Sunday, June 13, 2010

ജമാ’അത്തെ ഇസ്’ലാമിയുടെ സ്വത്വരാഷ്ട്രീയം


മാധ്യമം പത്രത്തില്‍ വള്ളിക്കുന്നം പ്രഭ എന്നൊരാള്‍ എഴുതി:
ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ? സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍ കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്.
ജമാ’അത്തെ ഇസ്’ലാമി ഇസ്’ലാമികമതരാഷ്ട്രവാദത്തെയും, കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും സ്വത്വാവബോധത്തെയും സമീകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ദളിതരിലും ആദിവാസികളിലും ഒരു വിഭാഗം സ്വത്വാവബോധത്തില്‍ നിന്ന് വര്‍ഗ്ഗബോധത്തിലേക്കുയരാനാകാതെ നിന്നുപോയിട്ടുണ്ട്. അവരുടെ ഇടയില്‍ സ്വത്വരാഷ്ട്രീയം വളര്‍ത്തി തങ്ങളുടെ ജാതി, മത, വര്‍ഗ്ഗീയതാരാഷ്ടീയത്തിന്റെ ചളിക്കുണ്ടില്‍ തന്നെ കുടുക്കിയിടാനാണ് കമ്പോളരാഷ്ട്രീയക്കാരായ കോണ്‍ഗ്രസ്സുകാര്‍ എക്കാലത്തും ശ്രമിച്ചിച്ചിട്ടുള്ളത്. ഇതേ തന്ത്രമാണ് ഇപ്പോള്‍ ജമാ’അത്തെ ഇസ്’ലാമിയും പയറ്റുന്നത്. ജമാ’അത്തെ ഇസ്’ലാമിയുടെ തനിനിറത്തെക്കുറിച്ച് നിഷ്പക്ഷമതിയായ പണ്ഡിതന്‍ ജോണ്‍ എസ്പോസിറ്റോ എഴുതി:
ഇന്നത്തെ ഇസ്’ലാമിക ആക്റ്റിവിസം അതിന്റെ പ്രത്യയശാസ്ത്രത്തിനും സംഘടനാമാതൃകകള്‍ക്കും മുസ്’ലിം ബ്രദര്‍ഹൂഡിനോടും ജമാ’അത്തെ ഇസ്’ലാമിയോടുമാണ് കടപ്പെട്ടിരിക്കുന്നത്. ( The Islamic Threat : Myth or Reality? by John L. Esposito 3rd Edition page 129)
ജമാ’അത്തെ ഇസ്’ലാമിയുടെ ആശയപരമായ അടിത്തറ മൌദൂദിസമാണ്. അബൂല്‍ അ’അലാ മൌദൂദിയാകട്ടെ പ്രചോദനം കൊണ്ടത് സൌദി അറേബ്യയുടെ ഔദ്യോഗികമതമായ വഹാബിസത്തില്‍ നിന്നുമാണ്. മൌദൂദിയുടെ “വര്‍ഗ്ഗസമരസിദ്ധാന്തം” അനുസരിച്ച് ലോകത്ത് രണ്ട് വര്‍ഗ്ഗങ്ങളേയുള്ളു. സത്യവിശ്വാസികളും കാഫിറുകളും. വിശ്വാസവും കുഫറും തമ്മിലുള്ള സമരത്തില്‍ അന്തിമ വിജയം ഇസ്’ലാമിനായിരിക്കും. ഇന്ന് മറുഭാഗത്ത് നില്‍ക്കുന്ന ജനവിഭാഗങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമങ്ങള്‍ “വര്‍ഗ്ഗസമര“ത്തിന്റെ ഭാഗമാണ്. ജമാ’അത്തെ ഇസ്’ലാമിയുടെ നോട്ടത്തില്‍ കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ മതം മാറ്റാവുന്ന വിഭാഗങ്ങളാണ് ദളിതരും ആദിവാസികളും. ക്രിസ്ത്യന്‍ മിഷണറിമാരുടെ അനുഭവം അവരുടെ മുന്നിലുണ്ട്. ഇനി ദളിതരെയും ആദിവാസികളെയും മതം മാറ്റത്തിന് കിട്ടിയില്ലെങ്കില്‍ തന്നെയും സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തലിനും വിവേചനത്തിനും ഇരകളായ ദളിതരുടെയും ആദിവാസികളുടെയും, സടകുടഞ്ഞെഴുന്നേറ്റ സ്വത്വാവബോധത്തോട് മുസ്’ലിം മതസ്വത്തത്തെ കൂട്ടിക്കെട്ടുന്നത് കൊണ്ട് മറ്റൊരു ഗുണമുണ്ടെന്ന് ജമാ’അത്ത് കണക്ക് കൂട്ടുന്നു. കെ.ഇ.എന്‍ ‘വാരാദ്യമാധ്യമത്തില്‍’ എഴുതി:
സ്വത്വം പുതിയ ആകാശങ്ങള്‍ തേടി പറക്കാന്‍ അതിപ്പോള്‍ ചിറകു വിടര്‍ത്തുകയാണ്. ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും അതിനിനി, പണ്ടേ പോലെ ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍ അന്തിയുറങ്ങാന്‍ കഴിയുകയില്ല.
ദളിത് ആദിവാസി സ്വത്വാവബോധത്തെ ഇസ്’ലാമിക മതരാഷ്ട്ര സ്വത്വവുമായി സമരസപ്പെടുത്തുന്നത് തെറ്റാണെന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന, ആര്‍.എസ്.എസ്.കാര്‍ രൂപവത്കരിക്കാന്‍ പോകുന്ന “ന്യൂനപക്ഷ മോര്‍ച്ചയുടെ കാര്യവാഹക് “ ആകാന്‍ കൊതിച്ചു നടക്കുന്ന ചില പണ്ഡിതരെ തുറന്ന് കാട്ടേണ്ടതുണ്ട്. ഹമീദ് ചേന്നമങ്ങലൂര്‍ എന്ന പണ്ഡിതന്‍ പറഞ്ഞത് അറബി ഭാഷയിലുള്ള, മുസ്’ലിങ്ങളുടെ ബാങ്ക് വിളി അറേബ്യയോടുള്ള വിധേയത്വം മൂലമാണെന്നാണ്. മുസ്’ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ അധിനിവേശത്തിന്റെ അടയാളമാണെന്നും ഈ പണ്ഡിതന് അഭിപ്രായമുണ്ട്. എം.എസ്.ഗോള്‍വാള്‍ക്കറെ പോലെ മുസ്’ലിങ്ങള്‍ ഒന്നടങ്കം അധിനിവേശക്കാരാണെന്ന് പറ്യാതിരുന്നത് ഭാഗ്യം. അത്തരം പണ്ഡിതമ്മന്യന്മാരെ അവരുടെ പാട്ടിനു വിടാം. ഇന്നത്തെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രകുത്തലിന്റെ ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്ന് പ്രതിദിനം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്’ലിങ്ങള്‍ക്ക്....വിവേചനപരമായ സമീപനത്തിന്റെ ഇരകളാണ് തങ്ങളെന്ന തോന്നല്‍ മുസ്’ലിങ്ങള്‍ക്കിടയില്‍, വിശേഷിച്ച് യുവാക്കള്‍ക്കിടയിള്‍ വളരെ കൂടുതലാണ്.
മുസ്’ലിങ്ങളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്ത് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനാണ് ജമാ’അത്തെ ഇസ്’ലാമിയുടെ ശ്രമം. അതിനവര്‍ പയറ്റുന്ന അടവുകളിള്‍ ഒന്നാണ് സ്വത്വരാഷ്ട്രീയം. അവര്‍ പ്രയോഗിക്കുന്നത് സ്വത്വരാഷ്ട്രീയം തന്നെയാണെന്ന് തുറന്ന് പറയാന്‍ മടിക്കുന്നവരെ മുസ്’ലിം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. വാരാദ്യമാധ്യമലേഖനത്തിന്റെ ഒടുവില്‍ കെ.ഇ.എന്‍. എഴുതി:
ഓരോ മതത്തെയും ജാതിയെയും അതില്‍ തന്നെ സ്തംഭിപ്പിച്ചു നിറുത്തുകയും വര്‍ഗ്ഗപരവും സാമൂഹികവുമായ കൂട്ടായ്മകളെ ശിഥിലമ്മാക്കുകയും മനുഷ്യവിമോചനത്തെക്കുറിച്ചുള്ള സമഗ്ര സമീപനങ്ങളെയാകെ വെല്ലുവിളിക്കുകയും ചെയ്യുന്ന ‘സ്വതരാഷ്ട്രീയം ‘ അത്യന്തം അപകടകരമാണ്.
സ്വത്വ രാഷ്ട്രീയത്തെ ഗര്‍ഹണീയമെന്ന് പറ്ഞ്ഞ് തുറന്നു കാട്ടുന്നവരെ സ്വതമെന്ന ചരിത്രയഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ എന്ന് അധിക്ഷേപിക്കുന്നത് സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും തമ്മില്‍ വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ഇസ്’ലാമിസ്റ്റുകള്‍ ഇപ്പോള്‍ കളിക്കുന്ന ‘സ്വതരാഷ്ടീയം‘ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും എതിരെയുള്ള സമരത്തിന്റെ ഭാഗമല്ലെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമെ തിരിച്ചറിവ് (insight) പൂര്‍ണ്ണമാകൂ.
പിന്‍’കുറിപ്പ്: മാതൃഭുമി ആഴ്ചപ്പതിപ്പില്‍ കെ.ഇ.എന്‍.നെയും പി.കെ.പോക്കറെയും അധിക്ഷേപിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനം ചൂണിക്കാണിച്ചു കൊണ്ട് കുറെ പു.ക.സ.ക്കാര്‍ എനിക്ക് എസ്.എം.എസ്. അയക്കുകയുണ്ടായി. അവര്‍ക്കെല്ലാം ഞാന്‍ മറുപടി അയച്ചതിങ്ങനെ: yes, he is a big man indeed!