Wednesday, September 16, 2009

രോഗിയുടെ കഴുത്ത് അറുക്കുന്ന ഡോക്ടര്‍

തിരുവനന്തപുരം നഗരത്തിലെ ഒരു സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അനാവശ്യമായി എം.ആര്‍.ഐ.സ്കാന്‍ പോലുള്ള ചെലവേറിയ പരിശോധനകള്‍ നടത്തിച്ച് രോഗികളെ കൊള്ളയടിക്കുന്നത് ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു. ഒരു എം.ആര്‍.ഐ.സ്കാന്‍ ചെയ്യാന്‍ അയ്യായിരത്തിനുമേലാണ് ഫീസ്. ആവശ്യമില്ലാതെ സ്കാന്‍ ചെയ്യാന്‍ രോഗിയെ നിര്‍ബ്ബന്ധിച്ച ഡോക്ടര്‍ക്ക് 1500 രൂപ കിക്ക് ബാക്ക് കിട്ടും! ഇത്തരം കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ തടിതപ്പുന്ന ഒരു ആപ്തവാക്യമുണ്ട്. “എല്ലാ ഡോക്ടര്‍മാരും ഇത്തരം അനാശാസ്യവും അധാര്‍മ്മികവുമായ പ്രാക്റ്റീസ് ചെയ്യുന്നില്ല.” യഥാര്‍ത്ഥത്തില്‍ വാര്‍ത്താചാനല്‍ പുറത്ത് കൊണ്ടുവന്നത് ചികിത്സാരംഗത്ത് നടക്കുന്ന അധാര്‍മ്മികവും അനാശാസ്യവുമായ പ്രവര്‍ത്തന-മഞ്ഞുമലയുടെ തുമ്പ് (tip of the iceberg) മാത്രമാണ്.

ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളായ ഡോക്ടര്‍മാര്‍ക്ക് പ്രചോദനം നല്‍കുന്നത് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ എടുക്കുന്ന അധാര്‍മ്മിക നിലപാടുകളാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി തുടങ്ങിയവയാണ് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍. ഐ.എം.എ.എന്ന പൊതു പ്രൊഫഷണല്‍ സംഘടന കൂടാതെ ഓരോ സ്പെഷ്യാലിറ്റിയിലും പെട്ട ഡോക്ടര്‍മാര്‍ക്കും പ്രൊഫഷണല്‍ സംഘടനകളുണ്ട്. കൊക്കോള കമ്പനിയില്‍ നിന്നും വലിയതുക കോളയുടെ പരസ്യത്തിനായി ഐ.എം.എ. കൈപ്പറ്റിയ കാര്യം പുറത്ത് വന്നത് അടുത്തയിടെയാണല്ലോ.

ഡോക്ടര്‍മാരുടെ സംഘടനകളുടെ സമ്മേളനങ്ങള്‍ നടത്താനുള്ള ചെലവിലേക്ക് സംഭാവനകള്‍ നല്‍കാന്‍ മരുന്നുകമ്പനികള്‍ മത്സരിക്കുകയാണ്. സമ്മേളനങ്ങളുടെ രാവുകള്‍ മദ്യത്തില്‍ മുക്കുന്നതും മരുന്നുകമ്പനികള്‍ തന്നെ.

അടുത്തയിടെയുണ്ടായ അനുഭവം പറയട്ടെ. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകത്തിന്റെ സമ്മേളനം കണ്ണൂരില്‍ നടന്നു. 25 വര്‍ഷത്തില്‍ കൂടുതല്‍ കാലം ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ച മനോരോഗചികിത്സകരെ ആദരിക്കുന്ന ഒരു പരിപാടി കൂടി സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് നല്ലൊരു കാര്യമാണെന്ന് 35 കൊല്ലം ഈ രംഗത്ത് പ്രവര്‍ത്തിച്ച എനിക്കു തോന്നിയത് സ്വാഭാവികം. പക്ഷേ, പരിപാടി നടത്തിയത് മരുന്നു കമ്പനി മദ്യത്തില്‍ മുക്കിപ്പിടിച്ച രാത്രിയില്‍! മദ്യലഹരിയുടെ വഴുവഴുപ്പില്‍ ഒരു ഭാരവാഹി “മുതിര്‍ന്ന” മനോരോഗചികിത്സകന്റെ പേര് ‘വിഴിക്കുന്നു’. ചികിത്സകനെ ആടി നില്‍ക്കുന്ന മറ്റൊരു ഭാരവാഹി പൊന്നാടയണിയിക്കുന്നു. എന്റെ പേരു വിളിക്കുമ്പോള്‍ പോകാതെ ജുഗുപ്സാവഹമായ ഈ ചടങ്ങിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ഞാന്‍ മനസ്സില്‍ കണ്ടത് അവര്‍ മാനത്ത് കണ്ടിട്ടെന്നോണം എന്റെ പേര് വിളിച്ചില്ല! മദ്യലഹരിയില്‍ വിട്ടുപോയതാകാം!

കമ്പനിയുടെ മരുന്നുകള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഫീസ് കൊടുക്കുക, പ്ലെയിന്‍ ടിക്കറ്റ് വാങ്ങിക്കൊടുക്കുക, പഞ്ചനക്ഷത്രഹോട്ടലുകളില്‍ താമസസൌകര്യം സൌജന്യമായി ഏര്‍പ്പെടുത്തിക്കൊടുക്കുക, കുടുംബാംഗങ്ങള്‍ക്കായി വിനോദയാത്രകള്‍ സംഘടിപ്പിക്കുക തുടങ്ങിയുള്ള അനാശാസ്യപ്രവൃത്തികളും മരുന്നു കമ്പനികള്‍ ചെയ്യുന്നു; അഥവാ ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെക്കൊണ്ട് ചെയ്യിക്കുന്നു. പ്രാക്ടീസ് കൂടുതലുള്ള ഡോക്ടര്‍മാര്‍ക്ക് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്‍കാനും മരുന്നുകമ്പനികള്‍ മത്സരത്തിലാണ്. ഇത്തരം കാര്യങ്ങളൊന്നും പൊതുജനങ്ങളെ ബാധിക്കുന്നില്ലല്ലോ എന്നാണ് വാദമെങ്കില്‍ തെറ്റിപ്പോയി. അനാവശ്യമായ പരിശോധനകള്‍ ലാബറട്ടറികളുടെയും സ്കാന്‍ കമ്പനികളുടെയും പ്രേരണയില്‍ ചെയ്യുമ്പോള്‍ തന്നെ മരുന്നുകമ്പനികളുടെ പ്രേരണയില്‍ അനാവശ്യമായ മരുന്നെഴുത്തും നടക്കുന്നു. മാത്രവുമല്ല ചികിത്സാരംഗത്താകെ അധാര്‍മ്മികത കൊടികുത്തി വാഴാന്‍ ഇതിടയാക്കുന്നു. അധാര്‍മ്മിക ചികിത്സാ രീതികള്‍ (unethical practices) അവലംബിക്കുന്നത് തെറ്റല്ലെന്ന അവബോധം ഡോക്ടര്‍മാരില്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.

1857 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തതോടെ കമ്പനി ഭരണം അവസാനിച്ചെന്ന് പറയുന്നു. ചികിത്സാരംഗത്തെ ‘കമ്പനി ഭരണം’ ഇന്നും തുടരുന്നു.

5 comments:

ea jabbar said...

ഏഷ്യാനെറ്റിന് അഭിനന്ദനങ്ങള്‍ ...!

മാധ്യമങ്ങള്‍ നീതിയുടെ കാവല്‍ക്കാരാകട്ടെ...!!

Unknown said...

പരിധിയില്ലാത്ത പണാര്‍ത്തി ബാധിച്ച സമൂഹം. ഇന്നത്തെ കുട്ടികള്‍ വളരുമ്പോള്‍ അന്ന് ഇവിടെ മനുഷ്യന് ജിവിയ്ക്കാന്‍ കഴിയുമോ എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

Unknown said...

ചികിത്സാരംഗത്തെ മരുന്നു കമ്പനികളുടെ ഇടപെടല്‍ വളരെ ഗൌരവമേറിയ പ്രശ്നമാണ്. പുതിയ മരുന്നുകളുടെ ഡ്രഗ് ട്രയല്‍ നടത്തുന്നതില്‍ മരുന്നുകമ്പനികള്‍ ഇടപെട്ട് അവരാഗ്രഹിക്കുന്ന രീതിയുള്ള “ഗവേഷണഫലങ്ങള്‍” ഉത്പ്പാദിപ്പിക്കാറുണ്ട്. ഇത്തരം അവിഹിതമായ ഇടപെടലുകള്‍ക്കു നേരെ പ്രതിഫലം വാങ്ങി കണ്ണടയ്ക്കുകയാണ് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ ചെയ്യാറ്.
ഡോ. ആര്‍.പി.രവികുമാര്‍.‍

Anil Peter said...

Thanks for bringing this up. Aren't the doctros ashamed to strike against the common man with whose money they get their education. Hope the govt comes up with a law banning doctors, nurses whose action effect common man life.

Anonymous said...

Dr PBS Chand, Trivandrum.
Dear Dr Ali,
Bouquets of compliments to you. Courage and clarity of wisdom (the latter is lacking in some great poets tainted by their childhood aura which becomes part of their self and any arugument against it becomes for them a threat to the integrity of the self- which makes then cry out) are a supreme combination in humans. You have both in ample measure, Dr Ali.
The huge army of highly paid young men and occasional women working for propagating medical companies' products must be creatively (at present it is a waste for the society)by the governemt and other employers for PRODUCTIVE service through redeployment. The money saved by the companies could be diverted into printing MIMS with clearer and expanded information and made available to doctors free or at cheaper price. Doctors shall not be subjected to the trade talk of representatives and surreptitious bribes. Instead doctors should read the MIMS and gain info. Studies related to the drugs should be referred to in the MIMS, and the doctors can look up in the internet the studies bought by the Pharmaceuticals Group or the government for this very purpose (for doctor education). The salary of doctors should be such that they can maintain a car, pay their house loans and bring up two children through private schools and tertiary education and travel and stay to attend SCIENTIFIC conferences. Then only the Parmaceutical and other big brotherhood stop suckling the doc chics with bribes. The present argument in favour of the pharma-doc nexus is that the pharma representatives TEACH doctors about drugs. This will change when doctors get free or low priced MIMS with scientific details and references. Most doctors have internet now. Representatives should be banned in or around doctors' workplace or residence. Pharmaceutical "representation" or any such work in another name should be outlawed. Doctors must have mandatory CME hours - CME done without any pharma funding. Doctors must be paid realistic CME allowances in government and non-government hospitals. WILL THE GOVERNMENT WAKE UP TO THIS ISSUE?
Dr PBS Chand