Friday, March 25, 2011

“വി.എസ്. ഒരു ജനവികാരമാണ്”

മുന്‍ ഐ.എ.എസ്.‌ ഉദ്യോഗസ്ഥനും ഇപ്പോള്‍ മുന്‍ എം.എല്‍.എ.യുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകളാണ് ശീര്‍ഷകം. വിചിത്രമായ മിഥ്യാവിശ്വാസങ്ങള്‍ (delusions) മനസ്സില്‍ സൂക്ഷിക്കുകയും ഇടയ്ക്കിടെ വിളിച്ചുപറയുകയും ചെയ്തിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു കണ്ണന്താനം. ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് ഈ ഐ.എ.എസ്. ഉദ്യോഗസ്ഥനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മിഥ്യാവിശ്വാസാതുരാവസ്ഥ (delusional disorder) ഉള്ള ആളാണ് കണ്ണന്താനം എന്ന് അന്നു തോന്നിയിരുന്നത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം ആളുകളെ നാട്ടുഭാഷയില്‍ “നൊസ്സു“ള്ളവര്‍ എന്നാണ് വിവക്ഷിക്കാറ്. നൊസ്സനാണെങ്കിലും ‘വി.എസ്. ഒരു ജനവികാരമാണ്‘ എന്ന് കണ്ണന്താനം ഈയിടെ പറഞ്ഞത് കേരളത്തില്‍ നിലനില്ക്കുന്ന ഒരു സാമൂഹികയാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞുകൊണ്ടാണ്. “വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും” എന്ന ബ്ലോഗ് കുറിപ്പിന് കുറെ വി.എസ്. ആരാധകര്‍ എഴുതിയ കമന്റുകള്‍ ഈ സാമൂഹികയാഥാര്‍ത്ഥ്യത്തിന് സാക്ഷ്യം വഹിക്കുന്നു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത അവയില്‍ പ്രാധിനിധ്യസ്വഭാവമുള്ള ഒന്നില്‍ നിന്ന് ഏതാനും വരികള്‍ ഉദ്ധരിച്ച് ചേര്‍ക്കട്ടെ. തപന്‍ എന്നൊരാള്‍ എഴുതി: “അങ്ങയുടെ അഭിപ്രായങ്ങള്നേരനുഭവത്തില്നിന്നാണെന്ന് വ്യക്തമാണ്, പാര്ടിയേയും അത് നിയന്ത്രിക്കുന്ന ബഹുജന സംഘടനകളെയും കുറിച്ച് നല്ല അറിവുള്ള താങ്കളെ പോലുള്ളവര്‍ ഇത്തരം വിമര്ശങ്ങള്ഉന്നയിക്കുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല. പിണറായി വിജയന്സംസ്ഥാന സെക്രെട്ടറിയായ സമയത്താണ് താങ്കള്ഭാരവാഹി ആയി പ്രവര്‍ത്തിച്ചിരുന്നത് എങ്കില്ഉണ്ടാകുമായിരുന്ന അനുഭവം സങ്കല്പ്പിക്കാന്ഡോക്റ്റര്ക്കാവുന്നുണ്ടോ?..... ഇടതു പക്ഷത്തിനെതിരായ ആരോഗ്യകരമായ വിമര്ശനങ്ങളെ അംഗീകരിക്കുന്ന എന്നെ പോലെയുള്ള സാധാരണ അനുഭാവികള്ഗ്രൂപ്പിനെല്ലാം അതീതമായി വി.എസി നെ സ്നേഹിക്കുന്നുണ്ട്, അതിനെ ഫാന്‍സ്അസോസിയേഷന്‍കാരുമായി ഉപമിച്ച അങ്ങയുടെ മനോവ്യാപാരങ്ങള്‍ക്ക് ഒരു നല്ല നമസ്കാരം..... കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സഖാവ് വി.എസിന്റെ സ്ഥാനം എവിടെ യിരിക്കുമെന്നു ഗസറ്റഡ്ഓഫീസര്‍ ആയിരുന്ന താങ്കള്‍ക്കു സംശയം ഉണ്ടാവാമെങ്കിലും ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് അശേഷം ശങ്ക ഉണ്ടാവില്ല എന്നത് ഉറപ്പാണ്..... ചീഞ്ഞു നാറുന്ന ചില വ്യക്തി വൈരാഗ്യങ്ങള്‍ക്കപ്പുറത്തു മറ്റെന്തിലും രചനക്ക് പ്രേരണ ആയിട്ടുണ്ടെന്ന് കരുതാന്‍വയ്യ...
            “
വി.എസ്.വികാരം വര്‍ത്തമാനകാലത്തെ ഒരു വ്യാജ നിര്‍മ്മിതിയാണ്. ഇതേ തരത്തിലുള്ളതും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതുമായ  വികാരത്തിനടിപ്പെട്ടാണ് ഒരു ജനക്കൂട്ടം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവിനെ കുരിശിലേറ്റുക; ബറബ്ബാസിനെ മോചിപ്പിക്കുക എന്ന് ആര്‍ത്ത് വിളിച്ചത്. ഇതരം വ്യാജമായ ജനവികാരനിര്‍മ്മിതികള്‍ എല്ലാ ജനസമൂഹങ്ങ ളിലും എക്കാലത്തുമുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കാനാണ് ബിബ്ലിക്കല്‍ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.
        കൃത്രിമമായ ജനവികാര നിര്‍മ്മിതിക്കു മുമ്പ് വി.എസിനെ ബൂര്‍ഷ്വാ മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും കണ്ടിരുന്നത് എങ്ങനെയാണെന്നോര്‍മ്മ യുണ്ടോ? ‘മനുഷ്യപ്പറ്റില്ലാത്ത മുരത്ത കമ്യൂണിസ്റ്റ്‘ ‘മുരടന്‍ സ്റ്റാലിനിസ്റ്റ്‘ ‘വെട്ടിനിരത്തല്‍കാരന്‍‘ .... അങ്ങനെ പോകുന്നു വി.എസിന്റെ വിശേഷണങ്ങള്‍. ഈ വിശേഷണങ്ങളെല്ലാം വി.എസിന്റെ കര്‍ക്കശസ്വഭാവത്തെ ആധാരമാക്കിയുള്ളതായിരുന്നു. അവ വെറും ഭാവനാസൃഷ്ടികളായിരുന്നില്ല. മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും വി.എസിന്റെ കാര്‍ക്കശ്യഭാവങ്ങള്‍ക്ക് കടുത്ത നിറം പിടിപ്പിച്ചുവെന്നേയുള്ളു. ‘വൈരനിര്യാതനം കലയാക്കി മാറ്റിയ ആള്‍‘ എന്ന് പാര്‍ട്ടിയുടെ സെണ്ട്രല്‍ കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുള്ള കാര്യം മുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചല്ലൊ.
വ്യാജമായ വി.എസ്.വികാരനിര്‍മ്മിതിയുടെ സാമൂഹിക മന:ശാസ്ത്രം
വ്യാജമായ ജനവികാരസൃഷ്ടിയുടെ സാമൂഹിക മന:ശാസ്ത്രം വിശദമാക്കാന്‍ പ്രശസ്തചിന്തകന്‍ നോം ചോംസ്കിയുമായുള്ള അഭിമുഖസംഭാഷണത്തില്‍ നിന്ന് ഒരു ഭാഗം ചേര്‍ക്കട്ടെ.
ചോദ്യം: നാം ജനസമ്മതിയുടെ നിര്‍മ്മാണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആരുടെ സമ്മതമാണ് നിര്‍മ്മിക്കപ്പെടുന്നത്?
ചോംസ്കി: രണ്ട് വിഭിന്ന വിഭാഗങ്ങളുണ്ടെന്നാണ് ആദ്യമായി പറയാനുള്ളത്. പൊതുവായി പറഞ്ഞാല്‍ രണ്ട് വിഭാഗങ്ങളുണ്ട്. രാഷ്ട്രീയവര്‍ഗ്ഗം എന്ന് ചിലപ്പോഴൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഇവര്‍ ഇരുപത് ശതമാനത്തോളം വരും. ഇക്കൂട്ടര്‍ വിദ്യാഭ്യാസമുള്ളവരും രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കുന്നതില്‍ കുറച്ചൊക്കെ പങ്കാളിത്തമുള്ളവരുമാണ്. ഇവര്‍ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നവരുമാണ്-- അദ്ധ്യാപര്‍, എഴുത്തുകാര്‍... അങ്ങനെയൊക്കെയുള്ളവര്‍. അവര്‍ വോട്ട് ചെയ്യും. സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇടപെടുകയും ചെയ്യും. ഈ വിഭാഗത്തിന്റെ സമ്മതി വളരെ നിര്‍ണ്ണായകമാണ്. ആശയം ആഴത്തില്‍ സന്നിവേശിപ്പിക്കേണ്ടത് ഈ വിഭാഗത്തിലാണ്. ജനസഞ്ജയത്തില്‍ എണ്‍പത് ശതമാനത്തോളം വരുന്ന വിഭാഗം എപ്പോഴും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുക. അവര്‍ എന്തിനെക്കുറിച്ചെങ്കിലും ഗൌരവമായി ചിന്തിക്കുകയോ എന്തെങ്കിലും ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല.  [അമേരിക്കയിലെ ഭരണവര്‍ഗ്ഗം ജനസമ്മിതി നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ചോംസ്കി വിശദീകരിക്കുന്നത്. അഭിമുഖം വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലിങ്ക്: http://www.chomsky.info/interviews/1992----02.htm ] ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഒന്നിനെക്കുറിച്ചും ഗൌരവമായി ചിന്തിക്കാതെ വശഗത്വത്തോടെ (suggestibility) കഴിഞ്ഞുകൂടുന്നവരാണെന്ന ചോംസ്കിയുടെ നിരീക്ഷണം സാമൂഹികമന:ശാസ്ത്രത്തില്‍ നിലനില്പുള്ള (tenable) ഒന്നാണ്.
        മനുഷ്യപ്പറ്റില്ലാത്ത മുരത്ത കമ്യൂണിസ്റ്റ്കാരന്‍ എന്ന പഴയ ചിത്രം മാറ്റിയതും വിപ്ലവം ഉപേക്ഷിച്ച സി.പി.ഐ.എം എന്ന വിപ്ലവപാര്‍ട്ടിയിലെ യഥാര്‍ത്ഥ വിപ്ലവ നായകന്‍, ജനപക്ഷ പോരാളി എന്നീ പുതിയ ചിത്രങ്ങള്‍ കൃത്രിമായി സൃഷ്ടിച്ചതും അവയിലൂടെ വി.എസ്.വികാരം വളര്‍ത്തിയതും സി. പി. ഐ. എം.നെ തകര്‍ക്കാന്‍ താല്പര്യമുള്ള പ്രതിലോമശക്തികളാണ്. ജനസമ്മിതി നിര്‍മ്മാണത്തിന് ചോംസ്കി ചൂണ്ടിക്കാണിച്ച തന്ത്രങ്ങള്‍ തന്നെയാണ് കേരളത്തിലും പ്രയോഗിക്കപ്പെട്ടത്. ഒന്നിനെക്കുറിച്ചും ഗൌരവമായി ചിന്തിക്കാതെ കേട്ടത് അതേപടി വിഴുങ്ങി ജീവിതം കഴിച്ചുകൂട്ടുന്ന മഹാഭൂരിപക്ഷം വരുന്ന നിഷ്കളരായ ജനങ്ങള്‍ക്ക് വിഴുങ്ങാനായി ജനനായകന്‍, ജനങ്ങളുടെ പടനായകന്‍, ജനപക്ഷ പോരാളി തുടങ്ങിയ അപദാനങ്ങള്‍ വ്യാജമായി സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. ഈ വ്യാജാപദാനസൃഷ്ടിക്കായി ചുട്ടികുത്താന്‍ കിടന്നുകൊടുക്കുന്ന കഥകളി നടനെപ്പോലെ വി.എസ്. നിന്നു കൊടുക്കുകയാണ് ചെയ്തത്. 1991 മുതല്‍ താന്‍ സ്വപ്നം കണ്ടിരുന്ന മുഖ്യമന്ത്രിസ്ഥാനത്ത് എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്ന ലക്ഷ്യത്തിലെത്താനാണ് സ്വന്തം പാര്‍ട്ടിയെ വെട്ടാനുള്ള കോടാലിക്കൈയായി നിന്നു കൊടുക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചത്.
        എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയെ തകര്‍ക്കാന് ശ്രമിക്കുന്ന പ്രതിലോമശക്തികളുടെ കോടാലിക്കൈയാകാന്‍ പുന്നപ്രവയലാര്‍ സമരപാരമ്പര്യമുണ്ടെന്നവകാശപ്പെടുന്ന വി.എസിന് കഴിഞ്ഞു എന്നത് മന:ശാസ്ത്രപരമായ വിശകലനം അര്‍ഹിക്കുന്ന ചോദ്യമാണ്. ഒന്നാമതായി പരിശോധിക്കേണ്ടത് പുന്നപ്രവയലാര്‍ സായുധ സമരത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം ഈ സഖാവിനുണ്ടോ എന്നാണ്. മുമ്പൊരിക്കല്‍ വി.സ്.ആരാധകരിലൊരാളായ ബാബു ഭരദ്വാജുമായി നടത്തിയ അഭിമുഖത്തില്‍ [മാതൃഭൂമി ആഴചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്] ഈ സഖാവിന്റെ പുന്നപ്രവയലാര്‍ സമരപാരമ്പര്യത്തിന്റെ അവകാശവാദം പൊള്ളയാണെന്നുള്ള വസ്തുത പുറത്താകുകയുണ്ടായി. മറ്റു സഖാക്കാള്‍ വാരിക്കുന്തങ്ങളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോയപ്പോള്‍ സഖാവ് എന്തുകൊണ്ട് പോയില്ല എന്ന ചോദ്യത്തിന് വി.എസ്. നല്കിയ മറുപടി രസകരമാണ്. സഖാവിന്റെ പേരില്‍ അറസ്റ്റ് വാറണ്ടുള്ളത് കൊണ്ട് സഖാവ് പോലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് വരണ്ട എന്ന് പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പോകുന്ന സമരസഖാക്കള്‍ വി.എസിനെ ഉപദേശിച്ചത്രേ! വി.എസ്. ആ ഉപദേശം അപ്പടി സ്വീകരിച്ച് ഒളിവില്‍ പോയി പോലും!! ഒളിവില്‍ പോയെന്നുള്ളത് സത്യമാണ്. അത് യുദ്ധരംഗത്ത് നിന്നുള്ള ഒളിച്ചോട്ടം തന്നെയായിരുന്നു. വി.എസിന്റെ ഭാഗ്യാതിരേകത്താല്‍ ഒളിവില്‍ കഴിയുമ്പോള്‍ തിരുവിതാംകൂറ്  പോലീസിന്റെ പിടിയില്‍ പെടുകയും ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പോലീസുകാര്‍ ബയണറ്റ് കൊണ്ട് കുത്തി കാല്‍പ്പാദങ്ങളില്‍ മുറിവേല്പിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടക്കുന്നത് എന്നെ കാണിച്ചിട്ടുണ്ട്.
        ഇന്ത്യ സ്വതന്ത്രയായതിനുശേഷമുള്ള വി.എസിന്റെ പാര്‍ട്ടി പ്രവര്‍ത്തനം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി നടത്തിയ ജനകീയ പോരാട്ടങ്ങളുടെ നായകസ്ഥാനത്ത് സ്ഥാനമോഹങ്ങളൊന്നുമില്ലാതെ നിലയുറപ്പിച്ച എ.കെ.ജി. ഏറെക്കാലം വി.എസിനെ ആലപ്പുഴയില്‍ തന്നെ ഒതുക്കി നിറുത്തിയത്.
        വി.എസ്. ഒരു ജനപക്ഷ പോരാളി എന്ന വ്യാജ വികാര നിര്‍മ്മിതിക്കായി ഉപയോഗിച്ച കരുക്കള്‍ എന്തൊക്കെ ആയിരുന്നു? പ്ലാച്ചിമട, മതികെട്ടാന്‍, മൂന്നാറില്‍ ടാറ്റയുടെ ഭൂമികൈയേറ്റം, കിളിരൂര്‍ ബാലികാപീഡനം, ഐസ്ക്രീം പെണ്‍’വാണിഭം, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം ചോര്‍ത്തല്‍... മതികെട്ടാന്‍ മലയിലൊക്കെ പോകുമ്പോള്‍ ജനങ്ങള്‍ എത്ര ആവേശത്തോടെയാണ് എന്നെ പിന്തുടര്‍ന്നിരുന്നത് എന്ന് ഈയ്യിടെ ഒരു ചാനല്‍ ഇന്റ്രവ്യൂവില്‍ വി.എസ്. ആസ്വാദ്യതയോടെ ഓര്‍മ്മ അയവിറക്കുന്നത് കാണുകയുണ്ടായി.
        പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കോമരത്തെ എഴുന്നള്ളിച്ച് നടന്നിരുന്ന മാധ്യമപ്പടയുടെ മനസ്സില്‍ അക്കാലത്ത് കടക്കെണിയില്‍ പെട്ട് ആത്മഹത്യചെയ്ത നൂറുകണക്കായ കര്‍ഷക കുടുംബങ്ങളിലൊന്നിന്റെയെങ്കിലും മുറ്റത്ത് തങ്ങളുടെ കോമരത്തെ എത്തിക്കണമെന്ന ചിന്ത പോലും ഉണ്ടായില്ല. അതിനു കാരണമുണ്ട്. കര്‍ഷക ആത്മഹത്യകളിലേക്ക് ജനശ്രദ്ധ പോയാല്‍ തങ്ങളെ ഉപ്പും ചോറും തന്ന് പോറ്റുന്ന കുത്തക മൂലധനത്തിന്റെ കുരുക്കിടല്‍ രഹസ്യങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങുമെന്ന് അവര്‍ ഭയപ്പെട്ടതു കൊണ്ടല്ല. തങ്ങളെ ശമ്പളം തന്ന് നിറുത്തിയിരിക്കുന്നത് അത്തരം പ്രശനങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കാനല്ല മറിച്ച് വ്യാജമായ വികാരനിര്‍മ്മിതിക്കാണെന്ന് അവരുടെ യജമാനന്മാര്‍ ഓര്‍മ്മിപ്പിച്ചിരുന്നതു കൊണ്ടാണ്.
വി.എസ്.എന്ന ജനവികാരത്തിന്റെ മറുവശം
കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ജനവികാരം വേഗം തന്നെ കെട്ടടങ്ങുമെന്ന് ഒരു വി.എസ്.ആരാധകനായ കെ.കെ.എന്‍.ന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഞാന്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ അറുപത്തഞ്ച് കാരനായ അറ്റന്‍ഡര്‍ കൃഷ്ണങ്കുട്ടിനായര്‍ ഒരു കടുത്ത വി.എസ്.ഫാന്‍ ആയിരുന്നു.  കെ.കെ.എന്‍ എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എല്ലാവരും വിളിക്കാറ്. കെ.കെ.എന്‍.നും ഞാനും സമയം കിട്ടുമ്പോഴൊക്കെ രാഷ്ട്രീയം സംസാരിക്കാറുണ്ട്. വി.എസിനെ പോളിറ്റ് ബ്യൂറോയിയില്‍ നിന്ന് തരം താഴ്ത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ കെ.കെ.എന്‍. ദു:ഖത്തോടെ പറഞ്ഞു: ഈ പാര്‍ട്ടി നാശത്തിലേക്കാണ് പോക്ക്. ഇനി വി.എസ്. ഈ പാര്‍ട്ടീല്‍ നിക്കണതിനക്കാളും നല്ലത് മുഖ്യമന്ത്രിസ്ഥാനോം കളഞ്ഞിട്ട് രാജി വെച്ചെറങ്ങിപ്പോരണതാണ്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് സെണ്ട്രല്‍ കമ്മിറ്റിയിലേക്കല്ലേ തരം താഴ്ത്തിയുള്ളു. ബ്രാഞ്ചിലേക്ക് താഴ്ത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു വി.എസിന്. അക്കാര്യം കെ.കെ.എന്‍.നെ പോലുള്ള പാ‍വം ആരാധകര്‍ക്ക് അറിയില്ല.
        ആര്‍. ബാലകൃഷണപിള്ളയുടെ തടവ്ശിക്ഷാവിധിയും ഐസ്ക്രീം പെണ്’വാണിഭക്കേസിലെ റൌഫ് വെളിപ്പെടുത്തലുകളും തക്ക സമയത്ത് തന്നെ വന്നപ്പോള്‍ ഞാന്‍ കെ.കെ.എന്‍.നോട് പറഞ്ഞു: വി.എസ്. വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ടല്ലൊ. കെ.കെ.എന്‍. എന്നെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ പറഞ്ഞു: വി.എസിന് രണ്ടാമതും മുഖ്യമന്ത്രിയാവാന്‍ വേണ്ടീട്ടാണ് ഇതൊക്കെ ചെയ്യണതെന്നല്ലേ ഡാക്റ്റ് പറയണത്. എണ്പത്തഞ്ച് കഴിഞ്ഞ ആള്‍ക്ക് രണ്ടാം പ്രാവശ്യം മുഖ്യമന്ത്രിയാകാനൊന്ന്വല്ല സാറെ ഇതൊക്കെ ചെയ്യണത്. വി.എസ്. എന്നും അഴിമതിക്കും പെണ്’വാണിഭത്തിനും എതിരാണ്. വി.എസില്ലെങ്കി നമ്മടെ പാര്‍ട്ടി പണ്ടേ കോണ്‍ഗ്രസ്സിനേക്കാട്ടിലും അധ:പതിച്ചേനെ. വി.എസിന് എണ്‍പത്തഞ്ചല്ല എണ്‍പത്താറ് കഴിഞ്ഞെന്ന് പറഞ്ഞ് കെ.കെ.എന്‍.നെ തിരുത്താന്‍ ശ്രമിച്ചില്ല.
        വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പുറത്ത് വന്നപ്പോള്‍ ഞാന്‍ കെ.കെ.എന്‍.നോട് ചോദിച്ചു: ഇപ്പോളെന്തായി? ഞാന്‍ പറഞ്ഞത് ശരിയായില്ലെ? അല്പനേരം മൌനം പാലിച്ചതിനു ശേഷം കെ.കെ.എന്‍. എന്ന വി.എസ്.ഫാന്‍ പറഞ്ഞു: ഛെ! അത് വേണ്ടായിരുന്നു. ഞാനിനി മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നെങ്കില്‍ വി.എസ്. വലിയൊരാള്‍ തന്നേണെന്ന് എല്ലാരും സമ്മതിക്കും. ഇതിപ്പം.... വാചകം പൂര്‍ത്തിയാക്കാതെ പാവപ്പെട്ട വി.എസ്.ഫാന്‍ സംഭാഷണം നിറുത്തി. സാധാരണക്കാര്‍ ബുദ്ധിജീവികള്‍ക്കു മുമ്പേ വ്യാമോഹമുക്തര്‍ (disillusioned) ആകുമെന്ന് കെ.കെ.എന്‍. എന്ന ആശുപത്രി അറ്റ്ന്‍ഡറുടെ വാക്കുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. നിത്യവും കണ്ടുമുട്ടാറുള്ള ബുദ്ധിജീവികളായ ചില  വി.എസ്.ഫാനുകളുടെ മുഖത്ത് നിന്ന് വിഷണ്ണത വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ല.... എന്ന സിനിമാപ്പാട്ടിന്റെ ഓര്‍മ്മകള്‍ അവരെ അലട്ടുന്നുണ്ടായിരിക്കും. പ്രായാധിക്യത്തില്‍ കാമം (libido, sexual urge) ഇലാതാവുമെങ്കിലും മോഹം (ambition) കുറയുകയില്ലെന്ന മന:ശാസ്ത്ര തത്ത്വത്തിന് കെ.ആര്‍. ഗൌരിയമ്മ, കെ. കരുണാകരന്‍, വി.എസ്.അച്യുതാനന്ദന്‍  തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ തെളിവ് നല്‍കുന്നു.

Friday, March 11, 2011

My Body to my Alma-Mater എന്റെ ശരീരം ഞാന്‍ പഠിച്ച മെഡിക്കല്‍ കോളെജിന്

സമ്മതപത്രം
രണ്ടായിരത്തി പതിനൊന്നാമാണ്ട് മാര്‍ച്ച് മാസം പത്താം തിയതി തിരുവനന്തപുരം താലൂക്കില്‍ ശാസ്തമംഗലം വില്ലേജില്‍ കാഞ്ഞിരമ്പാറ ദേശത്ത് 33 ഹരിതഗിരി [റ്റി.സി.7/133(1)] വീട്ടില്‍ താമസം മുഹമ്മദ് കുട്ടി മകന്‍ ഡോക്ടര്‍ എന്‍.എം. മുഹമ്മദ് അലി ബഹുമാനപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ മുമ്പാകെ സമര്‍പ്പിക്കുന്ന സമ്മതപത്രം:
       എന്റെ മരണാനന്തരം എന്റെ ശരീരം   വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്ക് വിട്ടു തരുന്നതായി താഴെ പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.
ഒപ്പ്
മുഹമ്മദ്കുട്ടി മകന്‍ ഡോക്ടറ് എന്‍.എം മുഹമ്മദ് അലി

എന്റെ പിതാവിന്റെ/ ഭര്‍ത്താവിന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് വിട്ടു കൊടുക്കാന്‍ പൂര്‍ണ്ണ സമ്മതമാണ്.
കെ.എം.റാബിയ (ഡോ.മുഹമ്മദലിയുടെ ഭാ‍ര്യ) ഒപ്പ്
എന്‍. എം. കമാല്‍ (ഡോ. മുഹമ്മദലിയുടെ മകന്‍) ഒപ്പ്
എന്‍.എം. ആശ (ഡോ. മുഹമ്മദലിയുടെ മകള്‍) ഒപ്പ്

സാക്ഷ്കള്‍
വേലായുധന് ആശാരി മകന്‍ രഘുനാഥന്‍ ആശാരി കാഞ്ഞിരമ്പാറ. ഒപ്പ്
കുമാരന്‍ മകന്‍ മധു കാഞ്ഞിരമ്പാറ. ഒപ്പ്
       

Friday, March 4, 2011

വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും

വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാകും. അതോടെ അദ്ദേഹം മറവിയുടെ പടുതയ്ക്കപ്പുറത്താകുകയും ചെയ്യും. അദ്ദേഹത്തെക്കുറിച്ചൊരു തുറന്ന വിലയിരുത്തലിനു സമയമായി. എനിക്ക് അതിനുള്ള യോഗ്യത എന്താണെന്ന് ചോദിച്ചേക്കാം. ഒരു വ്യാഴവട്ടക്കാലത്തോളം വി.എസുമായി അടുത്തിടപെടാനും അദ്ദേഹത്തിന്റെ മനോഘടന പഠിക്കാനും അവസരം കിട്ടിയ ഒരു മന:ശാസ്ത്രജ്ഞന്‍ എന്നതു തന്നെയാണെന്റെ യോഗ്യത. പാര്‍ട്ടി അച്ചടക്കലംഘനത്തിനുള്ള ശിക്ഷ എന്ന ഖഡ്ഗം തലയ്ക്കു  മുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട് എന്ന ധാരണയോടെയാണ് ഒരു പാര്‍ട്ടി അംഗമായ ഞാന്‍ ഇതെഴുതുന്നത്.
            വി.എസ്. ഒരു വ്യക്തിയാണ്; ഒപ്പം ഒരു പ്രസ്ഥാനവുമാണിന്ന്. വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് ആദ്യം എഴുതട്ടെ. ഞാന്വി.എസിനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഇരുപത്തെട്ട് കൊല്ലം മുമ്പാണ്. അന്നദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സംസ്ഥാനക്കമ്മിറ്റി ചേരാനായി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഒരു സംസ്ഥാനക്കമ്മിറ്റി അംഗം എന്നോട് സ്വകാര്യമായി പറഞ്ഞു: ഡോക്ടര്‍പാര്‍ട്ടി സെക്രട്ടറി വി.എസിനെ ഒന്ന് കാണണം. എന്തിന്?” “ഒന്ന് കാണുന്നത് നല്ലതാണ്.
            സമ്മേളനത്തിനു മുമ്പ് ചേര്‍ന്ന ഫ്രാക്ഷന്യോഗത്തിന്റെ സന്ദര്‍ഭത്തില്‍ കേട്ടതും സുഹൃത്ത് പറഞ്ഞതും ഞാന്‍കൂട്ടിവായിചു. ഗസറ്റഡ് സംഘടനയുടെ  ജനറല്‍സെക്രട്ടറി ആയിരുന്ന സോമനാഥന്‍ പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ ഒഴിവിലേയ്ക്ക് വി.എസിന്റെ നോമിനി ഡോ. രാജഗോപാല് (ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍) ആണെന്നായിരുന്നു ഞാന്‍കേട്ടത്. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഒരു സംഘടനയുടെ ജനറല്‍ സെക്രട്ടറി ആരാകണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നും ഞാന്‍ ധരിച്ചു. ജനറല്‍ സെക്രട്ടറി ആയില്ലെങ്കിലും നിലവിലുള്ള  സ്ഥാനത്ത് (മൂന്നു സെക്രട്ടറിമാരില്‍ ഒരാള്‍) തുടരാന്‍ അനുവദിക്കുമെന്ന്  എനിക്കുറപ്പുണ്ടായിരുന്നു. അതിനു മുകളിലേക്ക് പോകണമെന്ന് മനോരോഗ ചികിത്സാരംഗത്ത് സജീവമായി നിന്നിരുന്ന ഒരു സൈക്യാട്രിസ്റ്റായ എനിക്ക് താല്പര്യവുമില്ലായിരുന്നു.  
       ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഫ്രാക്ഷന്റെ ചുമതല പാര്‍ട്ടി സെക്രട്ടരിയറ്റ് മെമ്പറായിരുന്ന പുത്തലത്ത് നാരായണനായിരുന്നു. ഫ്രാക്ഷന്‍ യോഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം അടുത്ത കൊല്ലത്തേക്കുള്ള ഭാരവാഹികള്‍ എന്ന വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ഒരാള്‍ ഡോ. രാജഗോപാലിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞു. അത് ശ്രദ്ധിക്കാതെ പുത്തലത്ത് എന്റെ പേര്‍ നിര്‍ദ്ദേശിക്കുകയും ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇല്ല എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. അന്ന് വി.എസ്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കിലും വര്‍ഗ്ഗ ബഹുജനസംഘടനകളുടെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് പുത്തലത്ത് നാരായണനും എം.വി.രാഘവനും ആയിരുന്നു. അതുകൊണ്ടാണ് സാക്ഷാല്‍ പാര്‍ട്ടി സെക്രട്ടറിയായ വി.എസിന്റെ നോമിനി പുറംതള്ളപ്പെട്ടു പോയത്.
       സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഞാന്‍ വി.എസിനെ കണ്ടില്ല. യാതൊരാവശ്യവുമില്ലാതെ പാര്‍ട്ടി സെക്രട്ടറിയെ “മുഖം കാണിക്കല്‍” ചടങ്ങ് നടത്താനായി മാത്രം വി.എസിനെ കാണേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി.
       രണ്ടു മാസങ്ങള്‍ക്കു ശേഷം എനിക്ക് പാര്‍ട്ടികേന്ദത്തില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. പാര്‍ട്ടിയുമായി അടുപ്പമുള്ള ഡോക്ടര്‍മാരുടെ ഒരു യോഗം സഖാവ് വി.എസ്. വിളിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇക്കാര്യം ഞാന്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സഹപ്രവര്‍ത്തകരില്‍ ഒരാളോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഉപദേശിച്ചതിങ്ങനെയാണ്: “ഡോക്ടര്‍മാരുടെ ഒരു പുതിയ സംഘടന രൂപീകരിച്ച് അതിന്റെ ഫ്രാക്ഷന്റെ ചുമതലക്കാരനാകാനുള്ള ഒരുക്കത്തിലാണ് വി.എസ്. നമ്മുടെ സംഘടനയുടെ ഫ്രാക്ഷന്റെ ചുമതലയുള്ള പുത്തലത്തിനോട് ചോദിച്ചതിനുശേഷം വി.എസ്. വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്താല്‍ മതി.“ പുത്തലത്തിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ: “യോഗത്തില്‍ പങ്കെടുത്തുകൊള്ളൂ. പുതിയ സംഘടന രൂപീകരിക്കാനുള്ള ചുമതലയൊന്നും ഡോക്ടര്‍ ഏറ്റെടുക്കരുത്. ഏറ്റെടുത്താല്‍ ഗസറ്റഡ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.”
       ഞാന്‍ വി.എസ്. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. അന്നാണ് കഥാനായകനെ അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും. പതിനഞ്ച് ഡോക്ടര്‍മാരായിരുന്നു ആ അനൌപചാരിക യോഗത്തില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരായ പി.കെ.ആര്‍. വാര്യര്‍, ബി.ഇക്ബാല്‍, രാജഗോപാല്‍ എന്നിവരെ മാത്രമെ എനിക്ക് നേരിട്ട് അറിയാമായിരുന്നുള്ളു. മറ്റുള്ളവരെല്ലാം ജൂനിയര്‍മാരായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. ഞാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ വി.എസ്. ഒന്ന് ഇരുത്തി മൂളി. ഇരുത്തി മൂളല്‍ ഇഷ്ടക്കേടിന്റെ ശരീരഭാഷയാണ്.
       ഞാന്‍ പ്രതീക്ഷിച്ചിരുന്നതു പോലെ ഐ.എം.എയ്ക്ക് ബദലായി ഇടതുപക്ഷ ഡോക്ടറ്മാരുടെ ഒരു സംഘടന രൂപവത്കരിക്കണം എന്നായിരുന്നു വി.എസിന്റെ നിര്‍ദ്ദേശം. അത് വളരെ ആവശ്യമാണെന്ന് പറഞ്ഞ് ഡോ. വാര്യരും ഇക്ബാലും രാജഗോപാലും വി.എസിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. മൌനം പാലിച്ച എന്നോട് അഭിപ്രായം തുറന്നു പറയാന്‍ വി.എസ്. പറഞ്ഞു. ഐ.എം.എ.യ്ക്ക് വലിയ സ്വാധീനമാണ് ഡോക്ടര്‍മാര്‍ക്കിടയിലുള്ളത്. പുതിയ സംഘടന രൂപവത്കരിച്ചാല്‍ വിരലിലെണ്ണാന്‍ പറ്റുന്നത്ര ഡോക്ടര്‍മാരെ മാത്രമെ കിട്ടുകയുള്ളു. അതുകൊണ്ട് ഈ ആശയം ഉപേക്ഷിച്ച് പാര്‍ട്ടി അനുഭാവികളായ ഡോക്ടര്‍മാര്‍ ഐ.എം.എ.യില്‍ സജീവമായി പങ്കെടുത്ത് അതിന്റെ നയപരിപടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരിക്കും നല്ലതെന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി അക്കാര്യമെല്ലാം പരിശോധിച്ചിട്ടാണ് പുതിയ സംഘടന ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അതുകൊണ്ട് ഇവിടെ വന്ന ഡോക്ടര്‍മാരെല്ലാം പുതിയ സംഘടന ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും വി.എസ്. പറഞ്ഞു. എന്റെ അഭ്യര്‍ഥന ഇങ്ങനെ ആയിരുന്നു: “ഞാന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്; അതുകൊണ്ട് എന്നെ പുതിയ സംഘടന ഉണ്ടാക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിവാക്കിത്തരണം.“ എടുത്തടിച്ചതുപോലെ വി.എസ്. പറഞ്ഞു: “പാര്‍ട്ടി മെമ്പര്‍മാര്‍ എവിടെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും.”
       ഗസറ്റഡ് സംഘടനയുടെ ഫ്രാക്ഷനില്‍ ഞാന്‍ ഇക്കാര്യം ഉന്നയിച്ചു. ഞാന്‍ ഗസറ്റഡ് സംഘടനയില്‍ത്തന്നെ പ്രവര്‍ത്തിക്കാനായിരുന്നു അവിടത്തെ തീരുമാനം. ഐ.എം.എ,യ്ക്ക് ബദലായി ഡി.എം.എ. (ഡെമോക്രാറ്റിക്ക് മെഡിക്കല്‍ അസോസിയേഷന്‍) രൂപവത്കരിച്ചു. വിസമ്മതം പ്രകടിപ്പിച്ചിട്ടും എന്നെ അതിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമാക്കി. ഗസറ്റ്ഡ് സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഡോക്ടര്‍മാരെ പുതിയ സംഘടനയില്‍ ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. “പാര്‍ട്ടി ഫ്രാക്ഷന്‍“ എന്ന കവച കുണ്ഡലങ്ങളോടെ വി.എസ്. പടച്ചുവിട്ട ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷന്‍ ഒരുകൊല്ലം തികയുന്നതിനു മുമ്പ് ഊര്‍ദ്ധ്വന്‍ വലിച്ചു. ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത് ഞാനും ഇക്ബാലും രാജഗോപാലും വാര്യര്‍സാറും ഉള്‍പ്പെടെ ഒമ്പത് പേര്‍! ഞാനാണ് അതിന്റെ കഥ കഴിച്ചതെന്ന് ഡോ. രാജഗോപാല്‍ വി.എസിന്റെ ചെവിയില്‍ മന്ത്രിച്ചത് വി.എസ്. അതേപടി വിശ്വസിച്ചു. എന്നെ കണ്ടപ്പോള്‍ വി.എസ്. ചോദിച്ചത് ഇങ്ങനെ: “നല്ലൊരു സംഘടനയുടെ കഥ കഴിച്ചു, അല്ലേ? ശരി.” ഞാന്‍ വിശദീകരിക്കാന്‍ തുനിഞ്ഞില്ല.
       പെട്ടെന്നാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞത്. എം.വി.രാഘവന്റെ “മുസ്ലിം ലീഗ് സഖ്യം“ എന്ന തീസിസിന് തീ പിടിച്ചു. പലരും അഗ്നിക്കിരയായി. ഇടിവെട്ടു കൊണ്ടവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ പുത്തലത്തിന്റെ പേരില്‍ പാര്‍ട്ടി ഫ്ണ്ട് വെട്ടിപ്പും എം.വി, രാഘവന്റെ മേല്‍ അവിഹിതബന്ധവും ആരോപിക്കപ്പെട്ടു. അവര്‍ രണ്ടു പേരും പുറത്താക്കപ്പെട്ടതിനുശേഷമാണ് വി.എസ്. യഥാര്‍ത്ഥ പയറ്റ് തുടങ്ങിയത്. മുസ്ലിം ലീഗിനെ കൊടില്‍ കൊണ്ട് പോലും തൊടില്ലെന്ന മുദ്രാവാക്യമായിരുന്നു വി.എസിന്റെ അന്നത്തെ ഉടവാള്‍. അങ്ങനെ മുസ്ലിം ലീഗിനെ കൂട്ടാതെ തന്നെ എണ്‍പത്തേഴിലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടി. നായനാര്‍ മുഖ്യമന്ത്രി ആയെങ്കിലും വി.എസിന്റെ കൈയിലായിരുന്നു ഭരണചക്രം. ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എനിക്ക് വി.എസ്. അധികാരഖഡ്ഗം പ്രയോഗിക്കുന്നത് അടുത്ത് നിന്ന് കാണാന്‍ അവസരം ലഭിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാരില്‍ ഗൌരിയമ്മയൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം പാര്‍ട്ടികേന്ദ്രത്തിലിരുന്ന് ഫോണില്‍ വിളിച്ച് വി.എസ്. ഉത്തരവുകള്‍ നല്‍കും. ഉത്തരവ് നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്താനായി വി.എസ്. പറയും: “വയ്യിട്ട് മന്ത്രിമാരുടെ ഫ്രാക്ഷന്‍ യോഗത്തിന്‍ വരുമ്പം ഓര്‍ഡ്രറിന്റെ ഒരു കാപ്പി കൈയ്യില്‍ വെച്ചേക്ക്.”
       ഏത് മന്ത്രിയെക്കണ്ട് എന്ത് കാര്യം പറഞ്ഞാലും “വി.എസിനോട് പറയൂ” എന്ന് തിരിച്ചു പറയും. അതുകൊണ്ട് നിവേദനങ്ങളെല്ലാം വി. എസിന്റെ കൈയിലാണ് ഏല്പിക്കാറ്. വി.എസ്. അറിയാതെ ഗവണ്മെന്റ് തലത്തില്‍ ഒരില പോലും അനങ്ങുകയില്ല  എന്ന സ്ഥിതി ആയിരുന്നു അന്ന്. സര്‍വ്വീസ് സംഘടനാ നേതാക്കള്‍ വി.എസ്. പറയുന്നതിനനുസരിച്ചേ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കാറുള്ളു. എല്ലാ കാര്യങ്ങളും ഫ്രാക്ഷനില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്ന് രീതിയാണ് ഞാ‍ന്‍ സ്വീകരിച്ചത്. അതുകൊണ്ട് എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് എന്നെ പുറത്താക്കി ഡോ. രാജഗോപാലിനെ ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ വി.എസിനു കഴിഞ്ഞില്ല.
       ഒരു ദിവസം രാവിലെ എ.കെ.ജി.സെന്ററില്‍ നിന്നും എനിക്ക് വി.എസിന്റെ വിളി വന്നു.  “ഒരു കാര്യം പറയാനുണ്ട്. വേഗം എത്തണം.” എന്തോ അബദ്ധം എനിക്ക് പിണഞ്ഞുവെന്നും അതിന്റെ പേരില്‍ എന്നെ വെട്ടിനിരത്താനാണ് വിളിച്ചതെന്നും എനിക്കു തോന്നി. പെന്‍ഷനാകുമ്പോള്‍ സൈക്യാട്രി പ്രാക്റ്റീസിലും എഴുത്തിലും മുഴുകണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് എന്തെങ്കിലും “പുനരധിവാസസ്ഥാനം” കിട്ടണമെന്ന് മോഹം ഇല്ലായിരുന്നു. അതു കൊണ്ട് എനിക്ക് ഭയമൊന്നും തോന്നിയില്ല.  
       ഞാന്‍ കാണുമ്പോള്‍ വി.എസിന്റെ മുഖം കനലായിരുന്നു. എന്നെക്കണ്ടപ്പോള്‍ അത് ജ്വാലയായി. “....വകുപ്പിലെ സ്പെഷ്യല്‍ റൂള്‍ ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറി സംഘടനകളുടെ യോഗം വിളിച്ചിട്ട് എന്തുകൊണ്ട് പാര്‍ട്ടിയെ അറിയിച്ചില്ല?” ചോദ്യം കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. എന്റെ തല വെട്ടാന്‍ പറ്റുന്ന കേസൊന്നുമല്ല.  ഗവണ്മെന്റിന്റെ കീഴില്‍ ചെറുതും വലുതുമായി എഴുപതിലധികം വകുപ്പുകളുണ്ട്. ഓരോ വകുപ്പിലെയും ജീവനക്കാരുടെ നിയമനം, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഓരോ വകുപ്പിലെയും വിശേഷാല്‍ ചട്ടങ്ങളുടെ (special rules) അടിസ്ഥാനത്തിലാണ്. ചില വകുപ്പുകള്‍ക്ക് ചട്ടങ്ങള്‍ കാണുകയില്ല. അത്തരം വകുപ്പുകളില്‍ പൊതുചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും. ചട്ടങ്ങളില്ലാത്ത വകുപ്പുകളില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കണം. വകുപ്പ് സെക്രട്ടറി ചട്ടങ്ങളുടെ കരട് തയ്യാറാക്കി സര്‍വ്വീസ് സംഘടനാ പ്രതിനികളുമായി ചര്‍ച്ച ചെയ്തതിനുശേഷം നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിക്കയക്കുന്നു. അവര്‍ അംഗീകരിച്ചാല്‍ വിശേഷാല്‍ ചട്ടം നിലവില്‍ വരും. ഏതെങ്കിലും വകുപ്പില്‍ വിശേഷാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനായി വകുപ്പ് സെക്രട്ടറി യോഗം വിളിച്ചാലുടനെ വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതിനു ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ സെക്രട്ടറി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ പോകാറ്. ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ തര്‍ക്കം ഉണ്ടായാല്‍ ഫ്രാക്ഷന്‍ യോഗം വിളിച് പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതിനുശേഷമാണ് ചര്‍ച്ചയ്ക്ക് പോകുക.
       വി.എസ്. ചോദിച്ച വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ ഒരു തര്‍ക്കവുമില്ലായിരുന്നു. അതുകൊണ്ട് ഫ്രാക്ഷന്‍ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇക്കാര്യം ഞാന്‍ വി.എസിനോട് പറഞ്ഞു. വി.എസ്. ആ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ പേര്‍ പറഞ്ഞിട്ട് ആഞ്ജാസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: “ഇവരെ ഇത്രയും കാലം വകുപ്പ് മേധാവി അവഗണിക്കുകയായിരുന്നു. ഇവര്‍ക്ക് ജോയിന്റ് ഡയറക്റ്ററായി പ്രൊമോഷന്‍ കിട്ടേണ്ടതാണ്. ഇപ്പോളിവര്‍ വെറും അസിസ്റ്റന്റ് ഡയറക്ടറാണ്. ഇവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക രീതിയില്‍ വേണം പുതിയ ചട്ടം ഉണ്ടാക്കാന്‍. ഗസറ്റഡ് സഘടനയുടെ അഭിപ്രായം അങ്ങനെ പറയണം സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍.”
       ഞാന്‍ അല്പനേരം ആലോചിച്ചതിനു ശേഷം രണ്ടും കല്പിച്ച് ഇങ്ങനെ പറഞ്ഞു: “സഖാവ് പറഞ്ഞ രീതിയില്‍ അഭിപ്രായം പറയാന്‍ ഫ്രാക്ഷന്‍ ചേര്‍ന്ന് തീരുമാനിക്കണം.” ജ്വലിച്ചു നിന്നിരുന്ന വി.എസിന്റെ മുഖം ആളാന്‍ തുടങ്ങി. ആ ജ്വാല എന്റെ മുഖത്തേക്കടിച്ചു. “ഒരു സംഘടാ നേതാവും എന്നോടിതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല.”
ഞാന്‍ പ്രതികരിച്ചില്ല. വി.എസ്. അല്പനേരം മൌനമായിരുന്നിട്ട് പറഞ്ഞു: “പാര്‍ട്ടി പറയുന്നത് അനുസരിക്കാത്ത സംഘടനാനേതാക്കന്മാരെ ആ സ്ഥാനത്തു നിന്ന് മാറ്റേണ്ടി വരും.” ധൈര്യം വിടാതെ ഞാന്‍ പറഞ്ഞു: “ഞാന്‍ എന്നും പാര്‍ട്ടിയെ അനുസരിക്കും. ഫ്രാക്ഷന്റെ തീരുമാനം അനുസരിച്ചേ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇക്കാര്യത്തിലും ഫ്രാക്ഷന്‍ തീരുമാനിക്കുന്നത് പോലെ ചെയ്യാം സഖാവെ.” എന്നെ രൂക്ഷമായി നോക്കിയതിനുശേഷം വി.എസ്. ക്ഷീണസ്വരത്തില്‍ പറഞ്ഞു: “ഡോക്ടര്‍ പൊക്കോളൂ.” ഞാന്‍ കൂസലില്ലാതെ ചോദിച്ചു: “ഫ്രാക്ഷന്‍ വിളിക്കണ്ടേ സഖാവേ?” വി. എസ്. ഒന്ന് മുരണ്ടു. എന്നിട്ട് എന്നെ ആട്ടിയകറ്റുന്നത് പോലെ പറഞ്ഞു: “വേണ്ട.”
       വി.എസ്. പറഞ്ഞ വനിതാ ഓഫീസര്‍ അന്തരിച്ച ഒരു പാര്‍ട്ടി നേതാവിന്റെ മകളാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അവര്‍ ഒന്നാമത്തെ തസ്ഥികയില്‍ നിന്ന് രണ്ടാമത്തേതിലേക്ക് കയറ്റം കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യത നേടാന്‍ വൈകിയതായിരുന്നു പ്രൊമോഷന്‍ കിട്ടാന്‍ താമസിച്ചതിനു കാരണം. അതിനിടയില്‍ അവര്‍ക്കു ശേഷം സേവനത്തില്‍ വന്നവര്‍ വിദ്യാഭ്യാസ യോഗ്യത നേടുകയും അവര്‍ക്കു മുമ്പേ കയറ്റം നേടുകയും ചെയ്തിരുന്നു. അതാണ് പൊതു ചട്ടങ്ങളും എല്ലാ വകുപ്പുകളിലെയും വിശേഷാല്‍ ചട്ടങ്ങളും പറയുന്നത്. അതിനു വിരുദ്ധമായി നിലപാടെടുക്കാന്‍ ഒരു സംഘടനയ്ക്കും സാധ്യമല്ല. അസിസ്റ്റന്റ് ഡയറക്റ്റര്‍ തസ്തികയില്‍ അവരേക്കാള്‍ സീനിയറായവരെ മറികടന്ന് അവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക വിധത്തില്‍ ചട്ടമുണ്ടാക്കണമെന്ന് ഗസറ്റ്ഡ് സംഘടന അഭിപ്രായം പറയണമെന്നായിരുന്നു വി.എസിന്റെ ആജ്ഞ. ഈ ആജ്ഞയാണ് ഞാന്‍ ലംഘിച്ചത്. പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വി.എസ്.
       വി.എസ്. അന്ന് പറഞ്ഞ വനിതാ ഓഫീസറെ ഇയ്യിടെ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി നിയമിച്ചു.
       നാലു കൊല്ലം (1987-91) ഷാഡോ മുഖ്യമന്ത്രിയായി പിന്‍സീറ്റിലിരുന്ന് ഭരണം നടത്തിയ വി.എസിന് മുന്‍സീറ്റിലിരുന്ന് ഭരിക്കണമെന്ന് ആഗ്രഹം തോന്നിയതില്‍ കുറ്റമൊന്നുമില്ല. അഞ്ചു കൊല്ലം തികഞ്ഞിട്ട് തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ കേരളത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. തൊണ്ണൂറ്റി ആറിലെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടുമെന്നും വി.എസ്. മാരാരിക്കുളത്ത് നിന്നും വീണ്ടും ജയിച്ചുവന്ന് മുഖ്യമന്ത്രി ആകുമെന്നും ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. വി.എസ്. മുഖ്യമന്ത്രി ആയാല്‍ എന്നെ വെട്ടി നിരത്താന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുമെന്നും എനിക്കറിയാമായിരുന്നു. എം.ബി.ബി.എസ്. ഡിഗ്രിയും സൈക്യാട്രിയില്‍ ബിരുദാനന്തര ഡിപ്ലോമയും ഉള്ള ഒരു മെന്റല്‍ സ്പെഷ്യലിസ്റ്റായ എനിക്ക് എന്റെ തൊഴില്‍ കൊണ്ട് ജീവിക്കാമെന്നുറപ്പുള്ളതുകൊണ്ട് ഒട്ടും ഭയമോ ആശങ്കയോ തോന്നിയില്ല. തിരഞ്ഞെടുപ്പുഷ്ണം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ ഡോ. രാജഗോപാല്‍ എന്നെ ഫോണില്‍ വിളിച്ചു. “നമ്മള്‍ കുറച്ച് സാമ്പത്തിക സഹായം ചെയ്യണമെന്നാണ് വി.എസ്. പറഞ്ഞത്.”
“നമ്മളെന്ന് പറഞ്ഞാല്‍?”
“ഞാനും ഡോക്ടറും ഇക്ബാലും വാര്യര്‍സാറും ചേര്‍ന്ന്.”
“എത്ര വേണമെന്നാണ് വി.എസ്. പറഞ്ഞത്?”
“തുക പറഞ്ഞില്ല. നമ്മള് നാല് പേരും ചേര്‍ന്ന് അഞ്ചെങ്കിലും കൊടുക്കണമെന്നാണ് ഇക്ബാലും വാര്യര്‍സാറും പറഞ്ഞത്.”
       ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി നോക്കി. ഒരാള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതം എടുക്കണം! പതിനായിരം പോലും തികച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇനി കൈയില്‍ പണമുണ്ടെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് സംഭാവന കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പുമില്ലായിരുന്നു. അത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. പാര്‍ട്ടി അത്തരം സംഭാവനകള്‍ക്ക് വിലക്ക് കല്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഡോ. രാജഗോപാലിനോട് ചോദിച്ചു: “വി.എസ്. പണം വേണമെന്ന് പറഞ്ഞോ?“ രാജഗോപാ‍ല്‍ ക്ഷുഭിതനായി: “ഡോക്ടറെ വി.എസ്. നേരിട്ട് വിളിക്കും. എന്നിട്ട് പണം തന്നാല്‍ മതി.” വി.എസ്. നേരിട്ട് വിളിച്ചാലും പണം കൊടുക്കുകയില്ലെന്ന് ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. അന്നു രാത്രി പതിനൊന്നേമുക്കാലിന് എനിക്ക് വി.എസിന്റെ എസ്.റ്റി.ഡി. കാള്‍ വന്നു. പതിവില്ലാത്ത വിധം മസൃണമായിരുന്നു സ്വരം: “ഡാക്ടര്‍ക്ക് ഉറങ്ങാന്‍ സമയമായോ?” “ഇല്ല സഖാവെ.” “ഡാക്ടര്‍ രാജഗോപാല്‍ ഒരു കാര്യം പറഞ്ഞല്ലൊ. അത് ഞാന്‍ പറഞ്ഞിട്ട് തന്നെയാ...” ഞാന്‍ നിസ്സംഗതയോടെ പറഞ്ഞു. “ശരി സഖാവെ.” എന്റെ നിസ്സംഗത മനസ്സിലാക്കിയതുകൊണ്ടായിരിക്കണം വി.എസ്. പിന്നെ ഒന്നും പറയാതെ ഫോണ്‍ സംഭാഷണം നിറുത്തി. പിറ്റെ ദിവസം രാവിലെ ഡോ. രാജഗോപാല്‍ വിളിച്ചപ്പോള്‍ ഞാന്‍ തുറന്നടിച്ച് പറഞ്ഞു: “ഇത് പാര്‍ട്ടിയുടെ രീതിയല്ല. എന്നെ ഇതില്‍ നിന്നൊഴിവാക്കണം.” അത് കേട്ട ഡോ. രാജഗോപാല്‍ പെട്ടെന്ന് ഫോണ്‍ സംഭാഷണം നിറുത്തി.
       രണ്ടുമൂന്നു ദിവസത്തിനു ശേഷം മുവര്‍ സംഘം മാരാരിക്കുളത്തെത്തി വി.എസിന് തുക കൊടുത്തതായി ഞാനറിഞ്ഞു. വി.എസ്. മാരാരിക്കുളത്ത് തോറ്റെങ്കിലും മൂവര്‍ സംഘത്തിലെ മൂന്നു പേര്‍ക്കും ഗുണമുണ്ടായി. ഒരാള്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി. മറ്റൊരാള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി. മൂന്നാമത്തെ ആളിന്റെ ജാമാതാവിനാണ് ഗുണമുണ്ടായത്.
       രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തില്‍ ഞാന്‍ പെന്‍ഷനായി. പതിനാറു കൊല്ലം ഗസറ്റഡ് സംഘടയെ നയിച്ചതിനു പതിന്നാലു ജില്ലകളിലും സ്നേഹോഷ്മളമായ യാത്ര അയപ്പുകള്‍ നല്‍കി. യാത്രയയപ്പ് ഒരു മാസക്കാലത്തോളം നീണ്ടു നിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ സഖാവ് എന്നെ പാര്‍ട്ടി കേന്ദ്രത്തിലേക്ക് വിളിച്ചു. വളരെ നേരം മൌനമായിരുന്നിട്ട് പറഞ്ഞു: “ഡോക്ടറെ നല്ലൊരു സ്ഥാനത്തെത്തിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞാനത് സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചു.” പിന്നെയും കുറച്ചു നേരം മൌനം. ചടയന്‍ സഖാവ് തുടര്‍ന്നു: “ഡോ. രാജഗോപാലിനെ പി.എസ്.സി. അംഗമാക്കാനും ഡോക്ടറെ ആലപ്പുഴയിലെ കെ.എസ്.ഡി.പി.എല്‍. ന്റെ എം.ഡി. ആക്കാനുമാണ് തീരുമാനം. വി.എസ്. അതാണ് പറഞ്ഞത്. കെ.എസ്.ഡി.പി.എല്‍. ഒരു സിക്ക് ഇന്‍ഡ്സ്ട്രി ആണ്. എന്താ, ആ ചുമതല എടുക്കുന്നോ?” ഞാനത് ഏറ്റെടുക്കരുതെന്നായിരുന്നു  സഖാവ് ചടയന്‍വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞത്. എങ്കിലും സംഭാഷണത്തിന്റെ  സ്വാഭാവികമായ അന്ത്യത്തിനു വേണ്ടി ഞാന്‍ പറഞ്ഞു: “എനിക്ക് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി കിട്ടി. അവിടെ തുടരനാണ്‍ എനിക്കിഷ്ടം.” ചടയന്‍ സഖാവ് ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഡോക്ടര്‍ക്ക് അതാണ് നല്ലത്.”
       ഒരു മാസത്തിനു ശേഷം ചണ്ഡീഗഢില്‍ നടന്ന സൈക്യാട്രി നാഷണല്‍ കോണ്‍ഫറന്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ ചടയന്‍ സഖാവിന്റെ മരണവാര്‍ത്ത അറിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഈ വരികളെഴുതിയപ്പോഴും എന്റെ കണ്ണുകള്‍ ഈറനായി.
       വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി ഒരിക്കല്‍ വിലയിരുത്തിയതിങ്ങനെ: “വൈരനിര്യാതനം കലയാക്കി മാറ്റിയ ആള്‍..... പാര്‍ട്ടിക്കു പകരം പാര്‍ട്ടി സെക്രട്ടറി എന്നാക്കി മാറ്റി....”
       ഇനി വി.എസ്. എന്ന പ്രസ്ഥാനത്തെക്കുറിച്ച്. വി.എസ്. അച്യുതാനന്ദനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത് പാര്‍ട്ടിയുടെ മലപ്പുറം സമ്മേളനം നടന്ന അവസരത്തിലായിരുന്നു. അതിന് ആരൊക്കെ ഉത്സാഹിച്ചു എന്ന് വിവരിക്കുന്നില്ല. അവര്‍ മുന്‍പില്‍ നിറുത്തിയത് മാര്‍ക്സിസത്തിന്റെയും ഫ്രോയിഡിസത്തിന്റെയും നെറ്റിപ്പട്ടങ്ങള്‍ ഒരുമിച്ചണിഞ്ഞ ഒരു ശുദ്ധാത്മാവിനെ ആയിരുന്നു. പാര്‍ട്ടിയെ ഇടതുവശത്തു നിന്ന് വെട്ടാനുള്ള ആയുധം എന്ന നിലയ്ക്കാണ് വി.എസിനെ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത്. മലപ്പുറം സമ്മേളനത്തില്‍ വി.എസ്. ഫാന്‍സില്‍ ചിലരെങ്കിലും സംസ്ഥാനക്കമ്മിറ്റിയിലേക്ക് ജയിച്ചു കയറുമെന്നായിരുന്നു പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വി.എസ്. പക്ഷക്കാരുടെ പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിയതോടെ “പ്രതിപക്ഷ നേതാവ്“ എന്ന പ്രസ്ഥാനത്തെ വളര്‍ത്തുക എന്നതായി അജണ്ഡ. അത് വിജയിക്കുകയും ചെയ്തു. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. കാരണം അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തുറന്ന അധ്യായങ്ങളാണ്.
       വി.എസ്. എന്ന പ്രസ്ഥാനത്തിന്റെ മുഖമുദ്ര എന്താണ്? കാപട്യം തന്നെ. വിപ്ലവത്തിലെ കാപട്യം. സ്വന്തം പാര്‍ട്ടിയായ സി.പി.ഐ.(എം)നും കാലഹരണം വന്ന നക്സല്‍ പ്രസ്ഥാനത്തിനും നടുവില്‍ നിന്നുകൊണ്ട് സി.പി.ഐ.(എം)നെ വരുതിയിലാക്കി കേരളത്തിലെ മുഖ്യമന്ത്രി ആകുക എന്നത് മാത്രമായിരുന്നു വി.എസ്. എന്ന വ്യക്തിയുടെ ലക്ഷ്യം. പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നു വി.എസ്.പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതില്‍ വ്യക്തിയുടെ ലക്ഷ്യം നിറവേറി. വി.എസ്.പ്രസ്ഥാനത്തിന്റെ സ്ഥാനം ചരിത്രത്തിനെ ചവറ്റുകുട്ടയിലും വി.എസ്. എന്ന വ്യക്തിയുടെ സ്ഥാനം ജനതയുടെ വിസ്മൃതിയിലുമായിരിക്കും.