Sunday, May 30, 2010

സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും

കെ.ഇ.എന്‍.കുഞ്ഞഹമ്മദ് ഒരിക്കല്‍ എഴുതി: “ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
സവര്‍ണ്ണഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് രീതികളോടൊപ്പം ഇസ്ലാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ കെ.ഇ.എന്‍. ഉയര്‍ത്തുന്ന വിമര്‍ശമാണിത്.

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെhttp://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചിലര്‍ ശഠിക്കുന്നു. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്

18 comments:

ശാശ്വത്‌ :: Saswath S Suryansh said...

very sensible... Hearty applauds...!!!

shaji.k said...

ഇര വാദത്തെ എതിര്‍ത്ത് ലേഖനം അവസാനം ഇര വാദത്തില്‍ എത്തി നില്‍ക്കുന്നു.

Anonymous said...

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം സാര്‍വ്വലൌകികവും സാര്‍വ്വജനീനവുമാണ്. ലോകത്തിന്റെ എല്ലാഭാഗത്തും മതനൂ‍നപക്ഷങ്ങളും ഭാഷാനൂ‍നപക്ഷങ്ങളും വംശീയന്യൂനപക്ഷങ്ങളും മുന്‍ വിധികളുടെയും (prejudices) വിവേചനത്തിന്റെയും(discrimination) ഇരകളാണ്. ഭൂരിപക്ഷാധീശത്വത്തിന്റെ പൊതുബോധം (commonsense) മാത്രം വെച്ചുപുലര്‍ത്തുന്നവരാണ് ഈ യാഥാര്‍ത്ഥ്യത്തെ ഇരവാദമെന്ന് പറഞ്ഞ് പുച്ഛിക്കുന്നത്.

Unknown said...

തികച്ചും കാലികപ്രസക്തവും ചിന്തനീയവുമായ വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചു..നന്ദി ഡോക്റ്റര്‍..

Anonymous said...

ഈ വര്‍ഗ്ഗീയ ചര്‍ച്ച അവസാനിപ്പിക്കൂ...!
-----------------------------
ഇര രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവുമെല്ലാം നടത്തുന്നത് വര്‍ഗ്ഗീയ വിഷം ഉള്ളില്‍ നിന്നും തലപൊക്കുന്നവരില്‍ നിന്നാണ്. 40 വയസിന് മുകളിലുള്ളവരാണ് ഇതെല്ലാം.
ഈ വര്‍ഗ്ഗീയ ചര്‍ച്ചകള്‍കൊണ്ട് സമൂഹത്തിന് ഒരു ഗുണവുമില്ല. ഇവിടെത്തെ ചെറുപ്പക്കാര്‍ പഠിക്കാനും ജോലി സമ്പാദിക്കുവാനും നെട്ടോട്ടമോടുകയാണ്. അവര്‍ക്കിടയില്‍ യാതൊരു വര്‍ഗ്ഗീയ വിവേചനവുമില്ല. അവരെ നിങ്ങളുടെ രീതിയില്‍ പരുവപ്പെടുത്താന്‍ നോക്കണ്ട.

paarppidam said...

സാമ്പത്തീക,രാഷ്ടീയ,വിദ്യാഭ്യാസ മേഘലകളില്‍ മുന്നിട്ടു നില്‍ക്കുകയും മാന്യമായ സാമൂഹിക ജീവിതം നയിക്കുകയും ചെയ്യുന്ന കേരളത്തിലെ മുസ്ലീം സമുദായത്തെ ഇരവാദികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആര്‍.എസ്സ്.എസ്സ്/ബിജെപി എന്നിവ അനുദിനം
ക്ഷയിച്ചുകൊണ്ടിരിക്കുന്ന (ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്ക് കിട്ടുന്ന വോട്ടിന്റെ നില നോക്കിയാല്‍ വ്യക്തമാകും) കേരളത്തില്‍ ഇത്തരം വാദങ്ങളിലൂടെ ഭൂരിപസ്ഖങ്ങള്‍ക്കിടയില്‍ കൂടെ വര്‍ഗ്ഗീയ ചിന്ത പടര്‍ത്തുവാന് ആണ് കെ.ഈ.എന്നിനെ പോലുള്ളവരുടെ
ബാലിശവും തെറ്റയതുമായ ഇരവാദവും,സ്വത്വ വാദവും ഉപകരിച്ചുള്ളൂ. ഗുജറാത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സാമൂഹിക അന്തരീക്ഷം ഉണ്ടായിട്ടും ഇവിടെ ഉയര്‍ത്തിയ ഇരവാദം തികച്ചും അര്‍ഥശൂ‍ന്യമാണെന്ന് അറിഞ്ഞിട്ടും അതിനെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നതിനു പുറകില്‍ ചിലരുടെ
ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ കേരളത്തില്‍ കെ.ഈ.എന്‍ ഒക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്ന/വന്ന സ്വത്വ രാഷ്ടീയ ചര്‍ച്ചകളില്‍ മറഞ്ഞിരിക്കുന്നത് ന്യൂനപ്ക്ഷ വര്‍ഗ്ഗീയതയുടെ
മുഖം ആയിരുന്നു എന്നും ഞാന്‍ ഭയപ്പെടുന്നു. സ്വത്വരഷ്ടീയ ചര്‍ച്ച യദാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഭീകരവാദികള്‍ക്ക് മറവായി.

chinnan chemmana said...

very infomative and timely.Era vadam in indian contecst i agree,in kerala social setup i disagree.
do continue your valuable efforts.

Anonymous said...

Paarppidam said: സാമ്പത്തീക,രാഷ്ടീയ,വിദ്യാഭ്യാസ മേഘലകളില്‍ മുന്നിട്ടു നില്‍ക്കുകയും മാന്യമായ സാമൂഹിക ജീവിതം നയിക്കുകയും ചെയ്യുന്ന കേരളത്തിലെ മുസ്ലീം സമുദായത്തെ ഇരവാദികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആര്‍.എസ്സ്.എസ്സ്/ബിജെപി എന്നിവ അനുദിനം
ക്ഷയിച്ചുകൊണ്ടിരിക്കുന്ന (ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്ക് കിട്ടുന്ന വോട്ടിന്റെ നില നോക്കിയാല്‍ വ്യക്തമാകും)

പാര്‍പ്പിടത്തിണ്റ്റെ കമണ്റ്റു കണ്ടാല്‍ അറിയാം പുള്ളിക്കാരനു കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ വിദ്യാഭ്യാസമായും സാബ്ബത്തികമായു വളരുന്നത്‌ വലിയ അസ്വസ്ത്‌തയായി അനുഭവപ്പെടുന്നു എന്ന്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപ്ക്ഷങ്ങളെ പോലെ തന്നെ കേരളത്തിലും അവര്‍ വെള്ളം കോരികളായും വിറകുവെട്ടികളായും തുടരണം എന്നു വാദിക്കുന്നത്‌ മിതമായി പറഞ്ഞാല്‍ 'വ്യാമോഹം' മാത്രമാണു. പുള്ളിയുടെ അടുത്ത പരാതി നോക്കുക. ആര്‍ എസ്‌ എസും ബി ജെ പിയും ഒാരോ തിരഞ്ഞെടുപ്പു കഴിയുബ്ബോഴും ക്ഷയിക്കുകയാണെന്ന് 'വോട്ട്‌' ശതമാനം കാണിക്കുന്നു. സ്വന്തം സ്താനാര്‍ത്ഥി നിന്നാല്‍ പോലും കചവടകണ്ണൂ മാത്രമുള്ള പരിവാരം തങ്ങളുടെ ഇംഗിതം തങ്ങളെക്കാള്‍ ശക്തിയോടെ നടപ്പാക്കും എന്നുള്ളവര്‍ക്ക്‌ വോട്ട്‌ 'കച്ചവടം' ചെയ്യുന്നെങ്കില്‍ അതിനും അരിശം ന്യൂനപക്ഷങ്ങളോടൊ?! ദൈവമില്ല, മതമില്ല, ജാതിയില്ല എന്നൊക്കെ ഉറക്കെ പറയുന്ന പിണറായി വിജയന്‍ പോലും എന്‍ എസ്‌ എസ്‌ ഒന്നു കണ്ണൂരുട്ടിയാല്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്‌ പുന:ക്രമീകരണത്തില്‍ നാം അതു കണ്ടതാണു. പോരാത്തതിനു വരും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള 'നബ്ബരു'മായി നടക്കുന്നു. ഒാടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്‍പേ, കൊള്ളാം. കേരളത്തിലെ ന്യുനപക്ഷങ്ങള്‍ കടല്‍ കടന്ന് ന്യത്യവ്രത്തിക്കേണ്ടി തങ്ങളുടെ ജീവിതം കരു പിടിപ്പിക്കാന്‍ ശ്രമിച്ചു (അല്ലാതെ എതെങ്കിലും ഗവണ്‍മെണ്റ്റുകള്‍ ന്യൂനപക്ഷങ്ങളെ സഹായിച്ചതോ ഉദ്ദരിച്ചതോ അല്ല. ഇപ്പോഴും അവരുടെ ഉന്നമത്തിനുവേണ്ടിയുള്‍ല ഒാരോ കമ്മീഷന്‍ റിപ്പോര്‍ട്ടും വിവിധ ഗവണ്‍മെണ്റ്റുകള്‍ മാറി മാറി വന്നിട്ടും കട്ടപ്പുറത്ത്‌ തന്നെ!!). ഭൂരിപക്ഷ സമുദായമാകട്ടെ തുടക്കത്തില്‍ 'കടല്‍' കടന്നുള്ള യാത്ര അശുഭകരമായി കരുതി സര്‍ക്കാര്‍ ജോലിയില്‍ അള്ളിപിടിച്ചു. അതുകൊണ്ടല്ലേ സഖാവേ, ഇപ്പോഴും അവര്‍ മാത്രം എത്‌ ഒാഫീസില്‍ ചെന്നാലും. പില്‍ക്കാലത്ത്‌ 'കടല്‍' യാത്രാ വിഘ്നം പലര്‍ക്കും മാറി. ഇപ്പോള്‍ വിദേശത്തും കൂടുതല്‍ ഈ പറഞ്ഞ ഒരു 'സ്വാധീനവുമില്ലാത്ത' ആളുകളാണു. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും 'മുറുമുറുപ്പ്‌' മാറുന്നില്ല. കഷ്ടം!!

paarppidam said...

പറഞ്ഞത് ഒന്ന് താങ്കൾ വ്യാഖ്യാനിച്ചു കൊണ്ടു വരുന്നത് മറ്റൊന്ന്.. ഞാൻ ഉദ്ദേശിച്ചത് കേരളത്തിലെ ന്യൂനപ്ക്ഷങ്ങളുടേയും ഗുജറാത്തുൾപ്പെടെ ഉള്ള ഇടങ്ങളിലെ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ഒരു നിലക്കും താരതംയം ചെയ്യാൻ പറ്റില്ല എന്നാണ്. ഞാൻ ഉദ്ദേശിച്ചത് അവർ സാമൂഹിക/രാസ്ഃടീയ/സാമ്പത്തെക/വിദ്യാഭ്യാസ രംഗത്ത് മുന്നേറി എന്നാണ്, ലളിതമായ ഭാഷയിൽ എഴുതിയിട്ടും അതിൽ അസ്വസ്തത/പരിഭവം/പരാതി പറഞ്ഞതായി തോന്നുന്ന്ന്നു എങ്കിൽ നല്ല നമസ്കാരം. ( ഒരിടത്തും അവർ മണലാരണ്യത്തിൽ പോയി കഷ്ടപ്പെടുന്നതിനെയും പണം ഉണ്ടാക്കുന്നതിനേയും മോശമായി പാരഞ്ഞിട്ടില്ല, മാത്രമല്ല അധ്വാനിച്ച് ജീവിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തിൽ പങ്കാളികൾ ആകുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു.)

എന്തിലും ഏതിലും വർഗ്ഗീയത ചികയുന്ന ഇരവാദം പോലുള്ള കേരളസമൂഹത്തിൽ യാതൊരു പ്രസക്തിയും ഇല്ലാത്ത
വിഷയം കൊണ്ടു വന്ന് അതിനെ സങ്കുചിത താല്പര്യാർഥം വ്യാഖ്യാനിച്ച ഒരു വിഭാഗം ബുജി.കളുടെ നിലപാടിനെ ആൺ` ഞാൻ വിമർശിച്ചത്. എന്നാൽ ഇത്തരം വിഷയങ്ങൾ വഴിതിരിച്ചും പാർപ്പിടം പറയുന്നത് വർഗ്ഗീയതയാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ല.

60-70 കാലഘ്ട്ടത്തിൽ ആണ് കേരളത്തിൽ നിന്നും കടൽ കടന്ന് ഗൾഫിലേക്ക് മലയാളി പോയിത്തുടങ്ങിയത്. എന്ന്‍ാൽ അതിനു ഒരു 80 കൊല്ലമെങ്കിലും മുമ്പ് തന്നെ കൊളമ്പ്(ശീലങ്കയിൽ) ചെത്താനും, വ്യാപാരം ചെയ്യാനു, തുന്നാനു, പഠിപ്പിക്കുവാനും ഒക്കെ മലയാളി പോയിട്ടുണ്ട്. അതുപോലെ മലേഷ്യ പോലുള്ള രാജ്യങ്ങലീലും മലയാളി ചെന്ന്നുപെട്ടിട്ടുണ്ട്. കടൽ കടക്കുന്നതിൽ അശുഭമായി കണ്ടിരുന്നത് വളരെ കുറച്ച് ബ്രാഹ്മണർ ആയിരുന്നു. (ക്ഷേത്രങ്ങലിൽ പൂജാദികർമ്മങ്ങളിൽ ഏർപ്പെട്ടിരുന്നവർ കടൽ കടക്കുവാൻ മടികാണിച്ചിരുന്നു) എന്നാൽ അവരിൽ പലരും പണ്ടേ കടൽ വഴി തന്നെ ആണ് ഇംഗ്ലണ്ടിലും മറ്റും പഠിക്കുവാൻ പോയിരുന്നത്.


തീർച്ചയായും ബി.ജെ.പിയുടെ ജനസ്വാധീനം പരിമിതമാണെന്ന് ആണ് സൂചിപ്പിച്ചത്. അവർ വോട്ടു മറിക്കുന്നു എന്ന് ബി.ജെ.പിയുടെ സമ്മുന്നത നേതവായിരുന്ന അന്തരിച്ച കെ.ജി മ്‍ാ‍രാരുടെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

ആൾക്കാർ സ്ഥലത്തില്ലാത്തതിനും പി.എസ്.സി പരീക്ഷ എഴുതാത്തതിനും ഞാൻ എന്തു പിഴച്ചു?

Anonymous said...

Paarppidam: "ആൾക്കാർ സ്ഥലത്തില്ലാത്തതിനും പി.എസ്.സി പരീക്ഷ എഴുതാത്തതിനും ഞാൻ എന്തു പിഴച്ചു?"
മേല്‍പറഞ്ഞ വരിയിലും ആ 'സവര്‍ണ പരിഹാസം' വ്യക്തമാണു. ഒന്ന്‌ ചോദിച്ചോട്ടെ (താങ്കള്‍ തെറ്റായ രീതിയിലല്ല ഉദ്ദേശിച്ചതെന്നും വിദേശത്തുപോയി കഷ്ടപെട്ടവരെ ബഹുമാനിക്കുന്നെന്നും മനസ്സിലാക്കികൊണ്ട്‌ തന്നെ) ദാരിദ്യ്രത്തിലും ഒരു നേരത്തെ 'കഞ്ഞിക്കും' വേണ്ടി അലയുന്നവന്‍ എവിടന്നാണു ഹേ പി എസ്‌ എസി പരീക്ഷയെ കുറിച്ച്‌ ചിന്തിക്കുന്നത്‌. പള്ളിക്കൂടത്തില്‍ പോയാല്‍ തന്നെ വിശപ്പിനു പരിഹാരമില്ലാത്തവണ്റ്റെ മുന്‍പിലാണു പി എസ്‌ എസി പരീക്ഷ!. അവണ്റ്റെ ചിന്ത എന്ത്‌ ജോലിയെടുത്താണെങ്കിലും അന്നത്തിനു വക കാണണം ജീവിക്കണം അത്രയേ ഉണ്ടായിരുന്നുള്ളൂു. (നമ്മുടെ സ്കൂളുകളിലൊക്കെ 'ഉച്ചകഞ്ഞി' എന്ന എര്‍പ്പാടു തുടങ്ങിയതു തന്നെ ഇത്തരം ആളുകളുടെ വിശപ്പ്‌ മാറ്റാന്‍ വേണ്ടിയായിരുന്നു. 'ഉചകഞ്ഞി' കണ്ടിട്ടെങ്കിലും പാവങ്ങള്‍ വിദ്യാലയത്തില്‍ വരാന്‍ വേണ്ടിയായിരുന്നു.) ഇന്ന്‌ കാലം മാറി പണ്ട്‌ ജീവിക്കാന്‍ വേണ്ടി കടല്‍ കടന്നവരൊക്കെ ദൈവത്തിണ്റ്റെ അനുഗ്രത്താല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ പ്രാപ്തരായി. വിശപ്പ്‌ ഒന്നടങ്ങുകയും പ്രാഥമിക വിദ്യ നേടുകയും ചെയ്ത പലരും താങ്കളുടെ പി എസ്‌ എസി പരീക്ഷകള്‍ എഴുതുകയും വിജയം നേടുകയും ചെയ്തു. അങ്ങിനെയാണു ഇപ്പോള്‍ ചില തസ്തികകളിലെങ്കിലും ന്യൂനപക്ഷക്കാരന്‍ നിയമിതനായത്‌. അപ്പോള്‍ തുടങ്ങി പഴയ ക്രിമി കടി. ഒരുകാലത്ത്‌ ഭൂരിപക്ഷ സമുദായത്തിനു കണക്കില്ലാത്ത (ഇപ്പോഴും ഉണ്ട്‌ പക്ഷേ, 'കണക്കില്ലാത്ത' സബ്ബത്ത്‌ ഇല്ലെന്നും കാണുന്നവരെയൊക്കെ ഭോഗിക്കാന്‍ കഴിയില്ലെന്നും മാത്രം) സബ്ബത്തുണ്ടായിരുന്നപ്പോള്‍ (ന്യുനപക്ഷക്കാരന്‍ വിശപ്പ്കൊണ്ട്‌ അലഞ്ഞു നടന്നിരുന്ന കാലം) മ്രിഷ്ടാന്നം ഭുജിച്ചും കാണുന്നവരെയൊക്കെ ഭോഗിച്ചും നടന്നു. ഇപ്പോള്‍ തിരിഞ്ഞു നോക്കുബ്ബോള്‍ ന്യൂനപക്ഷക്കാരനും സമൂഹത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്‌ കാണുബ്ബോള്‍ വീണ്ടും അവണ്റ്റെ 'സവര്‍ണ' ബോധം തലപൊക്കുന്നു. കേരളത്തിലെ ന്യുനപക്ഷം ഗുജറാത്തിലേ അവസ്ഥയിലല്ലേ എന്ന് നിലവിളിക്കുന്നു. സത്യമാണു ഇവിടത്തെ ന്യുനപക്ഷം ഗുജറാത്തിലേതിനു സമാനമല്ല. അങ്ങിനെയാവണം എന്ന് നിര്‍ബന്ധമുള്ളവര്‍ അതിനു വേണ്ടി കൈകാലിട്ടടിച്ചിട്ട്‌ കാര്യമില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ന്യുനപക്ഷമാവാന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെ തല്‍ക്കാലം കിട്ടില്ല. അതുകൊണ്ടാണു സംഘ്പരിവാര്‍ ഇറക്കുന്ന ഉമ്മാക്കികള്‍ കേരളത്തില്‍ ചിലവാകാത്തത്‌.

enaranz said...

സ്വത്വ ചര്‍ച്ചകളിലൂടെ യദാര്‍ഥത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നത് തികഞ്ഞ ന്യൂനപക്ഷ വര്‍ഗ്ഗീയത തന്നെ ആയിരുന്നു. കമ്യൂണിസ്റ്റ്-മാര്‍ക്കിസ്റ്റ് തത്വമനുസരിച്ച് വര്‍ഗ്ഗത്തിനാണ്‍്
വര്‍ഗ്ഗീയതയ്ക്കല്ല പ്രാധാന്യം. ഇടക്കാലത്ത് ഇരവാദത്തെ മാര്‍ക്കിസ്റ്റു പാര്‍ടിയും അനുകൂലിച്ചത് ഒരു പക്ഷെ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുവാന്‍ ആയിരിക്കും. ഈ പഴുതുപയോഗിച്ച്
വര്‍ഗ്ഗീയവാദികള്‍ പാര്‍ടിയില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിരിക്കാം. അത് തിരിച്ചറിയാതെ പോയത് അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും അറിയാതെ നടിച്ചതും മേല്‍പ്പറഞ്ഞ
മലപ്പുറം അജണ്ടയുടെ ഭാഗമായിരിക്കാം. പി.ഡി.പിയുമായും ജമാ അത്തുമായും ഉള്ള അടുപ്പവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം കണ്ടു. ഇനി ഇരുകൂട്ടരും പരസ്പരം ചെളിവായിയെറിയും
മൃദുഹിന്ദുത്വത്തിലേക്ക് മാര്‍ക്കിസ്റ്റു പാര്‍ടി നീങ്ങുന്നു എന്നതിന്റെ ലക്ഷണമാണ് പഴയ സഹകാരികളെ തള്ളിപ്പറയുന്നത്. ഈ തന്ത്രം ആദ്യമായല്ല ഇവര്‍ പ്രയോഗിക്കുന്നത്. “ഞങ്ങള്‍ സദ്ദാമിനൊപ്പം നിങ്ങളോ?”
കേള്‍ക്കേണ്ട താമസം സ്വത്വബോധം ഉണര്‍ന്നവര്‍ അണിനിരന്നു. വംശീയമായ വിരോധവും ആശയപരമായ വിരോധവും ഒന്നു ചേര്‍ന്നു. എന്നാല്‍ മോരും മുതിരയും പോലെ ആണ്
മാര്‍ക്കിസവും “സ്വത്വ ബോധം” ഒന്നുമാത്രം കൈമുതലായവരും ഉള്ള കൂട്ടു ചേരല്‍. ആശയങ്ങളും വസ്തുതകളും വിളിച്ചു പറയുന്നവരെ സഹിക്കുവാന്‍
ഒട്ടും സഹിഷ്ണുതയില്ലാത്തവര്‍ ആണ് മേല്പറഞ്ഞ രണ്ടു കൂട്ടരും എന്ന് പാലേരി മുതല്‍ ദാ ഇതിന്റെ തൊട്ടു മുകളില്‍ കമന്റിട്ടവന്‍ വരെ വ്യക്തമാക്കുന്നു.

ഗുജറാത്തിലെയും കേരളത്തിലേയും മുസ്ലീം സമുദായത്തിന്റെ അവസ്ഥ ഒന്നല്ലെന്ന് ഏതു പൊട്ടനും തിരിച്ചറിയും. സ്വത്വ ചര്‍ച്ചകള്‍ക്കു മറവില്‍ ചില ബുദ്ധിജീവികള്‍ക്കും
വര്‍ഗ്ഗീയ തീവ്രവാദികള്‍ക്കും ഒക്കെ ഇത് ഒരു ജനതയെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഉള്ള ആയുധമായി എന്നു മാത്രം.


ചരിത്ര ബോധം ഇല്ലാത്ത വര്‍ഗ്ഗീയ പ്രചരണത്തിനുള്ള “സ്വത്വ ബോധം” മാത്രം കൈമുതലായുള്ള അസഹിഷ്ണുവായ അനോണിയും പാര്‍പ്പിടവും തമ്മില്‍ ഉള്ള നിലവാരം ഇല്ലാത്ത ചര്‍ച്ചയില്‍
പറഞ്ഞ കാര്യത്തില്‍ ഒരു സംശയം. ഉച്ചക്കഞ്ഞി ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയതതായിരുന്നോ?
ദളിതുകള്‍ ഒക്കെ പുറത്താണോ?

Anonymous said...

enaranz : "ഉച്ചക്കഞ്ഞി ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയതതായിരുന്നോ? ദളിതുകള്‍ ഒക്കെ പുറത്താണോ?

കൂടുതല്‍ ചര്‍ചിച്‌ സമയം കളയാന്‍ താല്‍പര്യമില്ലെന്നറിയിച്ചുകൊണ്ടു തന്നെ ഒരൊറ്റകാര്യം മാത്രം പറയുന്നു. ന്യൂനപക്ഷം എന്നുള്ളതെ എന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുസ്ളീങ്ങള്‍ മാത്രമല്ല ന്യുനപക്ഷം. ക്രിസ്ത്യാനികള്‍, ദലിതുകള്‍, ആദിവാസികള്‍ ഇവരൊക്കെ ഉള്ള സമൂഹത്തെയാണു ഞാന്‍ 'ന്യൂനപക്ഷം' എന്ന് വിളിക്കുന്നത്‌. എന്നാല്‍ താങ്കളുടെ മേല്‍കമണ്റ്റ്‌ കണ്ടാലറിയാം താങ്കള്‍ അത്‌ 'മുസ്ളീങ്ങള്‍' എന്ന് മാത്രമായി മനസ്സിലാക്കിയിരിക്കുന്നു. ഉച്ചകഞ്ഞിയുടെ കാര്യത്തിലും ഞാന്‍ "പാവങ്ങളെ" ആകര്‍ഷിക്കാന്‍ എന്നാണു പറഞ്ഞത്‌ (പാവങ്ങള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത അഷ്ടിക്കു വകയില്ലാത്തവന്‍ എന്നര്‍ത്ഥത്തില്‍, അതില്‍ ദലിതനും ആദിവാസിയും ഒക്കെ പെടും) പിന്നെ, താങ്കള്‍ ശരിയായ വിധം ചിന്തിക്കാത്തതിനും കാര്യങ്ങള്‍ മനസ്സിലാക്കാത്തതിനും ഈ 'അസഹിഷ്ണുവായ' അനോണി എന്തു പിഴച്ചു?!

chithrakaran:ചിത്രകാരന്‍ said...

നല്ല പോസ്റ്റ്.
ആശംസകള്‍ !!!
കമന്റുകള്‍ വായിച്ചില്ല.

K@nn(())raan*خلي ولي said...

ഇനിയിതിനെ 'ചത്ത'രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ മതിയോ സാര്‍?

Anonymous said...

Read this article also:
പി കെ പോക്കറിന്റെ സ്വത്വ രാഷ്ട്രീയ ലേഖനം

sandehi said...

സ്വവർഗ്ഗരതിക്കാരുടെ, ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്നം ഒരു സ്വത്വപ്രശ്നമല്ലേ.അതിനേ കെ ഇ എൻ അടക്കമുള്ളവർ ബൂർഷ്വാരാജകവാദമോ സാമ്രാജ്യത്വ ജീർണ്ണലൈഗികതയോ ആണ്‌.ഹമീദ്‌ ചേന്നമംഗലൂരിന്റെ നിലപാടെന്താണെന്നറിയില്ല.സി പി എം ഇതിനെ ഇനിയും പൂർണ്ണമായി അംഗീകരിച്ചിട്ടില്ല.സ്വത്വവാദമാർക്ക്സിറ്റുകൾ ഹമീദിനെപ്പോലെ കാപട്യം പുലർത്തുന്നു.
എല്ലാത്തിനെയും വർഗ്ഗത്തിലേക്കൊതുക്കാൻ കഴിയില്ല.അത്‌ വർഗ്ഗന്യൂനീകരണമാണ്‌.മാർക്ഷിസ്റ്റുകാർ ശുദ്ധതൊഴിലാളിവർഗ്ഗമായി ഗണിക്കുന്നത്‌ ആധുനിക വ്യവസായതൊഴിലാളികളെയാണ്‌.ഇന്ത്യയെ പോലുള്ള പ്രാങ്ങ്‌ മുതലാളിത്തത്തിന്റെ സമ്മിശ്രസാമൂഹിക ഘടന നിലനിൽക്കുന്ന സമ്മൂഹങ്ങളേ സ്റ്റേറ്റ്‌ മുതലാളിത്തത്തിലൂടെയോ കൂർപ്പാറേറ്റ്‌ മുതലാളിത്തത്തിലൂടെയോ സോഷ്യലിസത്തിലൂടെയോ ജനാധിപത്യ വിപ്ലവത്തിലൂടെയോ വർഗ്ഗ ഏകീകരണം നടത്താമെന്ന് കരുതുന്നത്‌ അസംബന്ധമാണ്‌.മാത്രമല്ല അത്‌ സമഗ്രാധിപത്യമോ ഫാഷിസമോ ആണ്‌.
സ്വത്വം എന്നത്‌ ഒരു പ്രത്യേക കാൽത്തിലോ സാഹചര്യത്തിലോ ഉറച്ചുപോയ ഒന്നല്ല.അതിന്റെ സ്വഭാവം നിരന്തരം മാറും.
തന്നെയുമല്ല ഒരു സ്വത്വത്തിനുള്ളിൽ അതിനെ ഭേദിക്കുന്ന മറ്റ്‌ പലസ്വത്വങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കും.
തൊഴിലാളിവർഗ്ഗത്തിനുള്ളിൽ സ്ത്രീക്ക്‌ വേറിട്ടൊരു അസ്തിത്വം നിലനിൽക്കുന്നതെന്നതെന്തുകൊണ്ട്‌?
തൊഴിലാളിവർഗ്ഗ ദളിതനും മുസ്ലിമിനും സ്ത്രീകും ലൈഗികന്യൂനപക്ഷത്തിനും അതിനുള്ളിൽ പ്രത്യേക അസ്തിത്വമുണ്ട്‌.മുതലാളിത്തത്തിന്റെ മേൽപ്പുരസൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളാണ്‌ ഇതിന്റെ സംഘർഷാത്മകതവർദ്ധിപ്പിക്കുന്നത്‌.

സ്ത്രീസംവരണബില്ല് പാസാകുമ്പോൾ സുഷമാസ്വരാജും വൃന്ദാകാരാട്ടും സന്തോഷം കൊണ്ട്‌ കെട്ടിപ്പിടിച്ചു പോകുന്നത്‌ ചില നിമിഷങ്ങളിൽ അത്‌ മേൽക്കൈ നേടുന്നത്‌ കൊണ്ടാണ്‌.
ഗുജറാത്ത്കലാപസമയത്ത്‌ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായ മുസ്ലിമും ഇരയാക്ക്പെട്ടു.ചിലസാമൂഹ്യസന്ദർഭങ്ങളിൽ മതേതരം-വർഗ്ഗീയം,തൊഴിലാളി-മുതലാളി തുടങ്ങിയ സ്ഥൂലസ്യത്വങ്ങളെ മറികടക്കുന്ന അവസ്ഥ ഉണ്ടാകും.ജാതി വിവേചനവും ഭൂരിപക്ഷഫാസിസവും പുരുഷാധിപത്യവും ലൈംഗികഭൂരുപക്ഷപൊതുബോധവും നിലനിൽക്കുന്നേടത്തോളം കാലം ഈ സ്വത്വങ്ങളുടെ അസ്തിത്വത്തെ നിഷേധിക്കാൻ കഴിയില്ല.
ശുദ്ധതൊഴിലാളിവർഗ്ഗം-മുതലാളിവർഗ്ഗം എന്നൊന്നില.മാർക്ഷിസ്റ്റുകാർ വങ്കിട മുതലാളിവർഗ്ഗത്തെ പോലും വിഭാഗീകരിക്കുന്നുണ്ട്‌.ദേശീയ ബൂർഷാസി,അല്ലാത്തവർ,പിന്നെ ചെറുകിട ഇടത്ത്രം എന്നൊക്കെ.പെറ്റിബൂർഷാസിക്കും മാർക്ഷിസ്റ്റ്പാഠപുസ്തകത്തിൽ നിരവധി ഉപവിഭാഗങ്ങളുണ്ട്‌.തൊഴിലാളിവർഗ്ഗത്തിലും ഉണ്ട്‌.ഇതൊക്കെ എന്ത്‌ കൊണ്ട്‌ നിലനിൽക്കുന്നു? അതേ സാഹചര്യത്താൽ സ്വത്വവൈരുദ്ധ്യങ്ങളും നിലനിൽക്കും.
തൊശ്ശ്ഹിലാളിവർഗ്ഗസർവ്വാധിപത്യം നിലവിൽ വന്നാലും കർഷക-തൊഴിലാളി,സ്ത്രീ-പുരുഷ,അങ്ങനെ തുടങ്ങി പലവൈരുധ്യങ്ങളും ദീർഗ്ഘകാലം നിലനിൽക്കും എന്ന് മാർക്ഷിസ്റ്റുകൾ തന്നെ സമ്മതിക്കുന്നതാണല്ലോ.

അപ്പോൾ സ്വത്വപ്രശ്നം ഒരു കെ ഇന്നിലും ഒതുങ്ങി നിൽക്കുന്നതല്ല. അതിന്‌ കൂടുതൽ ആഴവും പരപ്പും അന്വേഷിക്കേണ്ടതിണ്ട്‌.
ജമാത്തെ ഇസ്ലാമി ഒരു സ്വത്വത്തേയും പ്രതിനിധാനം ചെയ്യുന്നില്ല.അത്‌ സ്വത്വനിഷേധിയായ ഒരു സമഗ്രാധിപത്യകാഴ്ചപ്പാടാണ്‌.
സ്വത്വങ്ങൾ പരസ്പരവും അതിനകത്തും തലങ്ങും വിലങ്ങും വിഭജിക്കപ്പെട്ടിരിക്കുന്നു.സ്വത്വങ്ങൾക്കകത്ത്‌ നടക്കുന്ന ജനാധിപത്യസംഘർഷങ്ങളെ അടിച്ചൊതുക്കാതെ പൊതുജനാധിപത്യവൽക്കരണവുമായി അതിനെ കണ്ണിചേർക്കുകയാൺ വേണ്ടത്‌.
പരിഹരിക്കപ്പേടാത്ത സ്വത്വ സംഘർഷമാണ്‌ ഇപ്പോൾ കിർഗ്ഗിസ്ഥാനിൽ കലാപമായി പൊട്ടിത്തെറിക്കാൻ കാരണമോ ഉപകരണമോ ആയത്‌. ഇസ്ലാമിനും കമ്യൂണിസത്തിനും സ്തൂലതലത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല ഇത്‌.

Anonymous said...

the identity qestions cannot be taken up sincerely by communists.they cannot solve it.example is kirgistan.totalitarians like communists,islamists and hinduthvavadis use identity issues for power/politican gain.
read my blog for details on KEN and hameed.both are hypocrats.

സ്വത്വവാദി said...

Sorry doctor,
delete my former comment and publish this one.
the communist cannot solve identity issues democraatically.they have no sincere approach on identity question.because they are totalitarians like islamists and hinduthva.all of them use identity isues for power.see what haappens in kirgisthan.
read my blog on KEN/hameed polemics.both are hypocrats