Sunday, May 30, 2010

സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും

കെ.ഇ.എന്‍.കുഞ്ഞഹമ്മദ് ഒരിക്കല്‍ എഴുതി: “ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
സവര്‍ണ്ണഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് രീതികളോടൊപ്പം ഇസ്ലാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ കെ.ഇ.എന്‍. ഉയര്‍ത്തുന്ന വിമര്‍ശമാണിത്.

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെhttp://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചിലര്‍ ശഠിക്കുന്നു. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്