാനാണ് അതിന്റെ കഥ കഴിച്ചതെന്ന് ഡോ. രാജഗോപാല്‍ വി.എസിന്റെ ചെവിയില്‍ മന്ത്രിച്ചത് വി.എസ്. അതേപടി വിശ്വസിച്ചു. എന്നെ കണ്ടപ്പോള്‍ വി.എസ്. ചോദിച്ചത് ഇങ്ങനെ: “നല്ലൊരു സംഘടനയുടെ കഥ കഴിച്ചു, അല്ലേ? ശരി.” ഞാന്‍ വിശദീകരിക്കാന്‍ തുനിഞ്ഞില്ല.
       പെട്ടെന്നാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞത്. എം.വി.രാഘവന്റെ “മുസ്ലിം ലീഗ് സഖ്യം“ എന്ന തീസിസിന് തീ പിടിച്ചു. പലരും അഗ്നിക്കിരയായി. ഇടിവെട്ടു കൊണ്ടവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ പുത്തലത്തിന്റെ പേരില്‍ പാര്‍ട്ടി ഫ്ണ്ട് വെട്ടിപ്പും എം.വി, രാഘവന്റെ മേല്‍ അവിഹിതബന്ധവും ആരോപിക്കപ്പെട്ടു. അവര്‍ രണ്ടു പേരും പുറത്താക്കപ്പെട്ടതിനുശേഷമാണ് വി.എസ്. യഥാര്‍ത്ഥ പയറ്റ് തുടങ്ങിയത്. മുസ്ലിം ലീഗിനെ കൊടില്‍ കൊണ്ട് പോലും തൊടില്ലെന്ന മുദ്രാവാക്യമായിരുന്നു വി.എസിന്റെ അന്നത്തെ ഉടവാള്‍. അങ്ങനെ മുസ്ലിം ലീഗിനെ കൂട്ടാതെ തന്നെ എണ്‍പത്തേഴിലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടി. നായനാര്‍ മുഖ്യമന്ത്രി ആയെങ്കിലും വി.എസിന്റെ കൈയിലായിരുന്നു ഭരണചക്രം. ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എനിക്ക് വി.എസ്. അധികാരഖഡ്ഗം പ്രയോഗിക്കുന്നത് അടുത്ത് നിന്ന് കാണാന്‍ അവസരം ലഭിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാരില്‍ ഗൌരിയമ്മയൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം പാര്‍ട്ടികേന്ദ്രത്തിലിരുന്ന് ഫോണില്‍ വിളിച്ച് വി.എസ്. ഉത്തരവുകള്‍ നല്‍കും. ഉത്തരവ് നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്താനായി വി.എസ്. പറയും: “വയ്യിട്ട് മന്ത്രിമാരുടെ ഫ്രാക്ഷന്‍ യോഗത്തിന്‍ വരുമ്പം ഓര്‍ഡ്രറിന്റെ ഒരു കാപ്പി കൈയ്യില്‍ വെച്ചേക്ക്.”
       ഏത് മന്ത്രിയെക്കണ്ട് എന്ത് കാര്യം പറഞ്ഞാലും “വി.എസിനോട് പറയൂ” എന്ന് തിരിച്ചു പറയും. അതുകൊണ്ട് നിവേദനങ്ങളെല്ലാം വി. എസിന്റെ കൈയിലാണ് ഏല്പിക്കാറ്. വി.എസ്. അറിയാതെ ഗവണ്മെന്റ് തലത്തില്‍ ഒരില പോലും അനങ്ങുകയില്ല  എന്ന സ്ഥിതി ആയിരുന്നു അന്ന്. സര്‍വ്വീസ് സംഘടനാ നേതാക്കള്‍ വി.എസ്. പറയുന്നതിനനുസരിച്ചേ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കാറുള്ളു. എല്ലാ കാര്യങ്ങളും ഫ്രാക്ഷനില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്ന് രീതിയാണ് ഞാ‍ന്‍ സ്വീകരിച്ചത്. അതുകൊണ്ട് എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് എന്നെ പുറത്താക്കി ഡോ. രാജഗോപാലിനെ ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ വി.എസിനു കഴിഞ്ഞില്ല.
       ഒരു ദിവസം രാവിലെ എ.കെ.ജി.സെന്ററില്‍ നിന്നും എനിക്ക് വി.എസിന്റെ വിളി വന്നു.  “ഒരു കാര്യം പറയാനുണ്ട്. വേഗം എത്തണം.” എന്തോ അബദ്ധം എനിക്ക് പിണഞ്ഞുവെന്നും അതിന്റെ പേരില്‍ എന്നെ വെട്ടിനിരത്താനാണ് വിളിച്ചതെന്നും എനിക്കു തോന്നി. പെന്‍ഷനാകുമ്പോള്‍ സൈക്യാട്രി പ്രാക്റ്റീസിലും എഴുത്തിലും മുഴുകണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് എന്തെങ്കിലും “പുനരധിവാസസ്ഥാനം” കിട്ടണമെന്ന് മോഹം ഇല്ലായിരുന്നു. അതു കൊണ്ട് എനിക്ക് ഭയമൊന്നും തോന്നിയില്ല.  
       ഞാന്‍ കാണുമ്പോള്‍ വി.എസിന്റെ മുഖം കനലായിരുന്നു. എന്നെക്കണ്ടപ്പോള്‍ അത് ജ്വാലയായി. “....വകുപ്പിലെ സ്പെഷ്യല്‍ റൂള്‍ ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറി സംഘടനകളുടെ യോഗം വിളിച്ചിട്ട് എന്തുകൊണ്ട് പാര്‍ട്ടിയെ അറിയിച്ചില്ല?” ചോദ്യം കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. എന്റെ തല വെട്ടാന്‍ പറ്റുന്ന കേസൊന്നുമല്ല.  ഗവണ്മെന്റിന്റെ കീഴില്‍ ചെറുതും വലുതുമായി എഴുപതിലധികം വകുപ്പുകളുണ്ട്. ഓരോ വകുപ്പിലെയും ജീവനക്കാരുടെ നിയമനം, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഓരോ വകുപ്പിലെയും വിശേഷാല്‍ ചട്ടങ്ങളുടെ (special rules) അടിസ്ഥാനത്തിലാണ്. ചില വകുപ്പുകള്‍ക്ക് ചട്ടങ്ങള്‍ കാണുകയില്ല. അത്തരം വകുപ്പുകളില്‍ പൊതുചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും. ചട്ടങ്ങളില്ലാത്ത വകുപ്പുകളില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കണം. വകുപ്പ് സെക്രട്ടറി ചട്ടങ്ങളുടെ കരട് തയ്യാറാക്കി സര്‍വ്വീസ് സംഘടനാ പ്രതിനികളുമായി ചര്‍ച്ച ചെയ്തതിനുശേഷം നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിക്കയക്കുന്നു. അവര്‍ അംഗീകരിച്ചാല്‍ വിശേഷാല്‍ ചട്ടം നിലവില്‍ വരും. ഏതെങ്കിലും വകുപ്പില്‍ വിശേഷാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനായി വകുപ്പ് സെക്രട്ടറി യോഗം വിളിച്ചാലുടനെ വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതിനു ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ സെക്രട്ടറി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ പോകാറ്. ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ തര്‍ക്കം ഉണ്ടായാല്‍ ഫ്രാക്ഷന്‍ യോഗം വിളിച് പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതിനുശേഷമാണ് ചര്‍ച്ചയ്ക്ക് പോകുക.
       വി.എസ്. ചോദിച്ച വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ ഒരു തര്‍ക്കവുമില്ലായിരുന്നു. അതുകൊണ്ട് ഫ്രാക്ഷന്‍ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇക്കാര്യം ഞാന്‍ വി.എസിനോട് പറഞ്ഞു. വി.എസ്. ആ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ പേര്‍ പറഞ്ഞിട്ട് ആഞ്ജാസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: “ഇവരെ ഇത്രയും കാലം വകുപ്പ് മേധാവി അവഗണിക്കുകയായിരുന്നു. ഇവര്‍ക്ക് ജോയിന്റ് ഡയറക്റ്ററായി പ്രൊമോഷന്‍ കിട്ടേണ്ടതാണ്. ഇപ്പോളിവര്‍ വെറും അസിസ്റ്റന്റ് ഡയറക്ടറാണ്. ഇവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക രീതിയില്‍ വേണം പുതിയ ചട്ടം ഉണ്ടാക്കാന്‍. ഗസറ്റഡ് സഘടനയുടെ അഭിപ്രായം അങ്ങനെ പറയണം സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍.”
       ഞാന്‍ അല്പനേരം ആലോചിച്ചതിനു ശേഷം രണ്ടും കല്പിച്ച് ഇങ്ങനെ പറഞ്ഞു: “സഖാവ് പറഞ്ഞ രീതിയില്‍ അഭിപ്രായം പറയാന്‍ ഫ്രാക്ഷന്‍ ചേര്‍ന്ന് തീരുമാനിക്കണം.” ജ്വലിച്ചു നിന്നിരുന്ന വി.എസിന്റെ മുഖം ആളാന്‍ തുടങ്ങി. ആ ജ്വാല എന്റെ മുഖത്തേക്കടിച്ചു. “ഒരു സംഘടാ നേതാവും എന്നോടിതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല.”
ഞാന്‍ പ്രതികരിച്ചില്ല. വി.എസ്. അല്പനേരം മൌനമായിരുന്നിട്ട് പറഞ്ഞു: “പാര്‍ട്ടി പറയുന്നത് അനുസരിക്കാത്ത സംഘടനാനേതാക്കന്മാരെ ആ സ്ഥാനത്തു നിന്ന് മാറ്റേണ്ടി വരും.” ധൈര്യം വിടാതെ ഞാന്‍ പറഞ്ഞു: “ഞാന്‍ എന്നും പാര്‍ട്ടിയെ അനുസരിക്കും. ഫ്രാക്ഷന്റെ തീരുമാനം അനുസരിച്ചേ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇക്കാര്യത്തിലും ഫ്രാക്ഷന്‍ തീരുമാനിക്കുന്നത് പോലെ ചെയ്യാം സഖാവെ.” എന്നെ രൂക്ഷമായി നോക്കിയതിനുശേഷം വി.എസ്. ക്ഷീണസ്വരത്തില്‍ പറഞ്ഞു: “ഡോക്ടര്‍ പൊക്കോളൂ.” ഞാന്‍ കൂസലില്ലാതെ ചോദിച്ചു: “ഫ്രാക്ഷന്‍ വിളിക്കണ്ടേ സഖാവേ?” വി. എസ്. ഒന്ന് മുരണ്ടു. എന്നിട്ട് എന്നെ ആട്ടിയകറ്റുന്നത് പോലെ പറഞ്ഞു: “വേണ്ട.”
       വി.എസ്. പറഞ്ഞ വനിതാ ഓഫീസര്‍ അന്തരിച്ച ഒരു പാര്‍ട്ടി നേതാവിന്റെ മകളാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അവര്‍ ഒന്നാമത്തെ തസ്ഥികയില്‍ നിന്ന് രണ്ടാമത്തേതിലേക്ക് കയറ്റം കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യത നേടാന്‍ വൈകിയതായിരുന്നു പ്രൊമോഷന്‍ കിട്ടാന്‍ താമസിച്ചതിനു കാരണം. അതിനിടയില്‍ അവര്‍ക്കു ശേഷം സേവനത്തില്‍ വന്നവര്‍ വിദ്യാഭ്യാസ യോഗ്യത നേടുകയും അവര്‍ക്കു മുമ്പേ കയറ്റം നേടുകയും ചെയ്തിരുന്നു. അതാണ് പൊതു ചട്ടങ്ങളും എല്ലാ വകുപ്പുകളിലെയും വിശേഷാല്‍ ചട്ടങ്ങളും പറയുന്നത്. അതിനു വിരുദ്ധമായി നിലപാടെടുക്കാന്‍ ഒരു സംഘടനയ്ക്കും സാധ്യമല്ല. അസിസ്റ്റന്റ് ഡയറക്റ്റര്‍ തസ്തികയില്‍ അവരേക്കാള്‍ സീനിയറായവരെ മറികടന്ന് അവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക വിധത്തില്‍ ചട്ടമുണ്ടാക്കണമെന്ന് ഗസറ്റ്ഡ് സംഘടന അഭിപ്രായം പറയണമെന്നായിരുന്നു വി.എസിന്റെ ആജ്ഞ. ഈ ആജ്ഞയാണ് ഞാന്‍ ലംഘിച്ചത്. പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വി.എസ്.
       വി.എസ്. അന്ന് പറഞ്ഞ വനിതാ ഓഫീസറെ ഇയ്യിടെ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി നിയമിച്ചു.
       നാലു കൊല്ലം (1987-91) ഷാഡോ മുഖ്യമന്ത്രിയായി പിന്‍സീറ്റിലിരുന്ന് ഭരണം നടത്തിയ വി.എസിന് മുന്‍സീറ്റിലിരുന്ന് ഭരിക്കണമെന്ന് ആഗ്രഹം തോന്നിയതില്‍ കുറ്റമൊന്നുമില്ല. അഞ്ചു കൊല്ലം തികഞ്ഞിട്ട് തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ കേരളത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. തൊണ്ണൂറ്റി ആറിലെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടുമെന്നും വി.എസ്. മാരാരിക്കുളത്ത് നിന്നും വീണ്ടും ജയിച്ചുവന്ന് മുഖ്യമന്ത്രി ആകുമെന്നും ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. വി.എസ്. മുഖ്യമന്ത്രി ആയാല്‍ എന്നെ വെട്ടി നിരത്താന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുമെന്നും എനിക്കറിയാമായിരുന്നു. എം.ബി.ബി.എസ്. ഡിഗ്രിയും സൈക്യാട്രിയില്‍ ബിരുദാനന്തര ഡിപ്ലോമയും ഉള്ള ഒരു മെന്റല്‍ സ്പെഷ്യലിസ്റ്റായ എനിക്ക് എന്റെ തൊഴില്‍ കൊണ്ട് ജീവിക്കാമെന്നുറപ്പുള്ളതുകൊണ്ട് ഒട്ടും ഭയമോ ആശങ്കയോ തോന്നിയില്ല. തിരഞ്ഞെടുപ്പുഷ്ണം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ ഡോ. രാജഗോപാല്‍ എന്നെ ഫോണില്‍ വിളിച്ചു. “നമ്മള്‍ കുറച്ച് സാമ്പത്തിക സഹായം ചെയ്യണമെന്നാണ് വി.എസ്. പറഞ്ഞത്.”
“നമ്മളെന്ന് പറഞ്ഞാല്‍?”
“ഞാനും ഡോക്ടറും ഇക്ബാലും വാര്യര്‍സാറും ചേര്‍ന്ന്.”
“എത്ര വേണമെന്നാണ് വി.എസ്. പറഞ്ഞത്?”
“തുക പറഞ്ഞില്ല. നമ്മള് നാല് പേരും ചേര്‍ന്ന് അഞ്ചെങ്കിലും കൊടുക്കണമെന്നാണ് ഇക്ബാലും വാര്യര്‍സാറും പറഞ്ഞത്.”
       ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി നോക്കി. ഒരാള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതം എടുക്കണം! പതിനായിരം പോലും തികച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇനി കൈയില്‍ പണമുണ്ടെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് സംഭാവന കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പുമില്ലായിരുന്നു. അത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. പാര്‍ട്ടി അത്തരം സംഭാവനകള്‍ക്ക് വിലക്ക് കല്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഡോ. രാജഗോപാലിനോട് ചോദിച്ചു: “വി.എസ്. പണം വേണമെന്ന് പറഞ്ഞോ?“ രാജഗോപാ‍ല്‍ ക്ഷുഭിതനായി: “ഡോക്ടറെ വി.എസ്. നേരിട്ട് വിളിക്കും. എന്നിട്ട് പണം തന്നാല്‍ മതി.” വി.എസ്. നേരിട്ട് വിളിച്ചാലും പണം കൊടുക്കുകയില്ലെന്ന് ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. അന്നു രാത്രി പതിനൊന്നേമുക്കാലിന് എനിക്ക് വി.എസിന്റെ എസ്.റ്റി.ഡി. കാള്‍ വന്നു. പതിവില്ലാത്ത വിധം മസൃണമായിരുന്നു സ്വരം: “ഡാക്ടര്‍ക്ക് ഉറങ്ങാന്‍ സമയമായോ?” “ഇല്ല സഖാവെ.” “ഡാക്ടര്‍ രാജഗോപാല്‍ ഒരു കാര്യം പറഞ്ഞല്ലൊ. അത് ഞാന്‍ പറഞ്ഞിട്ട് തന്നെയാ...” ഞാന്‍ നിസ്സംഗതയോടെ പറഞ്ഞു. “ശരി സഖാവെ.” എന്റെ നിസ്സംഗത മനസ്സിലാക്കിയതുകൊണ്ടായിരിക്കണം വി.എസ്. പിന്നെ ഒന്നും പറയാതെ ഫോണ്‍ സംഭാഷണം നിറുത്തി. പിറ്റെ ദിവസം രാവിലെ ഡോ. രാജഗോപാല്‍ വിളിച്ചപ്പോള്‍ ഞാന്‍ തുറന്നടിച്ച് പറഞ്ഞു: “ഇത് പാര്‍ട്ടിയുടെ രീതിയല്ല. എന്നെ ഇതില്‍ നിന്നൊഴിവാക്കണം.” അത് കേട്ട ഡോ. രാജഗോപാല്‍ പെട്ടെന്ന് ഫോണ്‍ സംഭാഷണം നിറുത്തി.
       രണ്ടുമൂന്നു ദിവസത്തിനു ശേഷം മുവര്‍ സംഘം മാരാരിക്കുളത്തെത്തി വി.എസിന് തുക കൊടുത്തതായി ഞാനറിഞ്ഞു. വി.എസ്. മാരാരിക്കുളത്ത് തോറ്റെങ്കിലും മൂവര്‍ സംഘത്തിലെ മൂന്നു പേര്‍ക്കും ഗുണമുണ്ടായി. ഒരാള്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി. മറ്റൊരാള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി. മൂന്നാമത്തെ ആളിന്റെ ജാമാതാവിനാണ് ഗുണമുണ്ടായത്.
       രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തില്‍ ഞാന്‍ പെന്‍ഷനായി. പതിനാറു കൊല്ലം ഗസറ്റഡ് സംഘടയെ നയിച്ചതിനു പതിന്നാലു ജില്ലകളിലും സ്നേഹോഷ്മളമായ യാത്ര അയപ്പുകള്‍ നല്‍കി. യാത്രയയപ്പ് ഒരു മാസക്കാലത്തോളം നീണ്ടു നിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ സഖാവ് എന്നെ പാര്‍ട്ടി കേന്ദ്രത്തിലേക്ക് വിളിച്ചു. വളരെ നേരം മൌനമായിരുന്നിട്ട് പറഞ്ഞു: “ഡോക്ടറെ നല്ലൊരു സ്ഥാനത്തെത്തിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞാനത് സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചു.” പിന്നെയും കുറച്ചു നേരം മൌനം. ചടയന്‍ സഖാവ് തുടര്‍ന്നു: “ഡോ. രാജഗോപാലിനെ പി.എസ്.സി. അംഗമാക്കാനും ഡോക്ടറെ ആലപ്പുഴയിലെ കെ.എസ്.ഡി.പി.എല്‍. ന്റെ എം.ഡി. ആക്കാനുമാണ് തീരുമാനം. വി.എസ്. അതാണ് പറഞ്ഞത്. കെ.എസ്.ഡി.പി.എല്‍. ഒരു സിക്ക് ഇന്‍ഡ്സ്ട്രി ആണ്. എന്താ, ആ ചുമതല എടുക്കുന്നോ?” ഞാനത് ഏറ്റെടുക്കരുതെന്നായിരുന്നു  സഖാവ് ചടയന്‍വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞത്. എങ്കിലും സംഭാഷണത്തിന്റെ  സ്വാഭാവികമായ അന്ത്യത്തിനു വേണ്ടി ഞാന്‍ പറഞ്ഞു: “എനിക്ക് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി കിട്ടി. അവിടെ തുടരനാണ്‍ എനിക്കിഷ്ടം.” ചടയന്‍ സഖാവ് ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഡോക്ടര്‍ക്ക് അതാണ് നല്ലത്.”
       ഒരു മാസത്തിനു ശേഷം ചണ്ഡീഗഢില്‍ നടന്ന സൈക്യാട്രി നാഷണല്‍ കോണ്‍ഫറന്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ ചടയന്‍ സഖാവിന്റെ മരണവാര്‍ത്ത അറിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഈ വരികളെഴുതിയപ്പോഴും എന്റെ കണ്ണുകള്‍ ഈറനായി.
       വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി ഒരിക്കല്‍ വിലയിരുത്തിയതിങ്ങനെ: “വൈരനിര്യാതനം കലയാക്കി മാറ്റിയ ആള്‍..... പാര്‍ട്ടിക്കു പകരം പാര്‍ട്ടി സെക്രട്ടറി എന്നാക്കി മാറ്റി....”
       ഇനി വി.എസ്. എന്ന പ്രസ്ഥാനത്തെക്കുറിച്ച്. വി.എസ്. അച്യുതാനന്ദനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത് പാര്‍ട്ടിയുടെ മലപ്പുറം സമ്മേളനം നടന്ന അവസരത്തിലായിരുന്നു. അതിന് ആരൊക്കെ ഉത്സാഹിച്ചു എന്ന് വിവരിക്കുന്നില്ല. അവര്‍ മുന്‍പില്‍ നിറുത്തിയത് മാര്‍ക്സിസത്തിന്റെയും ഫ്രോയിഡിസത്തിന്റെയും നെറ്റിപ്പട്ടങ്ങള്‍ ഒരുമിച്ചണിഞ്ഞ ഒരു ശുദ്ധാത്മാവിനെ ആയിരുന്നു. പാര്‍ട്ടിയെ ഇടതുവശത്തു നിന്ന് വെട്ടാനുള്ള ആയുധം എന്ന നിലയ്ക്കാണ് വി.എസിനെ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത്. മലപ്പുറം സമ്മേളനത്തില്‍ വി.എസ്. ഫാന്‍സില്‍ ചിലരെങ്കിലും സംസ്ഥാനക്കമ്മിറ്റിയിലേക്ക് ജയിച്ചു കയറുമെന്നായിരുന്നു പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വി.എസ്. പക്ഷക്കാരുടെ പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിയതോടെ “പ്രതിപക്ഷ നേതാവ്“ എന്ന പ്രസ്ഥാനത്തെ വളര്‍ത്തുക എന്നതായി അജണ്ഡ. അത് വിജയിക്കുകയും ചെയ്തു. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. കാരണം അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തുറന്ന അധ്യായങ്ങളാണ്.
       വി.എസ്. എന്ന പ്രസ്ഥാനത്തിന്റെ മുഖമുദ്ര എന്താണ്? കാപട്യം തന്നെ. വിപ്ലവത്തിലെ കാപട്യം. സ്വന്തം പാര്‍ട്ടിയായ സി.പി.ഐ.(എം)നും കാലഹരണം വന്ന നക്സല്‍ പ്രസ്ഥാനത്തിനും നടുവില്‍ നിന്നുകൊണ്ട് സി.പി.ഐ.(എം)നെ വരുതിയിലാക്കി കേരളത്തിലെ മുഖ്യമന്ത്രി ആകുക എന്നത് മാത്രമായിരുന്നു വി.എസ്. എന്ന വ്യക്തിയുടെ ലക്ഷ്യം. പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നു വി.എസ്.പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതില്‍ വ്യക്തിയുടെ ലക്ഷ്യം നിറവേറി. വി.എസ്.പ്രസ്ഥാനത്തിന്റെ സ്ഥാനം ചരിത്രത്തിനെ ചവറ്റുകുട്ടയിലും വി.എസ്. എന്ന വ്യക്തിയുടെ സ്ഥാനം ജനതയുടെ വിസ്മൃതിയിലുമായിരിക്കും.

22 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ബഹുമാനപ്പെട്ട ഡോക്ടര്‍. എന്‍.എം മുഹമ്മദ്‌ അലി സാര്‍..
താങ്കള്‍ക്ക് വി.എസ്-നോടുള്ള ചില വ്യക്തിപരമായ വിരോധങ്ങളോ, ചില ദുരനുഭവങ്ങളോ ആണ് ഇത്തരം പ്രസ്താവനകള്‍ക്ക് അങ്ങയെ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും സഖാവ്. വി.എസ്-ന്റെ പ്രവര്‍ത്തനം കേരള രാഷ്ട്രീയത്തില്‍ അനിവാര്യം ആയ ഒന്നാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയവും പ്രവര്‍ത്തങ്ങളും മറവികള്‍ക്ക് അപ്പുറത്താണ്. വി.എസ്-നെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയം ഈ അടുത്തായി നമ്മള്‍ കാണുന്നതല്ലേ...

Indrajit said...

"കെ.എസ്.ഡി.പി.എല്‍. ഒരു സിക്ക് ഇന്‍ഡ്സ്ട്രി ആണ്. എന്താ, ആ ചുമതല എടുക്കുന്നോ?” ഞാനത് ഏറ്റെടുക്കരുതെന്നായിരുന്നു സഖാവ് ചടയന്‍വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞത്. എങ്കിലും സംഭാഷണത്തിന്റെ സ്വാഭാവികമായ അന്ത്യത്തിനു വേണ്ടി ഞാന്‍ പറഞ്ഞു: “എനിക്ക് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി കിട്ടി. അവിടെ തുടരനാണ്‍ എനിക്കിഷ്ടം."

ഡോക്ടര്‍ ഒന്നും തോന്നരുത് .ഒരു സിക്ക് ഇന്ടുസ്ട്രി കിട്ടിയാല്‍ അത് എങ്ങനെ എങ്കിലും നന്നാക്കി എടുക്കാനുള്ള ഉത്തരവാദിത്വവും ആര്ജ്ജവും അല്ലെ ഒരു ഉത്തരവാദപ്പെട്ട പൌരന്‍ കാണിക്കേണ്ടത് ..അത് കൊണ്ട് അവിടെ പ്രവര്‍ത്തിക്കുന്ന ഒരു പാട് പേര്‍ക്ക് ഗുണം ഉണ്ടാകും ..അതല്ലാതെ ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനതിണ്ടേ ഒരു എം ഡി ആയി കിട്ടിയാല്‍ പ്രത്യേകിച്ച് അധ്വാനിക്കാതെ അത് കൊണ്ട് നടക്കാം എന്ന് കരുതുന്നതാണോ സമൂഹത്തോട് ഉത്തരവാടമുള്ള, രാഷ്ട്രീയ ബോധമുള്ള ഒരാള്‍ ചെയ്യേണ്ടത്....?

സ്വന്തം ശ്രമം കൊണ്ട് സമൂഹത്തിലെ "രോഗാതുരമായ " മേഖലകളെ പുനരുജീവിപ്പിക്കാന് ശ്രിമിക്കുന്നവരെ ആണ് സമൂഹത്തിനു ആവശ്യം ...അല്ലാതെ മറ്റുള്ളവര്‍ക്ക് അത്ര കിട്ടി എനിക്ക് കുറവേ കിട്ടിയുള്ളൂ എന്നൊക്കെ പറഞ്ഞു വ്യസനിക്കുന്നത് കഷ്ടമാണ് ...

VINOD said...

dear Dr.May be V.S as a person has many disadvantages, but as an oridinary citizen ( with out politics) he stands for certain rights for people which others tend to forget. i have one question if he had compromised and kepy quite (like AK Antony) dont you think he could have achieved more glory and position.

dileep kumar said...

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആയിരക്കണക്കിനു രകതസക്ഷികളുടെ ചോരയില്‍ പടുതുയര്തിയതാണ് പോരാട്ടങ്ങളുടെ,ചെറുത്തുനില്‍പ്പിന്റെ,ഭരണകൂട മാര്‍ദ്ടനങ്ങളെ അതീജീവിച്ചു പ്രസ്ഥാനത്തെ ഇന്നും നയിക്കുന്ന ജീവിക്കുന്ന രകതസക്ഷികളായ ധീരരായ നേതാക്കള്‍...
വിമര്‍ശന സ്വയം വിമര്‍ശനങ്ങളുടെ കരുത്തില്‍ മാനവികതയുടെ ഉണര്തുപട്ടുമായി ജനപക്ഷത് നിന്നുകൊണ്ട് നാടിനുവേണ്ടി കര്മ്മധീരരായി മുന്നോട്ടു പോകുന്ന നേതക്കള്‍...,
അനേകായിരം പാര്‍ട്ടി അംഗങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വളര്‍ത്തി വലുതാക്കിയവര്‍... നാടിനുവേണ്ടി,പാര്‍ടിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു ഒന്നുംനേടാതെ കളം വിട്ടുപോയ സഹന പാതയിലെ ഗോപുരങ്ങളായ പൊന്നോമന സഖാക്കള്‍.....
നാം ഇന്ന് നട്ടെല്ലോടെ നിവര്‍ന്നു നടക്കുന്നത് ഈ സഖാക്കള്‍ ഒരു പുരുഷയിസ്സു മുഴുവന്‍ പടവെട്ടി നേടിയെടുത്ത ലോകത്ത് കൂടിയാണ്..

വ്യക്തിയേക്കാള്‍ വലുതാണ് അനേകായിരങ്ങള്‍ ജീവന്‍ ബലി നല്‍കി വലുതാക്കിയ നമ്മള്‍ ഇന്ന് കാണുന്ന പാര്‍ട്ടി എനന ധീര സതിയം ഓരോ ഇഞ്ചും പിന്തുടരുന്നവര്‍ക്ക് മാത്രമേ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ആകാന്‍ കഴിയൂ...

പാര്‍ട്ടിയുടെ പൊതു നിലപടുകല്‍ക്കെതിരായി പ്രവര്തിക്കുന്നവേര്‍ പാര്‍ട്ടി വിരുദ്ദര്‍ തന്നെയാണ് ഇതാണ് സംഘടനരീതി ,മഹാനായ കെ പ്പി ആര്‍ ഗോപാലനും ഗൌരിഅമ്മയും, പുറത്തു പോകേണ്ടി വന്നത് അനുകിട മാറാത്ത സംഘടന അച്ചടക്ക രീതിയിലൂടെതന്നെയാണ്.
ആള്‍ധയിവങ്ങള്‍ സ്ര്ഷ്ട്ടിക്കുന്നതും അങ്ങിനെ ആവാന്‍ ശ്രമിക്കുന്നതും തീര്‍ത്തും കമ്മ്യൂണിസ്റ്റ്‌വിരുദ്ദ നീക്കങ്ങള്‍ തന്നെയാണ്..

നാടിന്‍റെ നന്മ്മക്കും, പര്ട്ടിക്കുവേണ്ടിയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് ഈ കെട്ട കാലം നമ്മോട് നിരന്തരം ആവശ്യപ്പെടുന്നത്...

ജീര്‍ണ്ണിച്ച കുത്തക മാധ്യമങ്ങള്‍ കല്‍പ്പിച്ചു കൊടുക്കുന്ന/ ഉണ്ടാക്കിയെടുക്കുന്ന ഇമേജുകളില്‍ മയങ്ങി വീഴുന്നവന്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നത് ഒരു പാഠവും,കത്തുന്ന ചൂണ്ടുവിരലും കൂടിയാണ്...
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

dileep kumar said...

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആയിരക്കണക്കിനു രകതസക്ഷികളുടെ ചോരയില്‍ പടുതുയര്തിയതാണ് പോരാട്ടങ്ങളുടെ,ചെറുത്തുനില്‍പ്പിന്റെ, ഭരണകൂട മാര്‍ദ്ടനങ്ങളെ അതീജീവിച്ചു പ്രസ്ഥാനത്തെ ഇന്നും നയിക്കുന്ന ജീവിക്കുന്ന രകതസക്ഷികളായ ധീരരായ നേതാക്കള്‍...
വിമര്‍ശന സ്വയം വിമര്‍ശനങ്ങളുടെ കരുത്തില്‍ മാനവികതയുടെ ഉണര്തുപട്ടുമായി ജനപക്ഷത് നിന്നുകൊണ്ട് നാടിനുവേണ്ടി കര്മ്മധീരരായി മുന്നോട്ടു പോകുന്ന നേതക്കള്‍...,
അനേകായിരം പാര്‍ട്ടി അംഗങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വളര്‍ത്തി വലുതാക്കിയവര്‍... നാടിനുവേണ്ടി,പാര്‍ടിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു ഒന്നുംനേടാതെ കളം വിട്ടുപോയ സഹന പാതയിലെ ഗോപുരങ്ങളായ പൊന്നോമന സഖാക്കള്‍.....
നാം ഇന്ന് നട്ടെല്ലോടെ നിവര്‍ന്നു നടക്കുന്നത് ഈ സഖാക്കള്‍ ഒരു പുരുഷയിസ്സു മുഴുവന്‍ പടവെട്ടി നേടിയെടുത്ത ലോകത്ത് കൂടിയാണ്..

വ്യക്തിയേക്കാള്‍ വലുതാണ് അനേകായിരങ്ങള്‍ ജീവന്‍ ബലി നല്‍കി വലുതാക്കിയ നമ്മള്‍ ഇന്ന് കാണുന്ന പാര്‍ട്ടി എനന ധീര സതിയം ഓരോ ഇഞ്ചും പിന്തുടരുന്നവര്‍ക്ക് മാത്രമേ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ആകാന്‍ കഴിയൂ...

പാര്‍ട്ടിയുടെ പൊതു നിലപടുകല്‍ക്കെതിരായി പ്രവര്തിക്കുന്നവേര്‍ പാര്‍ട്ടി വിരുദ്ദര്‍ തന്നെയാണ് ഇതാണ് സംഘടനരീതി ,മഹാനായ കെ പ്പി ആര്‍ ഗോപാലനും ഗൌരിഅമ്മയും, പുറത്തു പോകേണ്ടി വന്നത് അനുകിട മാറാത്ത സംഘടന അച്ചടക്ക രീതിയിലൂടെതന്നെയാണ്.
ആള്‍ധയിവങ്ങള്‍ സ്ര്ഷ്ട്ടിക്കുന്നതും അങ്ങിനെ ആവാന്‍ ശ്രമിക്കുന്നതും തീര്‍ത്തും കമ്മ്യൂണിസ്റ്റ്‌വിരുദ്ദ നീക്കങ്ങള്‍ തന്നെയാണ്..

നാടിന്‍റെ നന്മ്മക്കും, പര്ട്ടിക്കുവേണ്ടിയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് ഈ കെട്ട കാലം നമ്മോട് നിരന്തരം ആവശ്യപ്പെടുന്നത്...

ജീര്‍ണ്ണിച്ച കുത്തക മാധ്യമങ്ങള്‍ കല്‍പ്പിച്ചു കൊടുക്കുന്ന/ ഉണ്ടാക്കിയെടുക്കുന്ന ഇമേജുകളില്‍ മയങ്ങി വീഴുന്നവന്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നത് ഒരു പാഠവും,കത്തുന്ന ചൂണ്ടുവിരലും കൂടിയാണ്...
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

paarppidam said...

പ്രിയ ഡോക്ടര്‍,
ഒരു കറകളഞ്ഞ വലതുപക്ഷക്കാരന്‍ റിട്ടയര്‍ ചെയ്താല്‍ എഴുതുന്ന ഗീര്‍വാണങ്ങളുടെ അതേ നിലവാരം ഉണ്ട് ഈ ലേഖനം. വി.എസ്സിന്റെ സ്വഭാവത്തിന്റെ പ്രത്യേകത പലതും പറഞ്ഞും വായിച്ചും കേട്ടിട്ടുണ്ട്. ചടയന്‍ സഖാവൊഴികെ പലരും സെക്രട്ടറിയുടെ കസേരയില്‍ ഇരിക്കുമ്പൊഓള്‍ കാണിക്കുന്നത് ഒരു വി.എസില്‍ മാത്രമായി ചുരുങ്ങുന്നില്ല എന്ന് പറയുന്നത് തെറ്റാകുമോ? ലോക്കല്‍ സെക്രട്ടറിമുതല്‍ മുകളിലേക്ക് പലര്‍ക്കും എന്തിനീ മസിലുപിടുത്തം എന്ന് പലരും ചോദിക്കാറുണ്ട്. തെരുവു ഗുണ്ടയേക്കാള്‍ മോശം മുഖഭാവവും, ദാര്‍സ്ട്യം നിറഞ്ഞ സംസാരവും, ശരീര ചെഷ്ട്കളും പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടതുണ്ടോ?


മറ്റൊന്ന് സ്വപക്ഷത്തുള്ളവര്‍ക്ക് അനര്‍ഹരാണെങ്കില്‍ കൂടെ അവരെ തിരികിക്കേറ്റുവാനും മുകളിലേക്ക് തള്ളിവിടുവാനും കമ്യൂണിസ്റ്റു പ്രസ്ഥാനം ഭരിക്കുമ്പോളും യഥേഷ്ടം നടക്കുന്നു എന്നതിനു അടിവരയിടുന്നു താങ്കള്‍.

Unknown said...

ഇടതുപക്ഷം, വലതുപക്ഷം... എത്ര പെട്ടെന്നാണ് ആളുകള്‍ പക്ഷം തീരുമാനിക്കുന്നത്. താന്‍ ആരാധിക്കുന്ന ഹീറോയെ പുകഴ്ത്താത്തവരെല്ലാം വലതുപക്ഷക്കാര്‍... അഥവാ പിന്തിരിപ്പന്മാര്‍!!! താന്‍ ആരാധിക്കുന്ന ഹീറോ എണ്‍പത്തേഴാം വയസ്സിലും മുഖ്യമന്ത്രിസ്ഥാനം മോഹിച്ച് മത്സരിക്കാന്‍ ഒരുങ്ങുന്നതാണ് യഥാര്‍ത്ഥ വിപ്ലവം... അങ്ങനെയുള്ള സ്ഥാനമോഹിയെ തുറന്നു കാണിക്കുന്നത് വലതുപക്ഷത്തരം!!!

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസ് വലതുപക്ഷത്തെ ഇടതു ഹീറോയാണ്‌. കയൂണിസ്റ്റുകളെക്കാള്‍ വലതാരാണ്‌ വി.എസ് ഫാന്‍സ്. നേതാവ് അണികള്‍ എന്ന് കോമ്പിനേഷന്‍ മാറി താരം ഫാന്സ് എന്ന് നിലവാരത്തിലാണ്‌ വി.എസ് ആഘോഷിക്കപ്പെടുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസ് വലതുപക്ഷത്തെ ഇടതു ഹീറോയാണ്‌. കയൂണിസ്റ്റുകളെക്കാള്‍ വലതാരാണ്‌ വി.എസ് ഫാന്‍സ്. നേതാവ് അണികള്‍ എന്ന് കോമ്പിനേഷന്‍ മാറി താരം ഫാന്സ് എന്ന് നിലവാരത്തിലാണ്‌ വി.എസ് ആഘോഷിക്കപ്പെടുന്നത്.

paarppidam said...

നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു രാഷ്ടീയ വ്യക്തിത്വത്തെ അന്ധമായി ആരാധിക്കുവാന്‍ മാത്രം ഉള്ള മാനസീകാവസ്ഥ്യയില്‍ എത്തിയിട്ടില്ല. അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ആരാധിക്കുവാന്‍ എനിക്ക് ബാധ്യതയും ഇല്ല. അഴിമതിക്കെതിരെ നിരന്തരം കേസു നടത്തി പിള്ളയെ അകത്താക്കിയതിനും, ലോട്ടറി മാഫിയെ പറ്റി സി.ബി.ഐ അന്വേഷണം നടത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിനാല്‍ അല്പം ബഹുമാനം തോന്നിയിട്ടുണ്ട്. പാര്‍ടി അംഗമായ താങ്കള്‍ എഴുതിയതില്‍ നിന്നും തിരഞ്ഞെടുപ്പിനു ശേഷം വി.എസ് മിക്കവാറും പാര്‍ട്ടിക്ക് പുറത്തു പോകും എന്ന് ഒരു ഊഹം ഇല്ലാതില്ല. വി.എസ്സിനെ പരസ്യമായി താങ്കളെ പോലുള്ളവര്‍ക്ക് പൊളിച്ചെഴുതാം. പക്ഷെ ഗുരുതരമായ ആരോപണം ഉയര്‍ന്ന ശശിയെ പോലുള്ളവരെ പുറത്താക്കുവാതെ നിലനിര്‍ത്തുവാനുള്ള തീരുമാനം വന്നാല്‍ താങ്കളെ പോലുള്ളവര്‍ക്ക് കൈപൊക്കേണ്ടിയും വരും എന്ന് കരുതുന്നു. അതുപോലെ ഉള്ളവരെ പറ്റി ഇത്രയും വിശദീകരിച്ചെഴുതുവാന്‍ താങ്കള്‍ക്ക് ആകുകയും ഇല്ലെന്ന് കരുതുന്നു.


വി.എസിനപ്പുറം ജനപിന്തുണയുള്ള (അച്ചടക്ക ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കി വിധേയന്മാരായി നില്‍ക്കുന്നവരല്ലാത്ത ജനത) ഏതു നേതാവിനെ ആണ് ഉയര്‍ത്തിക്കാണിക്കുവാന്‍ ഉള്ളത്?

എം.എ.ലത്തീഫ് said...

ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിക്കതീതനല്ല.. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ മത്സരിക്കുക. പാര്‍ട്ടി അനുവാദമില്ലെങ്കില്‍ മത്സരിക്കാതിരിക്കുക.. അത് അച്ഛടക്കത്തോടെ അംഗീകരിക്കുകയെന്നതാണ് യഥാര്‍ത്ഥ പാര്‍ട്ടി അംഗത്തിന്റെ രീതി.. അല്ലാത്തവര്‍ എത്ര ഉന്നതരായാലും (സ:വി.എസ്. ആയാലും സ:പിണറായി ആയാലും) അവര്‍ പാര്‍ട്ടിക്കു അതീതരുമല്ല, ആകുകയുമരുത്..

ശ്രീജിത് കൊണ്ടോട്ടി. said...

വി. എസ് മലമ്പുഴയില്‍ മത്സരിക്കും..

Unknown said...

വി.എസ്. മലമ്പുഴയില്‍ മത്സരിക്കും... എന്നിട്ട്? വീണ്ടും മുഖ്യമന്ത്രിയാകും... വി.എസ്. ഫാനുകളേക്കാള്‍ എത്രയോ ബുദ്ധിയുള്ളവരാണ് മമ്മൂട്ടി-മോഹന്‍ലാല്‍ ഫാനുകള്‍ എന്ന് ശ്രീജിത്ത് കൊണ്ടോട്ടിയെപ്പോലുള്ളവര്‍ തെളിയിക്കുന്നു.

soorejkp said...

ഡിയര്‍ ഡോക്ടര്‍ ;; താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കള്ളമാണ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ താങ്കളുടെ ലേഖനത്തിന്റെ ഓരോ വരികളിലും വി എസ് ഇനോടുള്ള വിരോദം തുറന്നു കാണാം .പാര്‍ടി ഫ്രാച്റേന്‍ സ്റ്റേറ്റ് സെക്രടറി വിളിക്കുമ്പോള്‍ താങ്കള്‍ അതിനു മുന്നേ പാര്‍ട്ടി ചുമതലയുള്ള ഇഷ്ട്ടക്കരനുമായി ആലോചിക്കരുണ്ടല്ലോ.പിന്നെ ഒരു മനുഷ്യന്‍ എന്ന രീതിയില്‍ വി എസ് അടക്കമുള്ള പലേ നേതാക്കള്‍ക്കും തെറ്റുകള്‍ പറ്റാം. താങ്കളെ പോലെ ഉള്ള ആളുകള്‍ അത് പര്‍ത്യില്‍ ചര്‍ച്ച ചെയ്യുകായിരുന്നു വേണ്ടത്..ചടയനെ കണ്ടു ചെവിയില്‍ വി എസ് ഇന്റെ കുറ്റം പറയുന്നതിന് പകരം താങ്കള്‍ക്ക് പി ബി വരെയുള്ള ഉപരി കമ്മിറ്റി കള്‍ക്ക് ഒരു കാത്തു കൊടുക്കാമായിരുന്നു. താങ്കള്‍ അത് ചെയ്യാതെ ഇത്രയും പരസ്യമായി ഒരു ബ്ലോഗില്‍ വി എസ് ഇനെ പോലെ ഒരു പാര്‍ട്ടി ലീഡര്‍ റെ കുറിച്ച് എഴുതുന്നത്‌ താങ്കള്‍ക്ക് അട്യെഹതോടുള്ള ദേഷ്യത്തിന്റെ പ്രതിഫലനമയെ എനിക്ക് തോന്നുന്നുള്ളൂ എന്ന് പറഞ്ഞാല്‍ ഞാന്‍ അട്യേഹത്തിന്റെ ഫാന്‍ ആണ് എന്ന് പറഞ്ഞേക്കരുത്.. പിന്നെ തകള്‍ മാത്രം നല്ലവരും വാരിയര്‍ സര്‍ ഉള്‍പ്പെടെയുള്ള മറ്റു സഗക്കള്‍ മോശക്കാരും എന്ന് പറയുന്നത് എന്തോ ചീഞ്ഞു നാറുന്നുണ്ട് താങ്കളുടെ ഭാഗത്തും എന്ന് ചിന്തിക്കാന്‍ തോന്നിപ്പിക്കുന്നു.. അവസാനം ഉള്ള താങ്കളുടെ വാചകങ്ങളില്‍ നിന്നും എനിക്ക് തോന്നുന്നത് വല്ല നല്ല സ്ഥലത്തും താങ്കളെ പരിഗണിച്ചിരുന്നു എങ്കില്‍ തകള്‍ ക്ക് ഇത്രേം പ്രോബ്ലെംസ് ഉണ്ടാവുമായിരുന്നില്ല എന്നാണ് .. ഇനിയെങ്ങിലും താങ്കള്‍ ദയവു ചെയ്തു ഇത്തരത്തിലുള്ള പ്രചരണം മാറ്റി ( ഇത് എന്തായാലും പാര്‍ട്ടി യെ നന്നക്കനുല്ലതല്ല ) പാര്‍ട്ടി രീതിയില്‍ പ്രതികരിക്കു. വി എസ് ജീവനോടെ തന്നെ ഉണ്ട് .. പാര്‍ട്ടി ഉപരി ഖടകത്തിനു കത്ത്‌ കൊടുക്കാമല്ലോ താങ്കള്‍ക്ക്.... അത് ചെയ്യ് അല്ലാതെ "വൈര്യ നിര്യാതന ബുദ്ദിയോടെ പ്രവര്തിക്കല്ലേ "....

Unknown said...

സര്‍ താങ്കള്‍ ഇപ്പോഴും ഒരു പാര്‍ടി മെമ്പര്‍ ആണ് എന്ന് ഞാന്‍ കരുതുന്നു , ആ സ്ഥാനത് ഇരുന്നു കൊണ്ട് പൊതു വേദികളില്‍ പാര്‍ടി നേതാവിന് എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ ?????????

Unknown said...

സൂരജിനെപ്പോലെയുള്ളവര്‍ വായിക്കുന്നത് എവിടം കൊണ്ടാണാവോ? ഒരു നേതാവ് വൈരനിര്യാതന ബുദ്ധിയോടെ വിവേചനപരമായി പ്രവര്‍ത്തിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വ്യക്തിവിരോധമായും സ്ഥാനമോഹമായും വ്യാഖാനിക്കുന്നത് വി.എസിനോടുള്ള അന്ധമായ ആരാധനയല്ലാതെ മറ്റൊന്നുമല്ല. റഫീഖിന് പാര്‍ട്ടി അച്ചടക്കത്തിലാണ് നോട്ടം. ജീവിച്ചിരിക്കുന്ന നേതാവിന്റെ പടം വെച്ച് വോട്ട് ചോദിക്കുന്ന പ്രവണത പുതിയതാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും അച്ചടക്കം ലഘിച്ചെന്ന് ഇക്കൂട്ടര്‍ പറയും. ഇവര്‍ക്ക് പാ‍ര്‍ട്ടിയല്ല വ്യക്തിയാണ് പ്രധാനം. പാ‍വം വി.എസ്. ഫാനുകള്‍!

ശ്രീജിത് കൊണ്ടോട്ടി. said...

ബഹുമാനപ്പെട്ട മുഹമ്മദ്‌ അലി സാര്‍.. ഞാന്‍ ഇട്ട കമന്റുകള്‍ താങ്കള്‍ ഇവിടെ പ്രസിധീകരിച്ചിടില്ല. ഇത് ശരിയായ സമീപനം ആണോ? വളരെ മാന്യമായി തന്നെ ആണ് കാര്യങ്ങള്‍ എഴുതിയത്. സാര്‍ സി.പി.ഐ-എം പാര്‍ട്ടി മെമ്പര്‍ ആണോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു?

ശ്രീജിത് കൊണ്ടോട്ടി. said...

സാര്‍.. താങ്കളുടെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ പേജില്‍ ഒരു സി.പി.എം മെമ്പര്‍ എന്ന് എഴുതിയത് കണ്ടു. അതുകൊണ്ട് ചോദിച്ചതാണ്. ദയവായി തെറ്റിദ്ധരിക്കരുത്. (Political Views Member of CPI[M])

പതിമൂന്നാം തീയതി ആണ് തിരഞ്ഞെടുപ്പ്‌. കേരളം മുഴുവന്‍ വി.എസ്-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എം മെമ്പര്‍ എന്ന് അവകാശപ്പെടുന്ന താങ്കള്‍ കുഞ്ഞാലിക്കുട്ടിയെ, രേമേഷ്‌ ചെന്നിത്തലയെ എല്ലാം വെല്ലുന്ന രീതിയില്‍, വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ ആയി, അല്ലെങ്കില്‍ വി.എസ് എന്ന ജനകീയ നേതാവിന് കേരളീയ പൊതു സമൂഹം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയില്‍ അസൂയ പൂണ്ട് വലതുപക്ഷ ജിഹ്വകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ അല്ലെ? താന്‍ ഒരു മാര്‍ക്സിസ്റ്റ്‌ ആണ് സ്വയം അവകാശപ്പെടുന്ന, പാര്‍ട്ടി മെമ്പര്‍ ആണെന്ന് പറയുന്ന ആള്‍ക്ക് വി.എസ്-ന്റെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ ആവുന്നതെങ്ങനെ. സി.പി.എം-ലെ അനിഷേധ്യ നേതാവായ സഖാവ്. വി.എസ്-നെതിരെ ചന്ദിക/മനോരമ/ വീക്ഷണം രീതികളില്‍ ലേഖനങ്ങള്‍ അടിച്ചു വിടുന്നതിനെ ഇടതുപക്ഷ വിരുദ്ധവും, തീവ്ര വലതുപക്ഷത്തിന് വേണ്ടിയുള്ള പാദസേവയും ആയി മാത്രമേ കാണാന്‍ ആവൂ.. വി.എസ് ആരാണ് എന്ന് ജനം തന്നെ വിലയിരുത്തട്ടെ. വിലയിരുത്തുന്നുമുണ്ടല്ലോ..!! ഇടതുപക്ഷത് നിലയുറപ്പിക്കുന്നു എന്ന് നടിച്ച് തീവ്ര വലതുപക്ഷത്തിന് വേണ്ടി പേനയുന്തുന്നത് പരിഹാസ്യം ആണ് എന്ന് പറയാതെ വയ്യ.. പലയിടത്തും ഈ "കോമണ്‍സെന്‍സ്" നെ കുറിച്ചാണ് ചര്‍ച്ച. ലീഗുകാരും, കൊണ്ഗ്രെസ്സ്-കാരും അവരുടെ വേദപുസ്തകം പോലെ ആണ് "ഈ കറകളഞ്ഞ കമ്മ്യൂണിസ്റ് (ഇത് അവരുടെ വിശേഷണം ആണ് കേട്ടോ) കാരന്റെ ബ്ലോഗിനെ കാണുന്നത്..

ഓടോ: കല്യാണസൌഗന്ധികം തുള്ളലില്‍ "കൂനന്‍ മദിക്കുകില്‍ ഗോപുരം കുത്തുമോ" എന്ന വരികള്‍ ഉണ്ട്. :)

paarppidam said...

വി.എസ്സിനെ പാര്‍ടി മെമ്പര്‍മാര്‍ പോലും പരസ്യമായി വിമര്‍ശിക്കുന്നു, ധൈര്യമായി വിമര്‍ശിക്കാലോ അല്ലേ. എന്നാല്‍ എന്തെങ്കിലും പരസ്യമായ വിമര്‍ശനം ശശിയുടെ കാര്യത്തില്‍ ഉണ്ടോന്ന് നോക്കിയേ? മാണിയന്‍ സിദ്ധാന്തം പോലെ വിമര്‍ശിക്കും തോറും ജനപിന്തുണ കൂടുന്ന ഒരു നേതാവായി വി.എസ് മാറിക്കൊണ്ടിരിക്കുന്നു. വി.എസ് പ്രസംഗിക്കുന്നിടത്ത് ഉണ്ടാകുന്ന ജനക്കൂട്ടത്തിന്റെ പകുതി പോലും എന്തുകൊണ്ട് കമ്യൂണിസ്റ്റു നേതാക്കന്മാര്‍ക്ക് കഴിയുന്നില്ലേ? ചിലര്‍ ഭംഗിയായ വാക്കുപയോഗിച്ച് കൊഞ്ഞനം കുത്തുന്നുണ്ട് നാട്ടിന്‍ പുറത്ത് ഇതിനെ കൂശുമ്പെന്ന് പറയും.

വി.എസ്സ് പാര്‍ട്ടി അച്ചടക്കം നേരിടുന്ന അല്ലെങ്കില്‍ പാര്‍ടി ഒരു പക്ഷെ പുറത്താക്കിയേക്കാവുന്ന ഒരാളാണെങ്കില്‍ എന്തിനു ഉറച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ അദ്ദേഹത്തെ തങ്ങളുടെ മണ്ഡലത്തില്‍ കൊണ്ടു നടന്ന് പ്രസംഗിപ്പിക്കണം. പ്രചാരണത്തിനു വി.എസ്സിനെ അങ്ങോട്ട് ഒഴിവാക്കുക്കൂടേ? മുട്ടിടിക്കുന്നുണ്ടാകും അല്ലേ?

പഴയ സവര്‍ണ്ണരുടേ സ്വഭാം തന്നെ. അടിയാളത്തിയെ ലൈംഗീകമായി ഉപയോഗിക്കാന്‍ കുഴപ്പമില്ല. പക്ഷെ പകലും പരസ്യമായും പരിഹസിക്കും തീണ്ടാപ്പാടകലേക്ക് മാറ്റിനിര്‍ത്തും.

ഇത്രയും എഴുതിയതിനു സഖാവ് വി.എസ് ഫാന്‍ എന്നു പരിഹസിച്ചെക്കാം എന്തായാലും ശ്രീമാന്മാര്‍ ജയരാജന്മാരുടേയും വലിയ നേതാവിന്റേയും ഫാന്‍ എന്നു പറയില്ലല്ലോ ഭാഗ്യം!!


വി.എസ്. മലമ്പുഴല്‍ തോറ്റാലും ഞാന്‍ ഒരിക്കലും അല്‍ഭുതപ്പെടില്ല.

vineetht said...

വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും
വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാകും.

ഒരു വര്‍ഷത്തിനു അപ്പുറം വി എസ് അപ്രത്യക്ഷന്‍ ആയി.......ഈ പറഞ്ഞ ഡോക്ടര്‍ എല്ലാം ആയി....പ്രവചനം ഫലിച്ചു

vineetht said...

വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും
വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാകു

one year after this blogging com: VS is out of Kerala politics,...thanks doctor for your fore sight..

sbramannian said...

വായിച്ചു......