Wednesday, December 9, 2009

ഇസ്ലാമോഫോബിയയും മക്കാര്‍ത്തിയിസവും കേരളത്തില്‍ - ഒരു മന:ശാസ്ത്രവിശകലനം

എന്താണ് ഫോബിയ?
ഫോബിയ ഒരു മനോരോഗമാണ്. അകാരണവും ഭ്രമഭൂതവുമായ ഭയമാണ് ഫോബിയ. പല്ലി, പാറ്റ തുടങ്ങിയ ജന്തുക്കളോടുള്ള അമിതഭയം (zoophobia), തുറന്ന സ്ഥലത്ത് നില്‍ക്കാനുള്ളഭയം (agoraphobia) കോണിപ്പടികള്‍ കയറാനും മുകള്‍നിലകളിലും ഉയര്‍ന്ന സ്ഥലങ്ങളിലും നില്‍ക്കാനുള്ള പേടി (acrophobia), അടഞ്ഞ മുറിയില്‍ കഴിയാനുള്ള ഭയം(claustrophobia) തുടങ്ങിയവയാണ് സാധാരണ ഫോബിയരോഗങ്ങള്‍. ഫോബിയരോഗം മാറിക്കിട്ടാന്‍ മരുന്നും മനശ്ശാസ്ത്രചികിത്സയും (psychotherapy)ഒരുപോലെ ആവശ്യമാണ്.

സാമൂഹികമായ ഫോബിയ ബാധകള്‍.
പൊതുസ്ഥലങ്ങളില്‍ പോകുമ്പോഴും ആളുകളുമായി ഇടപെടുമ്പോഴും ചിലര്‍ക്ക് സംത്രാസമോ (anxiety) ഭയമോ അനുഭവപ്പെടും. ഇതാണ് സോഷ്യല്‍ ഫോബിയ (social phobia). ഇതും വ്യക്തികളെ ബാധിക്കുന്ന മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള മനോരോഗമാണ്. എന്നാല്‍ സാമൂഹികമായ ഫോബിയ ബാധകള്‍ വ്യത്യസ്തമാണ്. സോഷ്യല്‍ ഫോബിയയോടൊപ്പം സംശയരോഗത്തിന്റെ (paranoid schizophrenia)ലക്ഷണങ്ങള്‍ ചേര്‍ന്നുള്ള സവിശേഷമായ മാനസികാവസ്ഥ സമൂഹത്തിലെ കുറെ അംഗങ്ങളില്‍ ഒരുമിച്ച് ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് സാമൂഹികമായ ഫോബിയ ബാധകള്‍. ഇത്തരം ഫോബിയബാധകള്‍ ജനമനസ്സുകളില്‍ സൃഷ്ടിച്ച് സമൂഹത്തില്‍ വിസ്ഫോടകാവസ്ഥ ഉണ്ടാക്കുവാന്‍ ഭരണാധികാരികള്‍ ബോധപൂര്‍വം ശ്രമിച്ചതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നാത്സി ജര്‍മ്മനിയാണ് ആധുനികയുഗത്തിലെ ഒരുദാഹരണം. നാത്സികള്‍ സൃഷ്ടിച്ച ജൂതവിരോധത്തിന്റെ വംശീയഫോബിയ (ethnophobia) ലക്ഷോപലക്ഷം ജുതരുടെ കൂട്ടക്കൊലയിലാണ് എത്തിച്ചേര്‍ന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ ഭരണകൂടം അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ച കമ്യൂണിസ്റ്റ് ഭയം സാമൂഹികമായ ഫോബിയബധയുടെ മറ്റൊരുദാഹരണമാണ്. ഈ കമ്യൂണിസ്റ്റ് ഭയത്തെ മക്കാര്‍ത്തിയിസം എന്നാണ് വിളിക്കുന്നത്. മക്കാര്‍ത്തിയിസത്തെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപീഡിയ നോക്കുക.
http://en.wikipedia.org/wiki/McCarthyism
ഇസ്ലാമോ ഫോബിയ
സോവിയറ്റ് യൂണിയന്റെ പതനം വരെ ലോകത്തെങ്ങും കമ്യൂണിസത്തിനെതിരെ “യുദ്ധം” ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും അതിന്റെ ചാരസംഘടനയായ സി.ഐ.എ.ക്കും കൂട്ടിനു കിട്ടിയത് ഇസ്ലാമിസത്തെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്കയില്‍ മക്കാര്‍ത്തിയിസത്തിനു പ്രസക്തിയില്ലാതായി. ഇസ്രാഈലിന്റെ പാലസ്തീന്‍ അധിനിവേശത്തിനെതിരെ ക്രോധപൂര്‍വ്വം പ്രതികരിച്ചുകൊണ്ടിരുന്ന ഇസ്ലാമിസമായി അമേരിക്കയിലെ ജൂതലോബിയുടെ മുഖ്യശത്രു. സൌദിഅറേബ്യയുടെ ഔദ്യോഗിക ഇസ്ലാംമതമായ വഹ്ഹാബിസം എന്ന മതഭ്രാന്തിന്റെ പ്രത്യയശാസ്ത്രാടിത്തറയില്‍ വളര്‍ന്ന ഉസാമാ ബിന്‍ ലാദിന്റെ ജിഹാദ് സിദ്ധാന്തങ്ങളാല്‍ പ്രചോദിതരായ ഇസ്ലാമിസ്റ്റുകള്‍ ലോകവ്യാപാരകേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവും ആക്രമിച്ചപ്പോള്‍ ജോര്‍ജ് ഡബ്ലിയു ബുഷ് ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. അതിനു മുമ്പ് തന്നെ അമേരിക്കന്‍ ജനതയില്‍ ഇസ്ലാമോഫോബിയയും കുരിശുയുദ്ധമനോഭാവവും വളര്‍ത്തിയെടുക്കാന്‍ ജൂതലോബി ശ്രമിച്ചുവരികയായിരുന്നു. ഇസ്ലാമിന്റെ സാംസ്കാരിക ധാര്‍ഷ്ട്യത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കാന്‍ ജൂതലോബിയുടെ വക്താവായ ബര്‍ണാഡ് ലെവിസ് 1982ല്‍ രചിച്ച ഗ്രന്ഥത്തില്‍ കിണഞ്ഞ് ശ്രമിച്ചു. (Muslim Discovery of Europe by Bernard Lewis) അറ്റ്ലാന്റിക് മാഗസീന്റെ 1990 സെപ്റ്റംബര്‍ ലക്കത്തില്‍ ബര്‍ണാഡ് ലെവിസ് എഴുതിയ The Roots of Muslim Rage എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തിന്റെ ഒരു ഉപശീര്‍ഷകം A Clash of Civilizations എന്നായിരുന്നു. ഭാവിയില്‍ ഇസ്ലാം പാശ്ചാത്യനാഗരികതയെ കടന്നാക്രമിക്കുമെന്നായിരുന്നു ലെവിസിന്റെ പ്രവചനം.
http://www.theatlantic.com/doc/199009/muslim-rage
ബര്‍ണാഡ് ലെവിസിന്റെ ആശയം കടമെടുത്താണ് സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ ക്ലാഷസ് ഓഫ് സിവിലിസേഷന്‍സ് എന്ന കുപ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്. ലോകയുദ്ധാനന്തരകാലത്ത് അമേരിക്കന്‍ പൊതുബോധത്തില്‍ (commonsense) കമ്മ്യൂണിസ്റ്റ്ഭയം സൃഷ്ടിക്കാന്‍ മക്കാര്‍ത്തിക്ക് കഴിഞ്ഞത് പോലെ സോവിയറ്റ് ചേരിയുടെ പതനത്തിനു ശേഷം അമേരിക്കയുടെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുവാന്‍ ജൂതലോബിക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതും ജോര്‍ജ്ജ് ഡബ്ലിയു. ബുഷ് കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതും. കുരിശുയുദ്ധം എന്ന പ്രയോഗത്തിനെതിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നപ്പോഴാണ് വാര്‍ ഓണ്‍ ടെററിസം ആക്കിയത്.

അര്‍ദ്ധരാത്രിയിലെ റ്റെലിഫോണിക് ഭര്‍ത്സനം
കേരളത്തിന്റെ ജനമനസ്സുകളില്‍ മക്കാര്‍തിയിസവും ഇസ്ലാമോഫോബിയയും ഒപ്പം വളര്‍ത്തിയെടുക്കാന്‍ ഐക്യജനാധിപത്യമുന്നണിയും അവരെ പിന്തുണയ്ക്കുന്ന ചില ദുഷ്ടമാധ്യമങ്ങളും കുറച്ചുകാലമായി നിസ്തന്ദ്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുണ്ടെന്ന് എന്റെ അടുത്ത കാലത്തെ ഒരു ദുരനുഭവം തെളിയിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്ന കരുണാസായി മെന്റല്‍ ഹെല്‍ത്ത് സെന്ററിന്റെ ആസ്ഥാനമായ വെള്ളനാട് ഗ്രാമത്തില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാനിടയായി. സന്ദര്‍ഭവശാല്‍ മാധ്യമങ്ങള്‍ സാധാരണജനങ്ങളെ വഴി തെറ്റിക്കുക എന്ന ദുരുദ്ദേശത്തോടെ മന:ശാസ്ത്രപ്രരമായ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തില്‍ ഇസ്ലാമിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കേരളം താമസിയാതെ മുസ്ലിംഭീകരപ്രവര്‍ത്തിന്റെ പ്രഭവകേന്ദ്രമായി മാറുമെന്നും ഉള്ള സൂചനകളാണ് ചില മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. അതിന്റെ ഒരുദാഹരണമായി ഞാന്‍ ചൂണ്ടിക്കാണിച്ചത് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവത്തിന്റെ സൂത്രധാരകയായിരുന്നു എന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. റൂപ്പര്‍ട്ട് മര്‍ദോക്ക് വിലയ്ക്ക് വാങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഈ വിഷലിപ്ത പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇക്കാര്യം ഞാന്‍ ഇതേ ബ്ലോഗില്‍ ഇംഗ്ലീഷിലെഴുതിയ DEMONISATION OF A PIOUS MUSLIM WOMAN BY ASIANET NEWS CHANNEL - A CASE OF NEWSMEDIA TERRORISM (Tuesday, April 14, 2009) എന്ന പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും ഞാന്‍ പ്രസംഗത്തില്‍ വെളിപ്പെടുത്തി. സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയെന്ന വാര്‍ത്ത വന്ന ദിവസം രാത്രി പത്തര മണിക്ക് എന്നെ ഒരാള്‍ ഫോണില്‍ വിളിച്ചു. അയാളുമായുള്ള സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് ചുവടെ ചേര്‍ക്കുന്നു.
കരുണാസായി ആശുപത്രിയിലെ ഡോക്ടറല്ലേ?
അതെ.
നിങ്ങളല്ലേ കുറച്ചുനാള്‍ മുമ്പ് സൂഫിയ മദനി നിരപരാധിയാണെന്നും റ്റി.വി.ക്കാരും പത്രങ്ങളും ആണ് അവരെ ഭീകരവാദിയാക്കുന്നതെന്നും പ്രസംഗിച്ചത്? എന്നിട്ട് ഇപ്പഴെന്തായി? അവര് ബസ്സ് കത്തിച്ച കേസ്സിലെ പ്രതിയായില്ലെ?
ഞാന്‍ പറഞ്ഞു: കേസില്‍ പ്രതിയാക്കുമ്പോഴേക്കും ഒരാള്‍ കുറ്റവാളിയാണെന്ന് വിധിക്കുന്നത് ശരിയാണോ? സംസാരിക്കുന്നത് ആരാണെന്ന് പറയാമോ?
ഞാനാരാണെന്നറിഞ്ഞിട്ട് ഇപ്പോള്‍ എന്ത് വേണം? ഞാന്‍ ഈ നാടിനെ സ്നേഹിക്കുന്ന ഒരാളാണെന്ന് മനസ്സിലാക്കിയാല്‍ മതി. നിങ്ങള്‍ മദനിയുടെ ആളാണ്. നിങ്ങളെല്ലാം അങ്ങനെയാണ്. ഡോക്ടറായാലും കൊള്ളാം എന്‍ജിനീയറായാലും കൊള്ളാം. നിങ്ങള്‍ക്കൊന്നും ഈ രാജ്യത്തോട് കൂറില്ല. നിങ്ങള്‍ക്കൊക്കെ സ്നേഹം ഭീകരവാദികളോടാണ്. നിങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നില്ലല്ലോന്ന് പറയുമായിരിക്കും. പക്ഷേ എല്ലാ മുസ്ലിങ്ങളും ഭീകരവാദികളെ സഹായിക്കുന്നവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് കുഴലൂത്ത് നടത്തുന്നവരെങ്കിലുമാണ്. നിങ്ങല്‍ പ്രസംഗത്തില്‍ ചെയ്തത് അതല്ലേ? ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് നിങ്ങളെന്നെ ഹിന്ദുത്വവാദിയെന്നും മുസ്ലിംവിരോധിയെന്നുമൊക്കെപ്പറഞ്ഞ് തടി തപ്പാന്‍ നോക്കും...
ഞാന്‍ റ്റെലിഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാതെ അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു. അയാളുടെ ക്രോധം വാക്കുകളിലൂടെ പ്രകടിപ്പിച്ച് തൃപ്തിയടയട്ടെ എന്നു കരുതി. അയാള്‍ പത്തര മണിക്ക് തുടങ്ങിയ ഭര്‍ത്സനം പതിനൊന്ന് പത്ത് വരെ തുടര്‍ന്നു.

വലതുപക്ഷ രാഷ്ടീയക്കാരുടെയും മാധ്യമങ്ങളുടെയും ഹിഡ്ഡന്‍ അജണ്ട
മദനിയെയും സൂഫിയയെയും ഭീകരവാദികളായി ചിത്രീകരിക്കുന്നത് ഒരു ഹിഡ്ഡന്‍ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. കേരളത്തിലെ മുസ്ലിം ഭീകരവാദികളെ സംരക്ഷിക്കുന്നത് കമ്മ്യുണിസ്റ്റ്കാരാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ ഫലമായി കേരളത്തിന്റെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയയും കമ്യൂണിസ്റ്റ് വിരോധവും ഒരേസമയം ഉത്പാദിപ്പിക്കുക എന്നതാണ് ആ ഹിഡ്ഡന്‍ അജണ്ട. ഇത്കൊണ്ടുള്ള നേട്ടമോ? അടുത്ത് തന്നെ നടക്കാനിരിക്കുന്ന പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള അസംബ്ലി തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ്കാരെ തറ പറ്റിക്കാന്‍ കഴിയും; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സാധിച്ചതു പോലെ! ഇതൊക്കെയാണ് അവരുടെ കണക്ക് കൂട്ടലുകള്‍.
ചില ശുദ്ധാത്മാക്കള്‍ ചോദിച്ചേക്കും, ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് തന്നെയല്ലെ സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയത്? സൂഫിയ മഅദനിയെ പ്രതിയാക്കാനും കര്‍ണ്ണാടക പോലീസിനു കൈമാറാനും ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യും ചില പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന വിജു വി. നായര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. മാധ്യമം ദിനപത്രത്തിന്റെ ഡിസംബര്‍ 28, 29, 30 ലക്കളിലെ “ഓപറേഷന്‍ മഅദനി” എന്ന ലേഖന പരമ്പര നോക്കുക.
http://www.keralam.at/out/index.php?out=www.madhyamamonline.com

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?
ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും തീവ്രവാദപ്രചാരണം നടത്തിയതും തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കുകയും ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത മദനിയെയും നിരപരാധിനിയായ സൂഫിയയെയും ഭീകരവാദികളായി ചാപ്പ കുത്തുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണ്. മദനിയുടെ പി.ഡി.പി. കേരളത്തില്‍ വേരുപിടിച്ചാല്‍ നഷ്ടം മുസ്ലിം ലീഗിനാണ്. മുസ്ലിം ലീഗിന്റെ നഷ്ടം ജാതിമതപ്പാര്‍ട്ടികളുടെ താങ്ങില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെയും നഷ്ടമാണ്. മതത്തിന്റെ പേരില്‍ രാഷ്ടീയനേട്ടങ്ങള്‍ ഉണ്ടാക്കി മൃഷ്ടാന്നം ഭുജിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗും അതിനെ നിരുപദ്രവിയായ വെറുമൊരു ജാതിപ്പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടുന്ന മുസ്ലിം ബുദ്ധിജീവികളും (ഉദാഹരണം:ഹമീദ് ചേന്ദമംഗലൂര്‍ എന്ന പണ്ഡിതമ്മന്യന്‍) മദനിയെയും ഭാര്യയെയും ഭീകരവാദികളാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം ഇസ്ലാമികഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞെന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് പ്രചാ‍രണതന്ത്രമാണ് വിജയിക്കുന്നത്. അതിന്റെ അനന്തരഫലം ഞാന്‍ ഒരു അര്‍ദ്ധരാത്രിയില്‍ റ്റെലിഫോണിലൂടെ കേട്ടതാണ്. അതാണ് ഇസ്ലാമോഫോബിയ. സംഘപരിവാര്‍ ഗുജറാത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയതിനു ശേഷമാണ് സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ പൊഗ്രോം (pogrom -http://en.wikipedia.org/wiki/Pogrom )നടത്തിയത്.

വിനീത് നാരായണന്‍ നമ്പൂതിരി എഴുതിയത് വായിക്കുക
2010 ജനുവരി 2ലെ മാധ്യമം ദിനപത്രത്തില്‍ മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിനീത് നാരായണന്‍ നമ്പൂതിരി “പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍ വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ (ഊന്നലുകള്‍ ബ്ലോഗര്‍ കൂട്ടിച്ചേര്‍ത്തത്): “ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍ വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: ‘ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.’ ‘അതെന്താ?’ ആല്‍ബര്‍ട്ട് വിശദീകരിച്ചു: ‘നാട്ടില്‍നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്ത് വരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?’ ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിംഗ് പഠനക്കാലത്ത് അഞ്ചു വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളാരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്. രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.”
ലേഖനം തുടരുന്നു: “ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താറിപ്പോര്‍ട്ടിംഗ് കേരളത്തില്‍ പ്രമുഖ മതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കം കൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരു പക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതിരാഷ്ട്രീയ വിധേയത്വമാകാം ഇതിനു പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനു നേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദ്ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗ്ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരി കൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ത്രയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഓ.ടി.പാത വിരിക്കുന്നത്. അതിന് ഊര്‍ജ്ജം നല്‍കുന്നതാകട്ടെ, പഴയ വിമോചന സമരത്തിലെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും...”
ലേഖനം മുഴുവന്‍ വായിക്കുവാന്‍ മാധ്യമം ഓണ്‍ ലൈനിന്റെ ആര്‍ക്കൈവില്‍ നോക്കുക:
http://www.keralam.at/out/index.php?out=www.madhyamamonline.com
ലേഖനം വായിച്ചതിനുശേഷം എന്റെ സന്തോഷം അറിയിചുകൊണ്ട് ലേഖകന് ഇ-മെയില്‍ അയച്ചു. അതിനദ്ദേഹം അയച്ച മറുപടി:
Hi Dear,
Thanks for your mail.
I think that those who are living outside Kerala, they can understand the seperatism among the communities. Thats my expereince with Mumbai and that is why I wrote such an article in Madhyamam Daily.
With thanks and regards.
അദ്ദേഹത്തിന്റെ ഇ-മെയില്‍ ഐഡി: vineethnamboothiri@gmail.com